അതിവൃഷ്ടിക്ക് പിന്നാലെ കവുങ്ങിന്‍ തോട്ടങ്ങളില്‍ അടക്ക പൊഴിച്ചില്‍ വ്യാപകം
text_fieldsമഴക്കെടുതിക്ക് പിന്നാലെ കവുങ്ങിന്‍ തോട്ടങ്ങളില്‍ രോഗം ബാധിച്ച് കൊഴിഞ്ഞുവീണ അടക്കകള്‍
ചെറുപുഴ: ആഗസ്റ്റ് ആദ്യവാരം ചെറുപുഴ, ഉദയഗിരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളില്‍ വ്യാപക നാശത്തിനിടയാക്കിയ മഴക്കെടുതിക്ക് പിന്നാലെ ചെറുപുഴ മേഖലയിലെ കവുങ്ങിന്‍ തോട്ടങ്ങളില്‍ അടക്ക പൊഴിച്ചില്‍ രോഗം വ്യാപിക്കുന്നു. മഴക്കാലത്ത് പതിവായി കവുങ്ങിന്‍ തോട്ടങ്ങളില്‍ മഹാളി രോഗം പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഇത്തവണ മഹാളിക്ക് പ്രതിരോധമരുന്ന് തളിച്ച തോട്ടങ്ങളിലും വ്യാപകമായി അടക്കകള്‍ മൂപ്പെത്താതെ വീണുപോവുകയാണ്. അടക്കകള്‍ പാകമാകാതെ പഴുത്തുവീഴുന്നത് പതിവായതോടെയാണ് ഇത് മഹാളി രോഗമല്ലെന്ന് കര്‍ഷകര്‍ തിരിച്ചറിഞ്ഞത്.
ഇത്തവണ പതിവില്‍ കൂടുതല്‍ മഴ ലഭിച്ചതും പ്രളയസമാനമായി തോട്ടങ്ങളില്‍ വെള്ളക്കെട്ടുണ്ടായതും കവുങ്ങിന്‍ തോട്ടങ്ങളില്‍ രോഗബാധക്കിടയാക്കിയെന്നാണ് നിഗമനം. മഴക്കെടുതിയെ തുടര്‍ന്ന് വ്യാപകമായ തോതില്‍ കൃഷി നാശമുണ്ടായ പുളിങ്ങോം, രാജഗിരി, മുതുവം, പാറോത്തുംനീര്‍ പ്രദേശങ്ങളിലാണ് അടക്ക പൊഴിയുന്ന രോഗം കൂടുതലായി പ്രത്യക്ഷപ്പെട്ടത്. കര്‍ഷകര്‍ വിവരമറിയിച്ചതനുസരിച്ച് ചെറുപുഴ കൃഷിഭവനിലെ ഉദ്യോഗസ്ഥര്‍ വിവിധ തോട്ടങ്ങള്‍ സന്ദര്‍ശിച്ച് അടക്ക സാമ്പിളുകള്‍ ശേഖരിച്ച് കാര്‍ഷിക സര്‍വകലാശാലയിലേക്ക് അയച്ചിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ രോഗബാധിതമായ അടക്ക കുലകളില്‍ കാത്സ്യം, പൊട്ടാസ്യം, ബോറോണ്‍ എന്നീ മൂലകങ്ങളുടെ അഭാവം കണ്ടെത്തിയിരുന്നു. ശക്തമായ മഴയും പിന്നാലെയെത്തിയ അതിശക്തമായ ചൂടുമാണ് കവുങ്ങിന്‍ തോട്ടങ്ങളില്‍ മൂലകങ്ങള്‍ കുറയാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്. ഇതിനെ തുടര്‍ന്ന് വേണ്ടതായ പ്രതിരോധ നടപടികളെടുക്കാന്‍ കൃഷിവകുപ്പ് കര്‍ഷകരോട് നിർദേശിച്ചിട്ടുണ്ട്.
എന്നാല്‍, കൃഷി വകുപ്പ് നിർദേശിക്കുന്ന തരത്തില്‍ പ്രതിരോധ മരുന്ന് തളിക്കാന്‍ വലിയ പണച്ചെലവുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. മഴക്കെടുതിയെ തുടര്‍ന്ന് കൃഷികള്‍ നശിച്ച് സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുകയാണ് ചെറുപുഴയിലെ ഭൂരിഭാഗം കര്‍ഷകരും. ഇവര്‍ക്ക് കാലവര്‍ഷക്കെടുതിയുടെ നഷ്ടപരിഹാരം പോലും ഇതുവരെയും ലഭിച്ചിട്ടില്ല. നഷ്ടപരിഹാരത്തിന് അര്‍ഹരായവരുടെ ലിസ്റ്റ് വിവിധ വകുപ്പുകള്‍ തയാറാക്കി വരുന്നതേയുള്ളൂ. അതിനിടയിലാണ് ഇരട്ട പ്രഹരം പോലെ കവുങ്ങിന്‍ തോട്ടങ്ങളെ രോഗം ബാധിച്ചത്.
അടക്ക പൊഴിച്ചില്‍ രോഗം തടയണമെങ്കില്‍ ഡ്രോണ്‍ ഉപയോഗിച്ച് തോട്ടങ്ങള്‍ക്ക് മുകളില്‍നിന്നും മരുന്ന് തളിക്കണം. നിലവില്‍ പഞ്ചായത്തിലെവിടെയും കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഡ്രോണ്‍ ലഭ്യമല്ല. പഞ്ചായത്തോ കൃഷി വകുപ്പോ മുന്‍കൈയെടുത്ത് മരുന്ന് തളിച്ച് കവുങ്ങിന്‍ തോട്ടങ്ങള്‍ സംരക്ഷിച്ചില്ലെങ്കില്‍ ഈ മേഖലയില്‍നിന്ന് കവുങ്ങ് കൃഷി തന്നെ അപ്രത്യക്ഷമാകാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

