കൃഷിത്തിരക്കിൽ നെൽകർഷകർ
text_fieldsപുൽപള്ളി: വയനാട്ടിൽ നെൽകൃഷി വികസനത്തിന് 2.82 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചതോടെ നെൽകൃഷിയിലേക്ക് കൂടുതൽ കർഷകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മികച്ച കാലവർഷം ലഭിച്ചതോടെ ഇത്തവണ വയനാട്ടിൽ നെൽകൃഷി സജീവമായി.
മുൻവർഷത്തേക്കാൾ കൂടുതൽ മഴ ഇത്തവണ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്നു. ഇതോടെ പാടശേഖരങ്ങളെല്ലാം നെൽകൃഷി തിരക്കിലായി.
നെല്ല് സംഭരണത്തിന് സർക്കാർ മുൻകൈയെടുക്കാൻ തുടങ്ങിയതോടെയാണ് കൂടുതൽ കർഷകർ നെൽകൃഷിയിലേക്ക് തിരിഞ്ഞത്. മികച്ച വിലയ്ക്കാണ് കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നത്. സർക്കാറിന്റെ പ്രോത്സാഹനപദ്ധതികളും നെൽകൃഷിക്കാർക്ക് തുണയായിട്ടുണ്ട്.
പരമ്പരാഗതമായി നെൽകൃഷി ചെയ്തിരുന്ന കർഷകർ മറ്റ് നഷ്ടങ്ങളൊന്നും നോക്കാതെ നെൽകൃഷിയിൽ ഇപ്പോഴും സജീവമാണ്. ഉയർന്ന കൂലിച്ചെലവും കീടനാശിനികളുടെ വിലയും കർഷകർക്ക് തിരിച്ചടിയാണെങ്കിലും മായം ചേർക്കാത്ത അരി സ്വന്തമായി ഉൽപാദിപ്പിക്കാൻ കർഷകരിൽ നല്ലൊരു പങ്കും തയാറായിട്ടുണ്ട്. നെൽകൃഷി വികസനത്തിന് 2022-23 വർഷം 2.82 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. സുസ്ഥിര നെൽകൃഷി വികസനത്തിനായി 2.03 കോടിയും തരിശ് നെൽകൃഷിക്ക് 32 ലക്ഷവും പ്രത്യേകയിനം നെല്ലിനങ്ങളുടെ കൃഷിക്ക് 23 ലക്ഷവും ഒരുപ്പൂ-ഇരിപ്പൂ കൃഷിക്ക് 4.9 ലക്ഷവും പാടശേഖരങ്ങൾക്ക് ഓപറേഷനൽ സപ്പോർട്ടായി 18.72 ലക്ഷവുമാണ് ചെലവഴിക്കുക.
കൃഷിഭവനുകൾ മുഖേന തദ്ദേശ സ്വയംഭരണ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നെൽകൃഷി വികസനപദ്ധതിയും നടപ്പാക്കും.
പ്രോജക്ട് അധിഷ്ഠിത പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പദ്ധതിയിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഇത്തരത്തിൽ വിവിധ പദ്ധതികൾ കർഷകർക്കായി നടപ്പാക്കുന്നതോടെ കൂടുതൽ കർഷകർ നെൽകൃഷിയിലേക്ക് തിരിയുമെന്നാണ് പ്രതീക്ഷ. ഇതോടൊപ്പം കുമ്മായം, സൂക്ഷ്മമൂലകങ്ങൾ എന്നിവയുടെ ആനുകൂല്യത്തിനായി ഹെക്ടറിന് 5400 രൂപ നിരക്കിലും ഉൽപാദനബോണസായി ഹെക്ടറിന് 1000 രൂപ നിരക്കിലും കർഷകർക്ക് അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കൂടുതൽ കർഷകർ നെൽകൃഷിയിൽ സജീവമായിരിക്കുന്നത്.
ഏറുമാടങ്ങൾ ഉയരുന്നു
പുൽപള്ളി: ജില്ലയിൽ കൃഷിപ്പണികൾ സജീവമായതോടൊപ്പം വനാതിർത്തി ഗ്രാമങ്ങളിൽ വന്യജീവികളിൽ നിന്ന് കൃഷി സംരക്ഷിക്കാൻ ഏറുമാടങ്ങളും ഉയർന്നുതുടങ്ങി. വന്യജീവിശല്യം ജില്ലയിൽ അനുദിനം രൂക്ഷമാവുകയാണ്. ആനയും മാനും കാട്ടുപന്നിയും അടക്കമുള്ള ജീവികൾ നിത്യവും കൃഷിയിടങ്ങളിലിറങ്ങി വൻ നാശമാണ് ഓരോ ദിവസവും ഉണ്ടാക്കുന്നത്. കൃഷിയിൽ സജീവമാകുന്നവർക്ക് നഷ്ടക്കണക്കുകൾ മാത്രമാണ് പറയാനുള്ളത്. കുരുമുളകും കാപ്പിയും വാഴയും നെല്ലും എല്ലാം ഇവ പതിവായി നശിപ്പിക്കുകയാണ്. വനത്തോട് ചേർന്ന പ്രദേശങ്ങളിൽ മിക്കയിടങ്ങളിലും ഏറുമാടങ്ങൾ ഉയർന്നുകഴിഞ്ഞു.
മഴക്കാലത്ത് വന്യജീവിശല്യം കൂടുതലാണ്. രാവും പകലും ഏറുമാടങ്ങളിൽ കാവലിരുന്നാണ് കൃഷി സംരക്ഷിച്ച് പോരുന്നത്. പ്രതിരോധ സംവിധാനങ്ങൾ പലയിടത്തും പാഴായ അവസ്ഥയാണ്. കോടികൾ ചെലവഴിച്ച് ഫെൻസിങ്ങും മറ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആനയും മറ്റും ഇവ നശിപ്പിക്കുന്നത് പതിവായി. കൃഷിനാശത്തിന് വൻതുക ഓരോ വർഷവും വനം വകുപ്പ് കർഷകർക്ക് നൽകിക്കൊണ്ടിരിക്കുകയാണ്. കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരമല്ല ലഭിക്കുന്നതെന്ന് കർഷകർക്ക് പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.