Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightപ്രവര്‍ത്തന മികവിന്റെ...

പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കൃഷി ഭവനുകളെ റാങ്കിങ്ങിന്‌ വിധേയമാക്കും -മന്ത്രി പി. പ്രസാദ്

text_fields
bookmark_border
പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കൃഷി ഭവനുകളെ റാങ്കിങ്ങിന്‌ വിധേയമാക്കും -മന്ത്രി പി. പ്രസാദ്
cancel

തൃശൂർ: സംസ്ഥാനത്തെ മുഴുവന്‍ കൃഷി ഭവനുകളിലും പരിശോധനകള്‍ നടത്തി പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കിങ്ങിന് വിധേയമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശദമായ അവലോകനത്തിന് ശേഷമായിരിക്കും റാങ്കിങ്‌. ജില്ലാ, ബ്ലോക്ക് ഓഫീസുകളുടെയും ഫാമുകള്‍ ഉള്‍പ്പെടെ അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളും അവലോകനത്തിന് വിധേയമാക്കുമെന്നും മന്ത്രി അറിയിച്ചു. തൃശൂര്‍ രാമനിലയത്തില്‍ ജില്ലയിലെ മുതിര്‍ന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവയും അല്ലാത്തവയുമായ ഓഫീസുകളെയും ഉദ്യോഗസ്ഥരെയും കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പേര് പോലെ കര്‍ഷര്‍കര്‍ക്ക് സ്വന്തം വീടുകളായി തോന്നുന്ന ഇടങ്ങളായി കൃഷി ഭവനുകള്‍ മാറണം. കൃഷിക്കാരുമായി ജൈവികമായ നാഭീനാള ബന്ധം നിലനിര്‍ത്താന്‍ അവയ്ക്ക് സാധിക്കണം. എവിടെയെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അവ കണ്ടെത്തി പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.

കര്‍ഷകരെ ആദരവോടെ കാണുകയും അവരോട് നല്ല രീതിയില്‍ പെരുമാറുകയും ചെയ്യുന്ന സ്ഥിതിയുണ്ടാവണം. വകുപ്പിന്റെ പരിപാടികളില്‍ കര്‍ഷകര്‍ക്ക് മുന്‍നിരയില്‍ തന്നെ ഇരിപ്പിടങ്ങള്‍ അനുവദിക്കണമെന്നു പറഞ്ഞത് ഭംഗിവാക്കായിട്ടല്ലെന്നും അര്‍ഹിക്കുന്ന സ്ഥാനം സമൂഹം അവര്‍ക്കു നല്‍കേണ്ടതുണ്ട് എന്നതിനാലാണെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരുടെയും കൃഷിയുടെയും സംരക്ഷണത്തിനും വളര്‍ച്ചയ്ക്കും വേണ്ടിയാവണം. യോഗങ്ങളും മറ്റ് ഔദ്യോഗിക പരിപാടികളും പരമാവധി കുറച്ച് കര്‍ഷകര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിരതരാവാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വകുപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ മാന്വലായി തയ്യാറാക്കുന്നതിന് പകരം കൃത്യമായ ഡാറ്റാ ബേസിന്റെ അടിസ്ഥാനത്തില്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭ്യമാക്കുന്നതിന് സംവിധാനം ഒരുക്കും.

നെല്ലുല്‍പ്പാദനത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും പച്ചക്കറിയുടെ കാര്യത്തില്‍ കേരളത്തിന് അത് എളുപ്പത്തില്‍ സാധിക്കുമെന്നതിന് സമീപകാലത്തെ അനുഭവങ്ങള്‍ തെളിവാണെന്നും മന്ത്രി പറഞ്ഞു. മികച്ച പങ്കാളിത്തമാണ് പച്ചക്കറി ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായത്. കൃഷിഭവനുകള്‍ സ്മാര്‍ട്ടാക്കുന്നതിനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥരുമായി മന്ത്രി യോഗത്തില്‍ ചര്‍ച്ച ചെയ്തു.

അവലോകന യോഗത്തില്‍ കേരള സീഡ് ഡെവലപ്‌മെന്റ് അതോറിറ്റി അഡീഷനല്‍ ഡയരക്ടര്‍ ഉമ്മന്‍ തോമസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി.വി. ജയശ്രീ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍മാര്‍, കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍മാര്‍, ഫാം ഓഫീസര്‍മാര്‍, കൃഷി അനുബന്ധ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P prasadKrishi Bhavan
News Summary - ranking for krishi bhavan says minister P Prasad
Next Story