വില വർധന: കാലിത്തീറ്റക്ക് സബ്സിഡിയുമായി മലബാർ മിൽമ
text_fieldsകോഴിക്കോട്: കാലിത്തീറ്റ വിലവര്‍ധനയില്‍ മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് തുണയായി മില്‍മ. ഏറ്റവുമൊടുവില്‍ പാല് വിലവര്‍ധന നടപ്പാക്കിയ 2019 സെപ്റ്റംബറിലുണ്ടായിരുന്ന അതേ വിലയില്‍ മില്‍മ കാലിത്തീറ്റ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ മലബാര്‍ മില്‍മ ഭരണസമിതി യോഗം തീരുമാനിച്ചു. വര്‍ധിപ്പിച്ച വില ക്ഷീരസംഘങ്ങള്‍ക്ക് സബ്സിഡിയായി നല്‍കുമെന്ന് ചെയര്മാന് കെ.എസ്. മണി പറഞ്ഞു. മലബാര്‍ മേഖലയിലെ മൂന്നുലക്ഷത്തോളം ക്ഷീര കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
മില്‍മ ഉൽപാദിപ്പിക്കുന്ന ഗോമതി ഗോള്‍ഡ് കാലിത്തീറ്റക്ക് 50 കിലോ ചാക്കിന് 180 രൂപയും ഗോമതി റിച്ച് കാലിത്തീറ്റക്ക് 160 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഗോമതി ഗോള്ഡിന് 1550 രൂപയും ഗോമതി റിച്ചിന് 1400 രൂപയുമാണ് പുതുക്കിയ വില. ഇത് പഴയ വിലയില്‍തന്നെ യഥാക്രമം 1370 രൂപക്കും 1240 രൂപക്കും മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് തുടര്‍ന്നും ലഭിക്കും.
കാലിത്തീറ്റ നിർമിക്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിച്ചതിനെത്തുടര്‍ന്ന് ഇതര കാലിത്തീറ്റ നിര്‍മാണ കമ്പനികള്‍ വളരെ മുമ്പുതന്നെ വില കൂട്ടിയിരുന്നു. ഉൽപാദന ചെലവ് വര്‍ധിച്ചതിനാൽ മില്‍മയുടെ മലമ്പുഴയിലെയും ചേര്‍ത്തലയിലെയും ഫാക്ടറികളിലെ കാലിത്തീറ്റ നിര്‍മാണം വന്‍ നഷ്ടത്തിലാവുകയും ചെയ്തു. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ഫാക്ടറി അടച്ചുപൂട്ടേണ്ട സ്ഥിതിയായപ്പോഴാണ് കാലിത്തീറ്റ വില വര്‍ധിപ്പിക്കേണ്ടി വന്നതെന്ന് മില്‍മ ഫെഡറേഷന് ചെയര്‍മാന്‍കൂടിയായ കെ.എസ്. മണി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.