‘ഓണക്കോള് ജോറായി’ വിളവെടുത്തത് അര ടൺ മത്സ്യം
text_fieldsജയപ്രകാശിന്‍റെ മീൻ കുളത്തിലെ മത്സ്യ വിളവെടുപ്പ് ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ അംഗം അഹമ്മദ്കുട്ടി പഞ്ചാരയിൽ ഉദ്ഘാടനം ചെയ്യുന്നു
പരപ്പനങ്ങാടി: ഫിഷറീസ് വകുപ്പിന്റെ 'നല്ലോണം മീനോണം' പരിപാടിയിൽ വാളയും തിലോപ്പിയയുമടക്കം വിളവെടുത്തത് 500 കിലോയിൽ അധികം മത്സ്യം. പരിയാപുരം അധികാരത്തിൽ ജയപ്രകാശിന്റെ കൃഷിയിടത്തിൽ നടന്ന വിളവെടുപ്പ് ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ അംഗം അഹമ്മദ്കുട്ടി പഞ്ചാരയിൽ ഉദ്ഘാടനം ചെയ്തു. 'സൗഹൃദം' റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ഓണച്ചന്തയിൽ മത്സ്യങ്ങൾ വിപണനം ചെയ്തു.
താനൂർ നഗരസഭ കൗൺസിലർ പി. ഉണ്ണികൃഷ്ണൻ, ഫിഷറീസ് ഓഫിസർ സ്നേഹ ജോർജ്, അക്വാകൾച്ചർ പ്രമോട്ടർ ഒ.പി. സുരഭില, യു.വി. രാജഗോപാലൻ എന്നിവർ സംബന്ധിച്ചു. താനൂർ പരപ്പനങ്ങാടി മുൻസിപ്പൽ അതിർത്തിയിലായി അധികാരത്തിൽ ജയപ്രകാശ് താനൂർ നഗരസഭയുടെയും ഫിഷറീസ് വകുപ്പിന്‍റെയും പിന്തുണയോടെയാണ് മത്സ്യ കൃഷി തുടങ്ങിയത്.
രണ്ട് സെന്‍റ് ഭൂമിയിൽ നിർമ്മിച്ച കുളത്തിൽ അമ്പതിനായിരം രൂപയോളം മുടക്കി മത്സ്യങ്ങൾക്ക് വളരാൻ ആവശ്യമായ വാസമൊരുക്കുന്നതിനായി പ്രത്യക പ്ലാസ്റ്റിക് പായ വിരിച്ചിട്ടുണ്ട്. മത്സ്യം വളർത്തുന്നതിന് കാര്യമായ ചിലവിതാണന്നും അതേസമയം കുളം നിർമിക്കാനും വാസമൊരുക്കാനുമുള്ള ചെലവ് സബ്സിഡി ഇനത്തിൽ സർക്കാർ നൽകുമെന്നും ജയപ്രകാശ് പറഞ്ഞു.
ഓരോ ഒമ്പത് മാസം കൂടുമ്പോഴും മത്സ്യ വിളവെടുപ്പ് നടത്താനാകുമെന്നും രണ്ട് സെന്‍റ് ഭൂമിയിലെ കുളത്തിൽ നിന്ന് തന്നെ ശരാശരി 600 കിലോ മത്സ്യം ലഭിക്കുമെന്നും കിലോക്ക് 200നും 250നുമിടയിൽ വളർത്തു മത്സ്യങ്ങൾക്ക് വില ലഭിക്കുന്നതായും ജയപ്രകാശ് വ്യക്തമാക്കി.
പരിമിതിക്കിടയിലും മത്സ്യം വളർത്താൻ താൽപര്യമുള്ള വീട്ടമ്മമാർ ഉൾപ്പടെയുള്ള ആർക്കും എല്ലാവിധ സഹായവും ചെയ്തു കൊടുക്കാനും സർക്കാർ സഹായങ്ങൾ പ്രാപ്യമാക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കാനും തയാറാണന്നും രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ തീരദേശ മോഡൽ വില്ലേജ് പ്രൊജക്ട് ഉപാധ്യക്ഷൻ കൂടിയായ അധികാരത്തിൽ ജയപ്രകാശ് 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

