കത്തിവേണ്ട; വിളഞ്ഞിയില്ല, തേൻമധുരമൂറും ‘നങ്ക ടകാം’ വിളയിച്ച് അബ്ദു
text_fieldsനങ്കടകാം ചക്കയുമായി അബ്ദു പൊയിലിൽ
മുക്കം: നിരവധി വിദേശ പഴങ്ങൾ സ്വന്തം കൃഷിയിടത്തിൽ വിളയിച്ചെടുത്ത് ശ്രദ്ധ നേടിയ കാരശ്ശേരിയിലെ പൊയിലിൽ അബ്ദുവിന്റെ പറമ്പിൽ പുതിയ അതിഥിയും വിളഞ്ഞു. തായ്‌ലൻഡിലും മലേഷ്യയിലും വിളയുന്ന ‘നങ്ക ടകാം’ ചക്കകളാണ് തേൻമധുരം നിറച്ച് പറമ്പിലാകെ മണംപരത്തുന്നത്. അപൂർവയിനം ഇൗ ചക്ക നാട്ടിൽ വിളയിച്ചെടുത്തതിന്റെ സന്തോഷത്തിലാണ് അബ്ദു. നാട്ടിലെ ചക്ക വെട്ടണമെങ്കിൽ കത്തി വേണം, കൈയിൽ എണ്ണ പുരട്ടണം. പക്ഷേ, നങ്ക ടാക്കിന് അതിന്റെയൊന്നും ആവശ്യമില്ല. പഴുത്തുകഴിഞ്ഞാൽ കൈകൊണ്ടുതന്നെ പൊളിച്ച് കഴിക്കാം.
പശ (വിളഞ്ഞി) ഒട്ടുമില്ലാത്തതിനാൽ പെട്ടെന്ന് ചുളകൾ വേർതിരിച്ചെടുക്കാനാകും. വലുപ്പംകൊണ്ട് ചെറുതാണെങ്കിലും മധുരത്തിലും ഗുണത്തിലും മുന്നിലാണെന്നും ചക്ക കഴിച്ചവരെല്ലാം വളരെ നല്ല അഭിപ്രായമാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാർ സ്നേഹത്തോടെ ‘മാങ്ങാ പ്രാന്തൻ’ എന്ന് വിളിക്കുന്ന അബ്ദു മൂന്നു വർഷം മുമ്പാണ് പ്ലാവ് നട്ടത്. ഒറ്റമാവിൽ എൺപതോളം ഇനം മാവുകൾ ബഡ് ചെയ്ത് വിളയിച്ചയാളാണ് ഈ കർഷകൻ. വ്യത്യസ്തമായ മാങ്ങകളുടെ പ്രദർശനവും വിൽപനയും നടത്താറുണ്ട്. അപൂർവയിനം പഴവർഗങ്ങളുടെ വലിയ ശേഖരംതന്നെയാണ് അബ്ദുവിന്റെ വീടും പരിസരവും. ആ ഫലസമൃദ്ധിയിലേക്കാണ് വിദേശിയായ നങ്ക ടാകാം എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

