പാടത്ത് പൊന്നുവിളയിക്കാൻ ഹരീഷ്
text_fieldsനീലേശ്വരം: പൊലീസ് ഉദ്യോഗസ്ഥനായ ഹരീഷ് ജോലി കഴിഞ്ഞാൽ പിന്നെ സമയം കണ്ടെത്തുന്നത് പാടത്താണ്. പൊലീസിന്റെ ലാത്തിപിടിക്കാൻ മാത്രമല്ല, തൂമ്പയെടുത്ത് പാടത്ത് കാർഷിക വിപ്ലവം തീർക്കാനും കഴിയുമെന്ന് തെളിയിക്കുകയാണ് കാസർകോട് എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ കിനാനൂർ കരിന്തളം പഞ്ചായത്തിലെ കോളംകുളത്തെ ഹരീഷ്.
സ്വന്തമായുള്ള സ്ഥലത്തും പാട്ടത്തിനെടുത്ത വയലിലും നെൽകൃഷിയൊരുക്കുന്ന തിരക്കിലാണിപ്പോൾ. ജോലി കഴിഞ്ഞുള്ള ഇടവേളകളെല്ലാം ഹരീഷ് ചെലവഴിക്കുന്നത് പാടത്താണ്. പത്ത് വർഷത്തോളമായി വിവിധ തരം കൃഷി ചെയ്യുന്ന ഹരീഷിനെ തേടി ഈ വർഷത്തെ മികച്ച യുവ കർഷകനുള്ള അവാർഡും ലഭിച്ചു.
കിനാനൂർ കരിന്ത്യം പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസാണ് മികച്ച കർഷകനായി തിരഞ്ഞെടുത്തത്. ചേന, കപ്പ, ഇഞ്ചി കൃഷിയും ചെയ്യുന്നുണ്ട്. കൂടാതെ ആട്, താറാവ്, നായ്, പ്രാവ് എന്നിവയും വീടിന് സമീപത്തെ ഫാമിൽ വളർത്തുന്നുണ്ട്. ഏഴു വർഷമായി പൊലീസിൽ ജോലി ലഭിച്ചിട്ടും കൃഷിയോടുള്ള താൽപര്യം കൈവിടാൻ ഇദ്ദേഹം ഒരുക്കമല്ല.
അതുകൊണ്ടുതന്നെ ജോലി കഴിഞ്ഞ് കിട്ടുന്ന ഇടവേളകളെല്ലാം പാടത്ത് തൂമ്പയെടുത്ത് പൊന്ന് വിളയിക്കുകയാണ് ഈ യുവകർഷകൻ. പൂർണ പിന്തുണയുമായി അമ്മ നാരായണിയും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.