ചേകാടിയിലെ പാടങ്ങളിൽ ഗന്ധകശാല സുഗന്ധം പരത്തും
text_fieldsപുൽപള്ളി: ഇത് കൃഷിയെ സ്നേഹിക്കുന്നവരുടെ വിജയഗാഥ. പ്രതിസന്ധികളെ അതിജീവിച്ച് ചേകാടിയിലെ കർഷകർ ഗന്ധകശാല കൃഷി ആരംഭിച്ചു. വയനാട്ടിൽ ഏറ്റവും കൂടുതൽ ഗന്ധകശാല നെൽകൃഷി ചെയ്യുന്നത് പുൽപള്ളി പഞ്ചായത്തിലെ ചേകാടി ഗ്രാമത്തിലാണ്.
500 ഏക്കറോളം പാടശേഖരമാണ് ഇവിടെയുള്ളത്. ഇതിൽ നല്ലൊരു പങ്കും ഗന്ധകശാലയാണ് പരമ്പരാഗതമായി കർഷകർ കൃഷി ചെയ്തുപോരുന്നത്. പതിറ്റാണ്ടുകൾക്കു മുേമ്പ ഇവിടെയുള്ള ചെട്ടി വിഭാഗത്തിൽപ്പെട്ട കർഷകരാണ് ഗന്ധകശാല കൃഷിക്ക് തുടക്കമിട്ടത്. ഇന്നും ഈ ഗ്രാമത്തിൽ ചെട്ടി വിഭാഗത്തിലുള്ള ആളുകൾ തന്നെയാണ് ഗന്ധകശാല കൃഷിയുമായി മുന്നോട്ടുപോകുന്നത്. ഗന്ധകശാല നെല്ലിനം ഇവരുടെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ്.
അതുകൊണ്ടുതന്നെ ഇവിടെയുള്ള കർഷകർ ഈ കൃഷിയെ സ്വന്തം ജീവനോടു ചേർത്തുവെക്കുന്നു. ജില്ലയിൽ നെൽവയലുകൾ കുറയാത്ത ഒരു പ്രദേശമാണ് ഇവിടം. മറ്റുപലയിടത്തും വയലുകളിൽ തെങ്ങും കവുങ്ങും ഇഞ്ചിയും വാഴയും എന്നിവയെല്ലാം പലവിധ കാരണങ്ങൾ പറഞ്ഞ് കർഷകർ കൃഷിചെയ്തുവരുമ്പോഴും ചേകാടിയിലെ കർഷകർ നഷ്ടക്കണക്കുകൾ ഒന്നും നോക്കാറില്ല. നെൽകൃഷിയെ അത്രമാത്രം അവർ സ്നേഹിക്കുന്നു. കിലോഗ്രാമിന് 100 രൂപക്ക് മുകളിൽ ഗന്ധകശാലക്ക് വില ലഭിക്കുന്നുണ്ട്. ഇവിടത്തെ കർഷകർ സ്വന്തം ആവശ്യങ്ങൾ കഴിഞ്ഞ് ബാക്കിവരുന്ന നെല്ലും അരിയുമെല്ലാം മാത്രമേ വിൽക്കാറുള്ളൂ.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഗന്ധകശാല കൃഷിയിറക്കുന്നതിെൻറ തിരക്കിലാണ് കർഷകർ. പാടശേഖരത്ത് ജലസേചനത്തിെൻറ കുറവാണ് കർഷകരെ വലക്കുന്നത്. നിലവിലുള്ള പദ്ധതിയിൽ നിന്ന് തീരെ വെള്ളം ലഭിക്കുന്നില്ല. മുടുംകര തോട്ടിൽ നിന്നുള്ള വെള്ളമാണ് ഇപ്പോൾ കർഷകർക്ക് ആശ്രയം. മഴയും ചതിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞ അളവിൽ മാത്രമാണ് മഴ ലഭിച്ചത്.
സുഗന്ധ നെല്ലിനമായിട്ടും സർക്കാറിൽ നിന്ന് കാര്യമായ സഹായമൊന്നും ഈ കൃഷിക്ക് ലഭിക്കുന്നില്ല. മുമ്പ് ഭൗമ സൂചികാ പട്ടികയിൽ ഇടംപിടിച്ച നെല്ലിനമാണ് ഗന്ധകശാല. എന്നിട്ടും സർക്കാറിെൻറ ഭാഗത്തുനിന്ന് കൃഷി േപ്രാത്സാഹനത്തിന് പദ്ധതികൾ ഉണ്ടാകാത്തത് കർഷകരെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരത്തിൽ നിരവധി പ്രതിസന്ധികളെ മിറകടന്നാണ് നാടൻ നെല്ലിനമായ ഗന്ധകശാല നൂറുമേനി ഓരോ വർഷവും വിളവെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.