രാസവളം: നിബന്ധനകൾ കർഷകരെ വലക്കുന്നു
text_fieldsമാത്തൂർ: രാസവള ദൗർലഭ്യവും വിലവർധനയും രാസവളം ലഭിക്കാനുള്ള പുതിയ നിബന്ധനകളും കർഷകരെ വട്ടംകറക്കുന്നു. നിയമക്കുരുക്കുകൾ ഓർത്ത് പല കർഷകരും നെൽകൃഷിയോട് വിടപറയുകയാണ്. രാസവളം ലഭിക്കണമെങ്കിൽ കർഷകൻ കൃഷിസ്ഥലത്തിന്റെ എല്ലാ രേഖകളും സഹിതം പ്രത്യേക ആപ്പിൽ രജിസ്റ്റർ ചെയ്യണം. ഇതിലേറെ വലിയ പ്രശ്‌നം കർഷകർക്ക് ആവശ്യമുള്ള രാസവളത്തിന് മാത്രം അപേക്ഷിച്ചാൽ ലഭിക്കില്ല എന്നതാണ്. എല്ലാ വളങ്ങളും ഒന്നിച്ച് എടുക്കണമെന്നാണ് നിബന്ധന.
നടീൽ കഴിഞ്ഞ് ഒരുമാസത്തോളമായി. ഇപ്പോൾ അത്യാവശ്യമായി ഉപയോഗിക്കേണ്ടത് ഫാക്ടംഫോസാണ്. എന്നാൽ, ഇത് മാത്രം ആവശ്യപ്പെട്ടാൽ ലഭിക്കില്ല. ഇതോടൊപ്പം യൂറിയ, പൊട്ടാഷ് എന്നിവയും എടുക്കണം. ആവശ്യമില്ലാത്ത വളം അടിച്ചേൽപിക്കുന്നത് കർഷകരോട് ചെയ്യുന്ന കൊടും ദ്രോഹമാണെന്നും ഇത് നിലവിലുള്ള കർഷകരെ കൂടി കൃഷിയിൽനിന്ന് അകറ്റുന്ന നിലപാടാണെന്നും ഇതിനെതിരെ പ്രക്ഷോഭം ഉയരണമെന്നും മാത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ ജി. ശിവരാജനും കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി പി.വി. പങ്കജാക്ഷനും പറഞ്ഞു.
ഇതിനൊക്കെ പുറമെ രാസവള ചില്ലറ വിൽപനക്കാരുടെ ചൂഷണവും കർഷകർ സഹിക്കണം. രാസവള വിൽപന വില ബാഗുകളിൽ (ചാക്കുകളിൽ) രേഖപ്പെടുത്തിയതിനേക്കാൾ കൂടുതൽ ഈടാക്കുകയാണിവർ. യൂറിയക്ക് ചാക്കിൽ രേഖപ്പെടുത്തിയ വിൽപന വില 266.50 രൂപയാണ്. എന്നാൽ, ചില്ലറ വിൽപനക്കാർ ഈടാക്കുന്നത് 300 രൂപയാണ്. 330 രൂപ വരെ ഈടാക്കുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

