മലയോരത്ത് നിരാശയുടെ വിഷുപ്പകർച്ച
text_fieldsസമ്പൽസമൃദ്ധമായിരുന്ന മലയോരത്ത് ഇൗ വിഷുവിന് ബാക്കിയായത് പൊലിമയില്ലാത്ത സീസൺ .വിത്ത് വിതക്കുന്നതും വിളവെടുക്കുന്നതും ആശങ്കയുടെ നിഴലിൽ. വിലയുള്ളപ്പോൾ നടുന്നത് വിളവെടുക്കാറാകുേമ്പാഴേക്ക് കൂപ്പുകുത്തുന്നതും പതിവ്. വിലയില്ലല്ലോയെന്ന് വിഷമിച്ച് നടുന്നതിന് ചിലപ്പോൾ വലിയ കിട്ടിയെന്നും വരും. തുടർച്ചയായ വർഷങ്ങളിലെ നഷ്ടം കർഷകനെ കടത്തിൽ മുക്കുന്നു. ഇതുമൂലം കൃഷി ഉപേക്ഷിക്കുന്നത് കൂടിവരുകയാണ്. വിളവെടുപ്പ് സന്തോഷം നൽകുന്നത് അപൂർവമായതിനാൽ കർഷക മനസ്സുകളിൽ സീസൺ ആഘോഷമാകുന്നതും വല്ലപ്പോഴും. മുെമ്പങ്ങുമില്ലാത്ത വിലത്തകർച്ചയെയാണ് കർഷകർ ഇപ്പോൾ അഭിമുഖീകരിക്കുന്നത്.
ആരവമകന്ന് സീസൺ
മുമ്പ് കുരുമുളക് വിളവെടുപ്പ് ഉത്സവ പ്രതീതിയോടെയായിരുന്നു ‘കൊണ്ടാടി’യിരുന്നത്. എന്നാൽ, നാളേറെയായി ആരവങ്ങളൊന്നുമില്ലാതെയാണ് സീസൺ കടന്നുപോകുന്നത്. കുരുമുളക് വിളവെടുപ്പിെൻറ വരവറിയിച്ച് മലയോരങ്ങളിലേക്ക് ആദ്യം എത്തിയിരുന്നത് മുള ഏണികളായിരുന്നു. നാട്ടിൻപുറങ്ങളിൽനിന്ന് ഹൈറേഞ്ചിലേക്ക് വരുന്ന ഓരോ ബസിെൻറയും മുകളിൽ മുളയേണികൾ കെട്ടിെവച്ചിരുന്നത് അക്കാലത്തെ പതിവ് ദൃശ്യം. ഇവ ചാരിെവച്ചായിരുന്നു താങ്ങുമരങ്ങളിലെ കൊടികളിൽനിന്ന് മുളക് പറിച്ചിരുന്നത്. സീസൺ ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് പനമ്പ് കച്ചവടക്കാരും സ്ഥാനം പിടിക്കുമായിരുന്നു. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് തൊഴിൽ തേടിയും ഇൗ സീസണിൽ ആളുകൾ ഹൈറേഞ്ചിലെത്തിയിരുന്നു. കുരുമുളക് പൂർണമായി പറിച്ചെടുക്കുന്ന ദിവസം കർഷകഭവനങ്ങൾ ആഹ്ലാദത്തിമിർപ്പിലാകും. കുരുമുളക്, കാപ്പി, ഇഞ്ചി, കപ്പ എന്നിവയുടെ വിളവെടുപ്പുകാലമായ ഡിസംബർ മുതൽ മാർച്ചുവരെയാണ് സീസൺ എന്ന് അറിയപ്പെട്ടത്. വിളവെടുപ്പ് നടത്തി ഉൽപന്നങ്ങൾ വിറ്റ് കടബാധ്യതകൾ തീർക്കുകയും പെൺകുട്ടികളെ വിവാഹം ചെയ്തയക്കുകയും മറ്റും ചെയ്തിരുന്നു. കർഷകർക്ക് ഏറ്റവുമധികം സാമ്പത്തികനേട്ടം നൽകിയിരുന്ന കുരുമുളക് കൃഷി ഇപ്പോൾ നാലിലൊന്നായി. വിലയിടിവും കുരുമുളക് രോഗങ്ങളും മൂലം പല കർഷകരും കുരുമുളക് കൃഷി പാടെ ഉപേക്ഷിച്ചു.ഒരുകാലത്ത് ഏറെ വ്യാപകമായിരുന്ന ഇഞ്ചികൃഷിയും നാമമാത്രം. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി കപ്പ കൃഷി ഉണ്ടെങ്കിലും മതിയായ വില ലഭിക്കുന്നില്ല. വാട്ടുകപ്പക്കും വില ഇല്ലാതായി. കൃഷിക്കാർ ബാങ്കുകളിൽനിന്നും മറ്റും വായ്പ എടുത്തതിെൻറ പലിശപോലും അടച്ചുതീർക്കാനാകാതെ വിഷമിക്കുന്നു. പാൽ കർഷകരും കടക്കെണിയിലും ജപ്തി ഭീഷണിയിലുമാണ്. ഇടക്കാലത്ത് പല കർഷകരും കാലിവളർത്തലിലേക്കും ഏലം കൃഷിയിലേക്കും മറ്റും ചുവടുമാറി.
റബറിനെ എങ്ങനെ വിശ്വസിക്കും ?
കഴിഞ്ഞ വർഷം ഇതേസമയം കിലോഗ്രാമിന് 160 രൂപയായിരുന്നു റബറിെൻറ വില. ഇപ്പോൾ 125 രൂപ. കഴിഞ്ഞ വർഷം, 1000 ടൺ വരെ എത്തിയിരുന്ന ഒരു റബർ മാർക്കറ്റിങ് സൊസൈറ്റിയിൽ ഇൗവർഷം 700-750 ടൺ മാത്രമാണ് ലഭിച്ചത്. ഒട്ടുപാലിെൻറ വില 90ൽനിന്ന് 80ലേക്ക് താഴ്ന്നു. വിലക്കുറവ്, പുതുതലമുറ കാർഷിക മേഖലയിലേക്ക് കടന്നുവരാത്തത്, അസംസ്കൃത വസ്തുക്കളുടെ വിലവർധന, തൊഴിലാളികളുടെ ലഭ്യതക്കുറവ് എന്നിവയാണ് റബർ മേഖലയിലെ തകർച്ചക്ക് കാരണമെന്നാണ് നിഗമനം.റബറിെൻറ പ്രതാപം മങ്ങിത്തുടങ്ങിയിട്ട് വർഷങ്ങളായി. ഇപ്പോഴിത് തീർത്തും മങ്ങി. ഉൽപാദന ചെലവിനനുസരിച്ച വില ലഭിക്കുന്നില്ലെന്നതാണ് പ്രശ്നം. മുതൽമുടക്ക് തിരികെ കിട്ടാതായപ്പോൾ വളപ്രയോഗവും മരുന്നടിയും ഇല്ലാതായി. എന്നാൽ, റബറിന് നല്ല വിലയുണ്ടായിരുന്നപ്പോഴുള്ള ടാപ്പിങ് കൂലിയാണ് ഇപ്പോഴും. ടാപ്പിങ്ങിന് രണ്ട് രൂപ, ലാറ്റക്സിനുള്ള പാൽ സംഭരിക്കുന്നതിന് കൂലി ഒന്നേകാൽ രൂപ, വെട്ടിനുമാത്രം ഒരുരൂപയും. ഇതുപോലും മുതലാകാത്തതിനാൽ ഒേട്ടറെ തോട്ടങ്ങൾ വെട്ടാതെ വെറുതെയിട്ടിരിക്കുകയാണ്. പാലെടുക്കാതെ ചണ്ടിയാക്കി വിൽപന നടത്തുന്ന കർഷകരുമുണ്ട്. പ്രതിസന്ധി അതിജീവിക്കാൻ സംയോജിത കൃഷിരീതിയിലേക്ക് കടന്നിരിക്കുകയാണ് പലരും. തെങ്ങും കുരുമുളകുമാണ് പരീക്ഷണം. വാഴ, കപ്പ, കൊക്കോ, ജാതി, പൈനാപ്പിൾ തുടങ്ങിയ കൃഷിരീതികളിലേക്ക് ചുവടുമാറ്റിയവരും ധാരാളം.
തിളക്കം കുറഞ്ഞ് കറുത്ത പൊന്ന്
കിലോഗ്രാമിന് 740 രൂപ വിലയുണ്ടായിരുന്നു മൂന്നുവർഷം മുമ്പ് കുരുമുളകിന്. ഇപ്പോൾ 385. ആറ് വർഷത്തിനിടയിൽ വില ഇത്രയും കുറയുന്നത് ഇപ്പോൾ. തൊഴിലാളികളെ ഒഴിവാക്കിയാണ് വിളവെടുപ്പ്. കൂലി കൊടുത്ത് മുളക് പറിപ്പിക്കാമെന്ന് വെച്ചാൽ നഷ്ടമാകും ഫലം. കർഷകർ നേരിട്ടാകുേമ്പാൾ വിളവെടുപ്പിലുണ്ടാകുന്ന കാലതാമസം മുളക് തിരികൾ വ്യാപകമായി കൊഴിയുന്നതിന് കാരണമാകുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് കുരുമുളക് ഇറക്കുമതി ചെയ്യുന്നത് കാരണം നാടൻ വിപണി ഇടിയുന്നു. മുളക് വാങ്ങാൻ ചെറുകിട വ്യാപാരികൾ തയാറാകാത്തതും പ്രശ്നമാണ്. കർണാടകയിൽനിന്നുള്ള വലുപ്പംകൂടിയ കുരുമുളകിന് ആഭ്യന്തര വിപണികളിൽ പ്രിയമേറിയതും കേരളത്തിലെ കുരുമുളകിന് ഡിമാൻഡ് കുറക്കുന്ന ഘടകമായി.
കാപ്പി കൃഷിയും താഴേക്ക്
കാപ്പി കൃഷിയിൽനിന്ന് പിന്തിരിയുന്ന പ്രവണതയാണ് ഇപ്പോൾ. ശരാശരി വിലയിൽ കുറയാറില്ലാത്ത കാപ്പി ഇപ്പോൾ തീരെ താഴെയാണ്. കാപ്പിയിൽ റോബസ്റ്റ, അറബിക്ക ഇനങ്ങളാണ് കൂടുതലും കൃഷിചെയ്യുന്നത്. തൊണ്ടോടെ റോബസ്റ്റ ഇനത്തിന് 63 രൂപയും അറബിക്ക് 80 രൂപയുമാണ് കിലോക്ക് വില. സീസണിൽ 75, 85 രൂപയായിരുന്നു. ഉൽപാദന വർധനമൂലം കർണാടകയിൽ നിന്ന് അറബിക്ക ഇനം കാപ്പിക്കുരു വിലകുറച്ച് വ്യാപാരികൾ വാങ്ങുന്നതാണ് വിലക്കുറവിന് കാരണം. വിളവെടുപ്പ് പോലും മുതലാകാതെവന്നതോടെ പല കർഷകരും കാപ്പി കൃഷി ഉപേക്ഷിച്ചു. പലരും കാപ്പിച്ചെടികൾ വെട്ടിയാണ് വിളവെടുത്തത്.
ഇഞ്ചിക്കും വിലയില്ല
ഹൈറേഞ്ചിലെ പ്രധാന കാർഷിക വിളകളിലൊന്നായിരുന്ന ഇഞ്ചി ഇപ്പോൾ പേരിന് മാത്രെമയുള്ളു. രണ്ടുവർഷത്തോളമായി ഇഞ്ചിയുടെയും ചുക്കിെൻറയും വില ഉയർന്നിട്ടില്ല. ഇഞ്ചിക്ക് 22രൂപയും ചുക്കിന് 120 രൂപയുമാണ് വില. രണ്ടുവർഷം മുമ്പ് ഇഞ്ചിക്ക് 40 രൂപയും ചുക്കിന് 200 രൂപയും വില വന്നിരുന്നു. കറിയിഞ്ചിക്ക് 50 രൂപവരെ വില ലഭിക്കുന്നുണ്ടെങ്കിലും ആവശ്യക്കാർ തീരെ കുറവാണ്.
മഞ്ഞുവീഴ്ചയിൽ ‘കരിഞ്ഞ്’ ജാതി
ഉൽപാദനത്തിലുണ്ടായ തകർച്ചയും വിലക്കുറവും ജാതി കർഷകരുടെ ദുരിതം വർധിപ്പിച്ചു. ഒരുമാസത്തോളം നീണ്ട മഞ്ഞുവീഴ്ചയാണ് ഉൽപാദനം കുറച്ചത്. മൂപ്പെത്താതെ കൊഴിയുന്ന ജാതിക്ക ഉണങ്ങിയതിന് 125 രൂപയാണ് വില. പാകമായതിന് 230 വരെ വിലയുണ്ട്. കഴിഞ്ഞവർഷം 300 വരെ കിട്ടിയിരുന്നു. കൊച്ചിയിലെ വിപണികളിൽ ഡിസംബറിൽ ജാതിത്തൊണ്ട് കിലോക്ക് 260-270 ആയിരുന്നു വില. ഇപ്പോഴത് 180-190 രൂപയായി. 580-600 രൂപക്ക് വിറ്റിരുന്ന ജാതിപ്പരിപ്പ് വില 360 ആയി. പത്രി 700ൽനിന്ന് 400 ആയും കുറഞ്ഞു. ജാതിപ്പൂവിന് 1500 രൂപയായിരുന്നത് പകുതിയായി.
കൊക്കോയും കുറഞ്ഞു
ഉൽപാദനച്ചെലവ് കുറവാണെന്നതിനാൽ കൊക്കോ കൃഷി കർഷകർക്ക് താങ്ങായിരുന്നു. എന്നാൽ, കഴിഞ്ഞവർഷം മുതൽ കൊക്കോയുടെ ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടായി. പനിപ്പ് എന്നറിയപ്പെടുന്ന കുമിൾ രോഗവും തേയിലക്കൊതുകിെൻറ ആക്രമണവുമാണ് കൃഷിയെ നാശത്തിലേെക്കത്തിച്ചത്. ഉണങ്ങിയ കൊക്കോ പരിപ്പിന് 165 രൂപയും പച്ചക്ക് 65 രൂപയുമാണ് വില. കഴിഞ്ഞവർഷം ഉണങ്ങിയതിെൻറ വില 220 ഉം പച്ചയുടെ വില 70 രൂപയുമായിരുന്നു.
പൈനാപ്പിളിനും തിരിച്ചടി
കടുത്ത വേനലിൽ പൈനാപ്പിൾ ഉൽപാദനത്തിൽ 40 ശതമാനം കുറവ് വന്നിട്ടുണ്ടെന്ന് കർഷകർ പറയുന്നു. എ ഗ്രേഡ് പൈനാപ്പിളിെൻറ ഉൽപാദനമാണ് വലിയതോതിൽ കുറഞ്ഞത്. വേനൽ കടുത്തതോടെ കൃഷിയുെട ചെലവും വർധിച്ചിച്ചു. കൃഷി ഉണങ്ങാതിരിക്കാൻ ജലസേചനം വർധിപ്പിക്കണം. ഇൗർപ്പം നിലനിർത്താൻ പുതയിടുകയും വേണം. ഇതിനൊക്കെ ചെലവേറി.
പ്രതീക്ഷയോടെ ഏലം
കാർഷിക വിളകളിൽ ഏലത്തിന് മാത്രമാണ് ഇപ്പോൾ മെച്ചപ്പെട്ട വില. പഴയ ഏലക്ക കിലോക്ക് 1,000 രൂപ വരെയും എടുപ്പ് കായ്ക്ക് 875 രൂപ വരെയും വില ലഭിക്കുന്നു. ഉൽപാദനം പകുതിയിലധികം കുറഞ്ഞെങ്കിലും വില ഇതിനനുസരിച്ച് വർധിക്കാത്തത് കർഷകരെ വലക്കുന്നുണ്ട്. ഏലം ലേലകേന്ദ്രങ്ങളിൽ പതിയുന്ന ഏലക്കയുടെ അളവ് കഴിഞ്ഞമാസത്തെ അപേക്ഷിച്ച് പകുതിയായി. വിളവ് കുറവും അതേസമയം, വേനൽക്കാലത്തെ കൂടിയ കൃഷിച്ചെലവ് പരിഗണിക്കുേമ്പാൾ അത്ര മെച്ചപ്പെട്ട വിലയല്ല, ഏലത്തിേൻറത്. മറ്റു വിളകളുടെ വിലത്തകർച്ച നോക്കിയാൽ മെച്ചമെന്ന് മാത്രം.
ഗ്രാമ്പൂ ഉൽപാദനം കുറവ്
പ്രധാന വരുമാനമാർഗവും ഇടവിളയുമായിരുന്ന ഗ്രാമ്പൂ കൃഷി ഉൽപാദനക്കുറവ് മൂലം പ്രതിസന്ധിയിൽ. കിലോക്ക് 660 രൂപ വരെ വിലയുണ്ടെങ്കിലും കഴിഞ്ഞവർഷെത്തക്കാൾ ഉൽപാദനം അഞ്ചിലൊന്നായി ചുരുങ്ങി. കൊഴിഞ്ഞുവീഴുന്ന ഗ്രാമ്പൂ ശേഖരിക്കുകയാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.