തേങ്ങയുടെ രസതന്ത്രം; ചിത്രയുടെ സൂത്രവാക്യം
text_fieldsകല്ലുരുട്ടി മലകയറ്റി തള്ളിയിട്ട് പൊട്ടിച്ചിരിക്കുന്നതിെൻറ പേര് നാറാണത്ത് ഭ്രാന്ത്. പാലക്കാട് രായിരനെല്ലൂർ മലയടിവാരത്തുകാർക്ക് ഇത്തിരി നൊസ്സുണ്ടോ എന്ന സംശയം അന്യനാട്ടുകാരിൽ സാധാരണം. തുഞ്ചെൻറ നാട്ടിൽനിന്ന് മരുമകളായി നാറാണത്തെത്തി നാളികേരസംരംഭം തുടങ്ങിയ ചിത്രയെന്ന വീട്ടമ്മയെ ചൂണ്ടി പലരും അടക്കംപറഞ്ഞതും അതാകാം. തെറ്റിയത് ആർക്കാണെന്ന് തെളിഞ്ഞുകഴിഞ്ഞു. രായിരനെല്ലൂരിന് വിളിപ്പാടകലെ എടപ്പലം നടുവട്ടത്തെ പച്ചവെള്ളംപോലെ തെളിച്ചമുള്ള സംരംഭമാണ് അതിന് തെളിവ് - ആഡ്രിക്സ് അഗ്രോ േപ്രാഡക്ട്സ്. നാളികേരത്തിെൻറ മൂല്യവർധിത ഉൽപന്നമായ വെർജിൻ കോക്കനട്ട് ഒായിലാണ് പ്രധാന ഉൽപാദനം. ഇതിനായി പച്ചത്തേങ്ങയിൽനിന്ന് തെളിനീരുറവ കണക്കെ എണ്ണ ഉൗറ്റണം. ചിത്രം വരക്കുന്ന ലാഘവത്തോടെ അത് കൈകാര്യം ചെയ്യുന്നത് ചിത്രയാണ്. വിളഞ്ഞ നാളികേരത്തെ പോഷണമൊത്ത വെളിച്ചെണ്ണയാക്കുന്ന തന്ത്രം പഠിച്ചവൾ. കമ്പ്യൂട്ടർ സയൻസ് ബിരുദത്തെ നാളികേര സംരംഭത്തിനൊപ്പം വിളക്കിച്ചേർത്തവൾ. ഉണക്കിയും വേവിച്ചും ആട്ടിയും ഞെക്കിപ്പിഴിഞ്ഞുമൊന്നുമല്ല ഇവിടുത്തെ എണ്ണയൂറ്റൽ. ലക്ഷങ്ങൾ വിലവരുന്ന യന്ത്രങ്ങളുടെ ഉള്ളറ താണ്ടി മറുകര തൊടുമ്പോൾ തരിപോലും ചൂടാകാത്ത വെളിച്ചെണ്ണ റെഡി. വെറും വെളിച്ചെണ്ണയല്ല വെർജിൻ കോക്കനട്ട് ഓയിൽ. തേങ്ങാപ്പാലിനെ തണുപ്പത്തിരുത്തി എണ്ണ കിനിയിക്കുന്ന സാങ്കേതിക വിദ്യയുമായാണ് ഈ യുവസംരംഭകയുടെ അരങ്ങേറ്റം. അതിന് തുണയായത് മൈസൂർ സി.എഫ്.ടി.ആർ.ഐയുടെ സെൻട്രിഫ്യൂജ് രീതി. ചിരകിയെടുക്കുന്ന തേങ്ങ സെൻട്രിഫ്യൂജ് ചെയ്ത് ക്രീമാക്കി ഫ്രീസറിൽ തണുപ്പിച്ച്, തണുപ്പാറാൻ വെച്ച് വീണ്ടും സെൻട്രിഫ്യൂജ് ചെയ്ത് വെളിച്ചെണ്ണ വേർതിരിക്കുന്ന രീതിയാണിത്. തെല്ലും ചൂടാകാത്തതിനാൽ ഗുണമേന്മയിലോ പോഷക മൂല്യങ്ങളിലോ മാറ്റം വരുന്നതേ ഇല്ല.
തുടക്കക്കാരിയുടെ പതർച്ചയല്ല; എല്ലാത്തിലെയും പുതുമയാണ് ചിത്രക്ക് ഹരം. പെരുംമായക്കാർ അരങ്ങുവാഴുന്ന മേഖലയാണിത്. അവിടെ മായവും മന്ത്രവുമില്ലാത്തൊരു സംരംഭത്തെ പിച്ചവെപ്പിക്കുകയാണ് ഈ വീട്ടമ്മ. പ്രതിദിനം 5,000 തേങ്ങ സംസ്കരിക്കാൻ യന്ത്രശേഷിയുണ്ട്. എണ്ണക്കണക്കിൽ പറഞ്ഞാൽ 200 ലിറ്റർ. നിലവിൽ ആയിരം തേങ്ങയാണ് എണ്ണയാക്കുന്നത്. തേങ്ങയുടെ തനിമണത്തിനൊപ്പം നാടൻേപ്രമത്തിെൻറ ചേരുവകൂടി ചേർത്തതാണ് ചിത്രയുടെ സംരംഭം. ഇവിടുത്തെ ചെറുകിട കർഷകരിൽനിന്നാണ് തേങ്ങ സംഭരിക്കുന്നത്. രാസവളമോ കീടനാശിനിയോ ചേർക്കാതെയാണ് നാളികേരോൽപാദനം.

ആതുരശുശ്രൂഷകർ വാഴുന്ന വീട്ടിൽനിന്നാണ് ചിത്രയുടെ സംരംഭപ്പിറവി. ചെർപ്പുളശേരി കാരുണ്യ ആശുപത്രി ഉടമയായ ഭർതൃപിതാവ് ഡോ. എ.പി. സേതുമാധവന് വെർജിൻ കോക്കനട്ട് ഓയിലിെൻറ കൊളസ്േട്രാൾ രഹിത ഗുണമാണ് പഥ്യം. കാരുണ്യ ദന്താശുപത്രി ഉടമയും ദന്തരോഗവിദഗ്ദനുമായ ഭർത്താവ് ഡോ. എസ്. ശ്രീകാന്ത് ഇതിൽനിന്നൊരു മികച്ച മൗത്ത് വാഷ് ഉരുത്തിരിക്കാനുള്ള ഗവേഷണത്തിലാണ്. പഴയ മിസ് കേരള റണ്ണർ അപ്പായ ഭർതൃമാതാവ് തങ്കത്തിന് ഇതിെൻറ സൗന്ദര്യ പരിപാലന ഗുണത്തിലാണ് വിശ്വാസം. കൂടാതെ ഉപോൽപന്ന നിർമാണത്തിലും. മർച്ചൻറ് നേവിയിൽനിന്ന് വിരമിച്ച കരുണകുമാറിനും കനറാ ബാങ്ക് മാനേജരായിരുന്ന സതീദേവിക്കും മകളുടെ സംരംഭക താൽപര്യത്തോട് മതിപ്പാണ്. ജീവനക്കാരിൽ ഭൂരിഭാഗവും വനിതകൾ. അവരിൽ ഒമ്പതുപേർ അയൽക്കാർ. ഇതരസംസ്ഥാനക്കാരെ ജോലിക്കാരാക്കിയുള്ള ലാഭസമവാക്യം പയറ്റിയതേ ഇല്ല.
സൂപ്പർ മാർക്കറ്റുകൾ മുതൽ മെഡിക്കൽ സ്റ്റോറുകൾവരെ നീളുന്നതാണ് വിപണന ശൃംഖല. ഔഷധഗുണമാണ് മരുന്ന് വിൽപനശാലകളിൽ ഇരിപ്പിടം ഉറക്കാൻ കാരണം. തേങ്ങാപ്പീരയിൽനിന്ന് ചമ്മന്തിപ്പൊടിയും സാമ്പാർ പൊടിയും ക്രീമും ഉൽപാദിപ്പിക്കുന്നുണ്ട്. ക്രീം ഉപയോഗിച്ചുള്ള മൂല്യവർധിത ഉൽപന്ന നിർമാണ പരീക്ഷണങ്ങൾ തങ്കത്തിെൻറ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സംരംഭത്തിെൻറ സാങ്കേതികത്തികവിന് തുണയായത് മൈസൂരുവിലെ സെൻഡ്രൽ ഫുഡ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യട്ടിലെ പരിശീലനമാണ്. തേങ്ങാവെള്ളത്തിൽനിന്ന് വിനാഗിരി നിർമിക്കാൻ കുടുംബശ്രീയുമായി സഹകരിച്ച പദ്ധതിക്കും നീക്കമുണ്ട്. പ്രാരംഭസഹായങ്ങളെല്ലാം നാളികേര വികസന ബോർഡ് നൽകി. അനുകൂല സാഹചര്യങ്ങളും സഹായമനസ്കരായ നിരവധി ഉദ്യോഗസ്ഥരുമുള്ളതാണ് പുതുസംരംഭകർക്കുള്ള ആശ്വാസം. വ്യവസായ വകുപ്പ്, പൊലൂഷൻ കൺേട്രാൾ ബോർഡ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്, വൈദ്യുതി വകുപ്പ്, വിളയൂർ പഞ്ചായത്ത് തുടങ്ങി വിവിധ വിഭാഗങ്ങളുടെ പിന്തുണയിലാണ് സംരംഭപ്പിറവി.
വിവരങ്ങൾക്ക് 7511135885.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.