കുടുംബങ്ങളെ പ്രാചീന മൂല്യങ്ങളിൽ തളച്ചിടാനുള്ള ആർ.എസ്.എസ് അജണ്ട നടപ്പാക്കാനൊരുങ്ങി കേന്ദ്ര ഗവൺമെന്റിന്റെ സാമൂഹിക ശാസ്ത്ര ഗവേഷണ കൗൺസിൽ
text_fieldsകുടുംബങ്ങളെ പ്രാചീന മൂല്യങ്ങളിൽ തളച്ചിടാനുള്ള ആർ.എസ്.എസ് അജണ്ട നടപ്പാക്കാനൊരുങ്ങി കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള സാമൂഹിക ശാസ്ത്ര ഗവേഷണ കൗൺസിൽ രംഗത്ത്.
കുടുംബങ്ങളിലെ ഭാരതീയ പാരമ്പര്യം നിലനിർത്തണമെന്നും കൂട്ടു കുടുംബം പോലുള്ള രീതികൾ തിരികെ കൊണ്ടുവരണം എന്നുമുള്ള ആർ.എസ്.എസിന്റെ താൽപര്യം കണക്കിലെടുത്ത് കുടുംബങ്ങളെ പരമ്പരാഗതവത്കരിക്കുന്നതിനായി 150 പദ്ധതികളാണ് സാമൂഹിക ശാസ്ത്ര ഗവേഷണ കൗൺസിൽ ഒരുക്കുന്നത്.
ആർ.എസ്.എസിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് അവർ മുന്നോട്ടുവെച്ച കുടുംബങ്ങളിലെ ഭാരതീയവത്കരണം എന്ന അജണ്ട നടപ്പാക്കാനൊരുങ്ങുകയാണ് കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ച് ഗവൺമെൻറ് ബോഡിയായ ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസസ് റിസർച്ച് (ഐ.സി.എസ് എസ്.ആർ). ആർ.എസ്.എസ് പ്രഖ്യാപിച്ച ‘പഞ്ച പരിവർത്തൻ അജണ്ട’യുടെ നടത്തിപ്പിനാണ് സ്ഥാപനം ഒരുങ്ങുന്നത്.
കുടുംബവും കുടുംബ സംവിധാനവും എന്ന പദ്ധതി പ്രകാരം 30 ലക്ഷം വീതമുള്ള 150 പ്രോജക്ടുകളാണ് നടപ്പാക്കുന്നത്. ഇതിനായി 11.25 കോടി ചെലവിടും. പ്രധാനമായും അഞ്ച് മേഖലകളിലുള്ള പരിവർത്തനമാണ് ആർ.എസ്.എസ് ഉദ്ദേശിക്കുന്നത്. കുടുംബത്തിലെ മൂല്യങ്ങൾ, സാമൂഹിക സന്തുലിതാവസ്ഥ, പ്രകൃതിക്കിണങ്ങിയുള്ള ജീവിതം, സ്വയം പര്യാപ്തത, ജനകീയ ഉത്തരവാദിത്തം എന്നിവ.
‘കൂട്ടുകുടുംബവ്യവസ്ഥ ഒരു താമസസൗകര്യം മാത്രല്ല, മറിച്ച് അത് വികാരപരമായ രമ്യതയുടെ ഒരു ആവാസവ്യവസ്ഥയാണ്. സാമ്പത്തികസുരക്ഷയും സംരക്ഷണവുമാണ്. കലമുറകൾ സമ്മാനിക്കുന്ന സംരക്ഷണമാണ്. കൂടാതെ കൂടുംബപരമായ മൂല്യങ്ങളുടെ കൈമാറൽ കൂടിയാണ്’- ഐ.സി.എസ്.എസ്.ആർ മെംബർ സെക്രട്ടറിയായ ധനഞ്ജയ് സിങ് പറയുന്നു. കുടുംബമാണ് ശാരീരികവും മനശാസ്ത്രപരവുമായ സാമൂഹികവത്കരണത്തിന്റെ ആദ്യ ഇടമെന്നും അദ്ദേഹം പറയുന്നു.
സാമൂഹിക ശാസ്ത്രം, നരവംശശാസ്ത്രം, നിയമം, മനഃശാസ്ത്രം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെ പഠനങ്ങൾ ഐ.സി എസ്.എസ്.ആർ ക്ഷണിക്കുന്നു. ഇതിനുള്ള മാർഗനിർദ്ദേശങ്ങളും ഇവർ സമർപ്പിച്ചു കഴിഞ്ഞു. പ്രധാനമായും പഠനം നടത്തേണ്ടത് 19 തീമുകൾ വച്ചിട്ടാണ്.
‘കുടുംബപ്രബോധനം’ എന്ന തലക്കെട്ടിൽ സാംസ്കാരിക മൂല്യങ്ങൾ നിലനിർത്തുന്നതിൽ സ്ത്രീകൾക്കുള്ള പങ്ക്, തലമുറകളിൽ നിന്നുള്ള മൂല്യങ്ങളുടെ കൈമാറ്റം, ഇന്നത്തെ വേഗതയാർന്ന ജീവിതക്രമത്തിൽ നഷ്ടപെടുന്ന കുടുംബത്തിന്റെ കരുതൽ, ടെക്നോളജിയുടെ ദൂഷ്യഫലങ്ങൾ കുടുംബത്തെ എങ്ങനെ ബാധിക്കുന്നു, നൂക്ലിയർ കുടുംബവും കൂട്ടുകുടുംബവും തമ്മിലുള്ള വ്യത്യാസങ്ങൾ, പ്രവാസി വത്കരണം വരുത്തുന്ന ദോഷങ്ങൾ, തലമുറകളിൽ വരുന്ന വൈരുധ്യങ്ങൾ, ഒറ്റപ്പെടലിന്റെ വേദനകൾ, സാമൂഹികമായ ഒറ്റപ്പെടൽ വരുത്തുന്ന പ്രശ്നങ്ങൾ, പ്രായമാകുന്ന തലമുറ, പ്രായമാകുന്നവരുടെ മാനസ്സികാരോഗ്യപ്രശ്നങ്ങൾ എന്നിവയാണ് പ്രധാന പഠന മേഖലകൾ.
മുല്യങ്ങൾ പഠിക്കാനുള്ള ആദ്യത്തെ കളരി കുടുംബമാണെന്ന പ്രഖ്യാപനത്തോടെ ആർ.എസ്.എസിന്റെ ‘ഐക്യമുള്ള കുടുംബമാണ് ഐക്യമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നത്’ എന്ന അജണ്ട തന്നെയെന്ന് വ്യക്തമാക്കുന്നു. ആർ.എസ് എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെങ്ങും തങ്ങളുടെ സാമൂഹിക ലക്ഷ്യം നടപ്പിൽവരുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയുള്ള നീക്കമാണ് ഐ.സി.എസ്.എസ്.ആർ നടപ്പാക്കുന്നത് എന്നതും വ്യക്തം.
ആധുനിക ജീവിത വ്യവസ്ഥയും തൊഴിൽ സംസ്കാരവും പല മൂല്യങ്ങളെയും ഇല്ലാതാക്കി കഴിഞ്ഞു. ഇന്ത്യൻ കുടംബങ്ങൾ കാരുണ്യം, കരുതൽ, ഭക്തി, സഹനം എന്നിവയിൽ അഴത്തിൽ വേരോടിയിട്ടുള്ള സമ്പ്രദായത്തിലുള്ളതാണെന്നും അവയൊക്കെ വീണ്ടെടുക്കുക എന്നാണ് ലക്ഷ്യമെന്നും ഐ.സി.എസ്.എസ്.ആർ പറയുന്നു. ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക ഭാവിയിൽ കുടുംബത്തെ മുഖ്യധാരയിൽ കൊണ്ടുവരുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

