ലാസ് വേഗസ് വെടിവെപ്പ്: ആക്രമണ പദ്ധതിയെക്കുറിച്ച് അറിഞ്ഞില്ലെന്ന് പാഡക്കിന്റെ കാമുകി
text_fieldsന്യൂയോർക്:ലാസ് വേഗസിൽ 59 പേരുടെ ജീവനെടുത്ത വെടിവെപ്പിനെക്കുറിച്ച് തനിക്ക് മുൻകൂട്ടി വിവരം ലഭിച്ചിരുന്നില്ലെന്ന് കൊലയാളി സ്റ്റീഫൻ പാഡക്കിെൻറ കാമുകി മേരിലോ ഡാൻലി. പാഡക് നിഗൂഢജീവിതമാണ് നയിച്ചിരുന്നതെന്ന പൊലീസ് വെളിപ്പെടുത്തലിനു തൊട്ടുമുമ്പായിരുന്നു മേരിലോയുടെ പ്രസ്താവന. ആക്രമണത്തെക്കുറിച്ച് ആദ്യമായാണവർ പ്രതികരിക്കുന്നത്.
േമരിലോ കുറേക്കാലമായി മെസ്ക്വിറ്റിലെ വീട്ടിൽ പാഡക്കുമൊത്താണ് താമസിച്ചിരുന്നത്. താൻ ഒരു അമ്മയും മുത്തശ്ശിയുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയെന്താണെന്ന് മനസ്സിലാക്കാനാവും. ദയാലുവും ശാന്തനും കരുതലുമുള്ള തെൻറ സുഹൃത്ത് ഒരിക്കലും അങ്ങനെയൊരു ആക്രമണം നടത്തുമെന്ന് കരുതിയിരുന്നില്ലെന്നും മേരിലോ പറഞ്ഞു. അന്വേഷണത്തിൽ പൂർണമായും സഹകരിക്കുമെന്നും അവർ എഫ്.ബി.െഎയോട് പറഞ്ഞു.
ഫിലിപ്പീൻസിൽനിന്ന് മടങ്ങിയെത്തിയ ശേഷമാണ് അവരെ ചോദ്യം ചെയ്തത്. തനിക്ക് ഒരുലക്ഷം ഡോളർ അയച്ചുതന്നപ്പോൾ ബന്ധം ഒഴിവാക്കാനുള്ള പരിപാടിയാണെന്നാണ് കരുതിയത്. തനിക്കും കുടുംബത്തിനും വീടുവാങ്ങാനാണ് തുകയെന്നാണ് പാഡക് പറഞ്ഞതെന്നും അവർ വ്യക്തമാക്കി
അതിനിടെ, സ്വയം വെടിവെച്ചു മരിക്കാനല്ല, കൃത്യം നടത്തിയതിനു ശേഷം ഒാടിരക്ഷപ്പെടാനായിരുന്നു പ്രതി ലക്ഷ്യമിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. പാഡക് സംഗീതപരിപാടി നടക്കുന്ന തുറന്ന വേദിയിൽ ആക്രമണം നടത്തിയതെന്തിനെന്ന നിഗമനത്തിൽ പൊലീസ് എത്തിയിട്ടില്ല. വെടിവെപ്പിനു മണിക്കൂറുകൾക്കു മുമ്പും ഇയാൾ ചൂതുകളിയിലേർപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു. ലാസ് വേഗസിൽ ആഡംബര വീടു വാങ്ങാൻ ഇയാൾ പദ്ധതിയിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.