ദേശീയ ജൂനിയർ അത്ലറ്റിക്സ്: കേരളത്തെ റാഞ്ചി ഹരിയാന
text_fieldsറാഞ്ചി: അവസാന ദിനത്തെ കുതിപ്പിലും ഹരിയാനയെ തളയ്ക്കാൻ കേരളത്തിനായില്ല. റാഞ്ചി ബിർസ മുണ്ട സ്റ്റേഡിയത്തിൽ നാലു ദിവസമായി നടന്ന 34ാമത് ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ റണ്ണേഴ്സ്അപ്പായി കേരളത്തിെൻറ മടക്കം. 11 സ്വർണം, 15 വെള്ളി, 18 വെങ്കലം ഉൾപ്പെടെ 266 പോയൻറാണ് കേരളത്തിെൻറ നേട്ടം. അവസാന ദിനം അഞ്ചു സ്വർണം, ഏഴു വെള്ളി, അഞ്ചു വെങ്കലവുമാണ് നേടിയത്. 29 സ്വർണം, 22 വെള്ളി, 14 വെങ്കലം ഉൾപ്പെടെ 406 പോയൻറുമായാണ് ഹരിയാന തുടർച്ചയായ രണ്ടാം തവണയും കിരീടം നിലനിർത്തിയത്. മഹാരാഷ്ട്രയാണ് മൂന്നാം സ്ഥാനത്ത്.
അണ്ടർ 18, 20 വിഭാഗങ്ങളിൽ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയ കേരളം പെൺകുട്ടികളുടെ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടി. 14 ദേശീയ റെക്കോഡുകൾക്കും 24 മീറ്റ് റെക്കോഡുകൾക്കും മീറ്റ് സാക്ഷ്യംവഹിച്ചു. അണ്ടർ 18 പെൺകുട്ടികളുടെ 100 മീറ്റർ ഹർഡ്ൽസിൽ പുതിയ ദേശീയ റെക്കോഡ് കുറിച്ച് അപർണ റോയി കേരളത്തിെൻറ അഭിമാനമായി. ഇൗ വിഭാഗത്തിൽ മികച്ച താരവും അപർണയാണ്. 200, ലോങ്ജംപ്, മെഡ്ലേ റിലേ ഉൾപ്പെടെ ആൻസി സോജൻ മൂന്ന് സ്വർണം നേടി. അബിത മേരി മാനുവൽ ഇരട്ട സ്വർണവും നേടി.
സുവർണ ദിനം
മൂന്നാം ദിനം മെഡൽവരൾച്ചയിലാണ്ടുപോയ കേരളം അവസാനദിനം ഒറ്റക്കുതിപ്പിലാണ് മെഡലുകൾ വാരിക്കൂട്ടിയത്. 27 ഫൈനലുകളിൽ ഏറെയും കേരളത്തിെൻറ സാന്നിധ്യമുണ്ടായിരുന്നു. അണ്ടർ 18 പെൺകുട്ടികളുടെ 400 മീറ്റർ ഹർഡ്ൽസിൽ കോതമംഗലം മാർ ബേസിലിലെ ആർ. ആരതി (1:02:55 സെക്കൻഡ്), ആൺകുട്ടികളിൽ കോഴിക്കോട് സായിയുടെ കെ.എം. മുഹമ്മദ് ഷദാൻ (53:19 സെക്കൻഡ്), അണ്ടർ 18 ട്രിപ്ൾ ജംപിൽ മാതിരപ്പിള്ളി ജി.വി.എച്ച്.എസ്.എസിലെ സാന്ദ്ര ബാബു (12:73 മീറ്റർ), അണ്ടർ 18 പെൺകുട്ടികളുടെ 200 മീറ്ററിൽ തൃശൂർ നാട്ടിക ഫിഷറീസ് സ്കൂളിലെ ആൻസി സോജൻ (24:66 സെക്കൻഡ്), അണ്ടർ 20 പെൺകുട്ടികളുടെ 800 മീറ്ററിൽ പി.ടി. ഉഷ സ്കൂളിലെ അബിത മേരി മാനുവൽ (2:09:43 സെക്കൻഡ്) എന്നിവരാണ് മൂന്നാം ദിനം പൊന്നണിഞ്ഞവർ.
അണ്ടർ 20 പെൺകുട്ടികളുടെ 10,000 മീറ്റർ നടത്തത്തിൽ കോതമംഗലം എം.എ. കോളജിലെ ആഷ സോമൻ (55:30:48 സെക്കൻഡ്), 400 മീറ്റർ ഹർഡ്ൽസിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ എസ്. അർഷിത (1:02:65 സെക്കൻഡ്), അണ്ടർ 18 400 മീറ്റർ ഹർഡ്ൽസിൽ പാലക്കാട് ആയക്കാട് സി.എ.എച്ച്.എസിലെ എ. രോഹിത് (53:27 സെക്കൻഡ്), അണ്ടർ 18 പെൺ 800 മീറ്ററിൽ തിരുവനന്തപുരം സായിയുടെ പ്രിസ്ക്കില്ല ഡാനിയൽ (2:11:76 സെക്കൻഡ്), അണ്ടർ 16 ആൺ 800 മീറ്ററിൽ അജയ് കെ. വിശ്വനാഥ് (1:57:10 സെക്കൻഡ്), അണ്ടർ 20 ആൺ 4x100 മീറ്റർ റിലേയിൽ റിയാസ് അലിയാർ, ആൻസ്റ്റിൻ ജോസഫ്, നിബിൻ ബൈജു, നെവിൽ ഫ്രാൻസിസ് (41:73 സെക്കൻഡ്), 4x400 മീറ്ററിൽ ലിബിൻ ഷിബു, അനന്തു വിജയൻ, ജെറിൻ ജോണി, വിജയ് കൃഷ്ണ (3:17:58) എന്നിവരുൾപ്പെടുന്ന ടീമുകളും വെള്ളി നേടി.
അണ്ടർ 20 പെൺകുട്ടികളുടെ 400 മീറ്റർ ഹർഡ്ൽസിൽ പാലക്കാട് വിക്ടോറിയ കോളജിലെ കെ.എം. നിഭ (1:03 സെക്കൻഡ്), അണ്ടർ 18 ആൺകുട്ടികളുടെ 200 മീറ്ററിൽ സി. അഭിനവ് (21:86 സെക്കൻഡ്), അണ്ടർ 18 ആൺകുട്ടികളുടെ 800 മീറ്ററിൽ എസ്. ശരത് (1:53:97 സെക്കൻഡ്), അണ്ടർ 20 ആൺകുട്ടികളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അലൻ ജോസ്, അണ്ടർ 20 പെൺകുട്ടികളുടെ ഹെപ്റ്റാത്ലണിൽ ഹെലൻ സജി (3869 പോയൻറ്) എന്നിവരാണ് വെങ്കലം നേടിയത്.
വെല്ലുവിളിച്ച് കാലാവസ്ഥയും
ദുരിതയാത്രയും ചൂടും തണ്ണുപ്പും നിറഞ്ഞ കാലാവസ്ഥയോടുമൊക്കെ പൊരുതിയായിരുന്നു റാഞ്ചിയിൽ കേരളത്തിെൻറ കുതിപ്പ്. പനിയും ഛർദിയുമായ പലരും വൈദ്യസഹായം തേടിയശേഷമാണ് മത്സരത്തിനിറങ്ങിയത്. ക്ഷീണിതരായ ആൻസിയും രോഹിതുെമാക്കെ ട്രാക്കിലിറങ്ങിയെങ്കിലും അണ്ടർ 18 വിഭാഗത്തിൽ 2000 മീറ്ററിൽ അൻസു ജോസഫ്, 400 മീറ്റർ ഹർഡ്ൽസിൽ വിഷ്ണുപ്രിയ, അണ്ടർ 20 വിഭാഗം 200 മീറ്ററിൽ മൃദുല മരിയ ബാബു എന്നിവർക്കു മത്സരിക്കാനായില്ല.
നടന്നുതുടങ്ങിയ ആരതി പറന്നെടുത്ത സ്വർണം
വർഷങ്ങളുടെ കാത്തിരിപ്പിെൻറ മധുരമുണ്ട് കോതമംഗലം മാർ ബേസിലിെൻറ ആർ. ആരതി നേടിയ സ്വർണത്തിന്. എട്ടു വർഷത്തോളം നടത്തമത്സരത്തിൽ പരാജയത്തിെൻറ കയ്പറിഞ്ഞാണ് ആരതി ഹർഡ്ൽസിലെത്തുന്നത്. നടത്തവഴിയിൽനിന്ന് കടമ്പകളേറെയുള്ള മത്സരത്തിലേക്കെത്തിയിട്ട് അഞ്ചു മാസമേ ആയിട്ടുള്ളൂവെങ്കിലും റാഞ്ചിയിൽ ഈ പ്ലസ് വൺ വിദ്യാർഥി പൊന്നായിമാറി.
എറണാകുളം കളമശ്ശേരി തേവയ്ക്കൽ തിരുവാതിരയിൽ രഘുനാഥ്-അജിത ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ആരതി. അഞ്ചാം ക്ലാസിൽ മാർ ബേസിലിൽ എത്തിയപ്പോൾ ഷിബി ടീച്ചർ നടത്തവഴി കാണിച്ചുനൽകി. എട്ടുവർഷം വിവിധ മീറ്റുകളിൽ മത്സരിച്ചിട്ടും മെഡൽ നേടാനായില്ല.
ഒടുവിൽ കഴിഞ്ഞ ജൂണിൽ കോളജിൽ പരിശീലകനായെത്തിയ എം.എസ്. അനന്തുവാണ് ആരതിയെ ഹർഡ്ൽസിലേക്കു വഴിമാറ്റിവിട്ടത്. ആദ്യ ദേശീയ മീറ്റ് തന്നെ പൊന്നായി മാറ്റുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.