ചരിത്രം വിളിക്കുന്നു; െമഹ്റസ് ഡബ്ളിൽ പി.എസ്.ജിയെ വീഴ്ത്തി സിറ്റി ചാമ്പ്യൻസ് ലീഗ് ആദ്യ കലാശപ്പോരിന്
text_fieldsലണ്ടൻ: യൂറോപിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി ലോകമാദരിച്ചിട്ടും ഏറെയായി വിട്ടുനിൽക്കുന്ന ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് മാഞ്ചസ്റ്റർ സിറ്റി ഒരു ചുവടു മാത്രം അകലെ. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന നിർണായക രണ്ടാം പാദത്തിൽ കരുത്തരായ പി.എസ്.ജിയെ റിയാദ് െമഹ്റസ് നേടിയ ഇരട്ട ഗോളുകൾക്ക് മറികടന്ന് സിറ്റി ഫൈനലിൽ ഇടമുറപ്പിച്ചു (മൊത്തം സ്കോർ 4-1). ചരിത്രത്തിൽ ആദ്യമായാണ് യൂറോപിന്‍റെ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള കലാശപ്പോരിലേക്ക് സിറ്റി ടിക്കറ്റെടുക്കുന്നത്.
സ്വന്തം കളിമുറ്റത്ത് ആദ്യ പാദം തോറ്റ ക്ഷീണം തീർക്കാൻ എത്തിയ നെയ്മറും സംഘവും ചുവടുറപ്പിക്കുംമുെമ്പ ഗോൾ നേടി മെഹ്റസ് ആതിഥേയരുടെ ജൈത്രയാത്രയിലേക്ക് ആദ്യ ചുവടുവെച്ചു. ഗോൾകീപർ എഡേഴ്സൺ 60 അടി നീളത്തിൽ നൽകിയ പാസിൽ തുടങ്ങിയ നീക്കമാണ് ഗോളായത്. രണ്ടാം പാദത്തിൽ പെനാൽറ്റി ബോക്സിൽ ഫിൽ ഫോഡന്‍റെ ക്രോസ് ഗോളിയെ കാഴ്ചക്കാരനാക്കി മെഹ്റസ് വീണ്ടും ലക്ഷ്യത്തിെലത്തിച്ചതോടെ സിറ്റി വിജയം ഉറപ്പിച്ചു. ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടു പാദങ്ങളിലും ഗോൾ നേടുന്ന ഏക താരമെന്ന റെക്കോഡും അൾജീരിയൻ ദേശീയ ടീം ക്യാപ്റ്റൻ കൂടിയായ മെഹ്റസ് ഇതോടെ സ്വന്തം പേരിൽ കുറിച്ചു.
പരിക്കുമൂലം എംബാപ്പെ ബെഞ്ചിലായത് പി.എസ്.ജി ആക്രമണത്തെ ശരിക്കും ബാധിച്ചു. നെയ്മർ പലതവണ ആക്രമണവുമായി ഗോൾമുഖം തുറന്നെങ്കിലും സിറ്റി പ്രതിരോധവും നിർഭാഗ്യവും ഒരുപോലെ വില്ലനായി.
തുടർച്ചയായി പ്രിമിയർ ലീഗ് കിരീടമുൾപെടെ ആഭ്യന്തര മത്സരങ്ങളിൽ തകർപ്പൻ പ്രകടനം തുടരുന്ന സിറ്റി അഞ്ചു വർഷമായി ഗാർഡിയോളക്കു കീഴിൽ കാത്തിരിക്കുന്ന കിരീടമാണ് ഇത്തവണ വിളിപ്പാടകലെ മാടിവിളിക്കുന്നത്. ഇന്ന് റയൽ- ചെൽസി മത്സര ജേതാക്കളുമായാണ് ഫൈനലിൽ സിറ്റിക്ക് മുഖാമുഖം. ആദ്യപാദത്തിൽ എവേ ഗോളിന്‍റെ ആനുകൂല്യമുള്ള ചെൽസി ഇന്ന് റയലിനെ മറികടന്ന് കലാശപ്പോരിനെത്തിയാൽ രണ്ട് ഇംഗ്ലീഷ് ടീമുകളുടെ പോരാട്ടമാകും. അതേ സമയം, ചാമ്പ്യൻസ് ലീഗിൽ ഏതു വെല്ലുവിളിയും മറികടന്ന് കിരീടവുമായി മടങ്ങുന്നതാണ് റയൽ പാരമ്പര്യം. അത് ഇത്തവണ രണ്ട് ഇംഗ്ലീഷ് ടീമുകൾ ഇരുഘട്ടങ്ങളിലായി തല്ലിയുടക്കുമോ എന്നാണ് യൂറോപ് കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.