ഏകദിന ലോകകപ്പ്; ഇന്ത്യയിൽ രണ്ടു വേദികളിൽ കളിക്കാൻ പാകിസ്താൻ തയാറായേക്കും
text_fieldsഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പിൽ രണ്ടു വേദികളിൽ കളിക്കാൻ പാകിസ്താൻ തയാറായേക്കുമെന്ന് റിപ്പോർട്ടുകൾ. ചെന്നൈ, കൊൽക്കത്ത നഗരങ്ങളാണ് പാക് ടീം പരിഗണിക്കുന്നത്. ഇന്ത്യൻ പര്യടനങ്ങളിൽ കൂടുതൽ സുരക്ഷിതമായി ടീമിന് തോന്നിയത് ഈ രണ്ടു വേദികളാണ്.
പാകിസ്താനിൽ നടക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനു പിന്നാലെയാണ് ഒക്ടോബറിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് തങ്ങളും ബഹിഷ്കരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് മുന്നറിയിപ്പ് നൽകിയത്. വിഷയത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നടത്തുന്ന തുടർച്ചയായ ചർച്ചകളുടെ ഫലമായാണ് രണ്ടു വേദികളിൽ കളിക്കാൻ പാക് ടീം തയാറായേക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ലോകകപ്പിൽ അഹ്മദാബാദ്, ലഖ്നോ, മുംബൈ, രാജ്കോട്ട്, ബംഗളൂരു, ഡൽഹി, ഇന്ദോർ, മൊഹാലി, ഗുവാഹത്തി, ഹൈദരാബാദ് വേദികളിലായി 46 മത്സരങ്ങളുണ്ടാകും. ഒക്ടോബർ അഞ്ചിന് മത്സരങ്ങൾ തുടങ്ങുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ലോകകപ്പിലെ പാകിസ്താന്‍റെ മത്സരങ്ങൾ ബംഗ്ലാദേശിൽ കളിക്കുമെന്ന് നേരത്തെ ഐ.സി.സി ജനറൽ മാനേജർ വാസിം ഖാൻ പറഞ്ഞിരുന്നു. എന്നാൽ, ബംഗ്ലാദേശിൽ കളിക്കാനുള്ള ആശയത്തെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജീം സേതി തള്ളിക്കളയുകയാണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.