12 വർഷത്തിനു ശേഷമിറങ്ങി കന്നിവിക്കറ്റ്; ഉനദ്കട്ട് കുറിച്ചത് അത്യപൂർവ റെക്കോഡ്
text_fieldsബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ പേസ് ആക്രമണത്തിന് ചുക്കാൻ പിടിച്ച് ജയ്ദേവ് ഉനദ്കട്ട് മൈതാനത്തെത്തിയപ്പോൾ പിറന്നത് ഇന്ത്യൻ ക്രിക്കറ്റിൽ സമാനതകളില്ലാത്ത റെക്കോഡ്. ആദ്യ ടെസ്റ്റിൽ 113 റൺസ് വഴങ്ങി എട്ടുവിക്കറ്റെടുത്ത കുൽദീപ് യാദവിന്റെ പകരക്കാരനായാണ് താരം ഇറങ്ങിയിരുന്നത്.
ഉനദ്കട്ട് പക്ഷേ, വീണ്ടും ടെസ്റ്റീൽ ദേശീയ കുപ്പായമണിയുന്നത് നീണ്ട 12 വർഷവും രണ്ടു ദിവസവും കഴിഞ്ഞാണെന്നതാണ് സവിശേഷത. ഐ.പി.എല്ലിൽ മികച്ച ഫോം നിലനിർത്തിയിട്ടും ദേശീയ ടീമിൽ ഇടംകണ്ടെത്താൻ വിഷമിച്ചതാണ് വില്ലനായത്. 2010 ഡിസംബർ 16ന് ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചൂറിയനിലാണ് അവസാനമായി 31കാരൻ ഇറങ്ങിയിരുന്നത്. മഹേന്ദ്ര സിങ് ധോണിയായിരുന്നു അന്ന് ടീം ക്യാപ്റ്റൻ. രാഹുൽ ദ്രാവിഡ് ഇറങ്ങിയ ടീമിൽ കോഹ്‍ലി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. തകർത്തുകളിച്ച സചിൻ അന്ന് കരിയറിലെ 50ാം സെഞ്ച്വറി കുറിക്കുകയും ചെയ്തു.
പിന്നീട് ധോണിയും സചിനും വിരമിക്കുകയും ദ്രാവിഡ് കോച്ചായി എത്തുകയും ചെയ്തു. കോഹ്‍ലിയാകട്ടെ, കളിമികവിന്റെ പുരുഷനായി അതിവേഗം റെക്കോഡുകൾ പലതു കുറിച്ചു. ഇതിനിടയിൽ ഇന്ത്യ കളിച്ച 118 ടെസ്റ്റുകളിലും കളിക്കാനായില്ല. എന്നാൽ, ഒരു ടെസ്റ്റ് മാത്രം കളിച്ച് മാറിനിന്ന ഉനദ്കട്ടിന് വീണ്ടും വിളിയെത്തുന്നത് ബംഗ്ലദേശിനെതിരായ പരമ്പരയിൽ. ആദ്യ ദിനത്തിൽ തന്നെ താരം വിക്കറ്റു വീഴ്ത്തി വരവറിയിക്കുകയും ചെയ്തു. 15 റൺസെടുത്ത സകീർ ഹസനെയായിരുന്നു ഉനദ്കട്ട് കെ.എൽ രാഹുലിന്റെ കൈകളിലെത്തിച്ചത്.
142 ടെസ്റ്റുകൾക്കു ശേഷം വീണ്ടും ഇറങ്ങിയ ഇംഗ്ലീഷ് താരം ഗാരെത് ബാറ്റി മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഉനദ്കട്ടിന് മുൻഗാമി. ആദ്യ ടെസ്റ്റിൽ താരം വിക്കറ്റൊന്നുമെടുത്തിരുന്നില്ല.
ഏകദിനത്തിൽ 2013 മുതൽ ഏഴുതവണ ദേശീയ ടീമിൽ കളിച്ചിട്ടുണ്ട്. എട്ടുവിക്കറ്റാണ് സമ്പാദ്യം. ട്വന്റി20യിൽ കുറെക്കൂടി മെച്ചപ്പെട്ട് 10 മത്സരങ്ങളിൽനിന്ന് 14 വിക്കറ്റ് സ്വന്തമാക്കി. എന്നാൽ, പ്രഫഷനൽ ലീഗായ ഐ.പി.എല്ലിൽ 91 മത്സരങ്ങളിൽ 91 വിക്കറ്റാണ് സമ്പാദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.