ഇന്ത്യ-ആസ്ട്രേലിയ രണ്ടാം ടെസ്റ്റ് ഇന്നു മുതൽ
text_fieldsന്യൂഡൽഹി: ഒന്നാം ടെസ്റ്റിൽ ഇന്നിങ്സ് ജയം ആഘോഷിച്ച ഇന്ത്യ ആസ്ട്രേലിയക്കെതിരെ വെള്ളിയാഴ്ച മുതൽ രണ്ടാം മത്സരത്തിന്. വിജയം തുടർന്നാൽ, ബോർഡർ-ഗവാസ്കർ ട്രോഫിയിൽ നാലു മത്സര പരമ്പരയിലെ പകുതിയും കൈക്കലാക്കുകയും ലോക ചാമ്പ്യൻഷിപ് ഫൈനലിലേക്ക് ഒരുപടികൂടി അടുക്കുകയും ടെസ്റ്റിലെ ഒന്നാം നമ്പറുകാരാവാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യാം. ഓസീസിനെ സംബന്ധിച്ച് പിടിച്ചുനിൽക്കാൻ സമനിലയെങ്കിലും അനിവാര്യമായിട്ടുണ്ട്. നാഗ്പുരിലെപ്പോലെ ദൽഹി ഫിറോസ് ഷാ കോട്‍ലയിലും പിച്ച് സ്പിന്നർമാർക്ക് തീർത്തും അനുകൂലമാവുമെന്നും കങ്കാരുനാട്ടുകാരെ അതിവേഗം എറിഞ്ഞിടാനാവുമെന്നുമാണ് രോഹിത് ശർമയുടെയും കൂട്ടരുടെയും പ്രതീക്ഷ.
മുൻനിര ബാറ്റർമാർ റൺസ് കണ്ടെത്താൻ വിഷമിക്കുന്നതാണ് ഇന്ത്യയുടെ തലവേദന. ഒന്നാം ടെസ്റ്റിൽ ഓപണർ രോഹിത് സെഞ്ച്വറി നേടിയപ്പോൾ കൂടെ ഇറങ്ങിയ കെ.എൽ. രാഹുൽ, തുടർന്നെത്തിയ ചേതേശ്വർ പുജാര, വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ് എന്നിവരെല്ലാം പരാജയമായി. ഓൾറൗണ്ടർമാരായ രവീന്ദ്ര ജദേജയും അക്സർ പട്ടേലും നേടിയ അർധശതകങ്ങളും സ്പെഷലിസ്റ്റ് ബൗളറായ മുഹമ്മദ് ഷമിയുടെ ബാറ്റിങ്ങുമാണ് ഇന്ത്യൻ സ്കോർ 400ലെത്തിച്ചത്.
പന്തുകൊണ്ട് ജദേജയും ആർ. അശ്വിനും കാണിച്ച മികവാണ് അനായാസ ജയത്തിനു പിന്നിൽ. പരിക്ക് ഭേദമായി ശ്രേയസ് അയ്യർ ഇന്ത്യൻ ക്യാമ്പിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ശുഭ്മൻ ഗിൽ അവസരം കാത്ത് പുറത്തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രാഹുലിന്റെയോ സൂര്യയുടെയോ കാര്യത്തിൽ ടീം മാനേജ്മെന്റ് പുനരാലോചന നടത്തിയാൽ അത്ഭുതപ്പെടാനില്ല.
മറുഭാഗത്ത് പരിക്കും ബാറ്റർമാർ രണ്ട് ഇന്നിങ്സിലും ഏകപക്ഷീയമായി കീഴടങ്ങിയതും ആസ്ട്രേലിയയെ അലട്ടുന്നു. ഓപണർമാരായ ഡേവിഡ് വാർണറും ഉസ്മാൻ ഖാജയും അമ്പേ പരാജയപ്പെട്ടു. പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് ഒന്നാം ഇന്നിങ്സിൽ ഏഴു വിക്കറ്റ് വീഴ്ത്തിയ ടോഡ് മർഫിയിൽ വലിയ പ്രതീക്ഷയർപ്പിക്കുന്നുണ്ട് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്.
സാധ്യത ടീം: ഇന്ത്യ -രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ/ശുഭ്മൻ ഗിൽ, ചേതേശ്വർ പുജാര, വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്/ശ്രേയസ് അയ്യർ, ശ്രീകർ ഭരത്, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.ആസ്ട്രേലിയ -പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ഉസ്മാൻ ഖാജ, ഡേവിഡ് വാർണർ, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, അലക്സ് കാരി, പീറ്റർ ഹാൻഡ്‌സ്‌കോംബ്/ആഷ്ടൺ അഗർ, മിച്ചൽ സ്റ്റാർക്, നഥാൻ ലിയോൺ, ടോഡ് മർഫി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.