Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightജാട്ട് രോഷത്തില്‍...

ജാട്ട് രോഷത്തില്‍ ഗോവര്‍ധന്‍  കയറാനാകാതെ ബി.ജെ.പി

text_fields
bookmark_border
ജാട്ട് രോഷത്തില്‍ ഗോവര്‍ധന്‍  കയറാനാകാതെ ബി.ജെ.പി
cancel

രാമക്ഷേത്രം അജണ്ടയാക്കി ധ്രുവീകരണത്തിന്‍െറ വഴിവെട്ടാന്‍ ശ്രമിക്കുമ്പോഴും ശ്രീകൃഷ്ണന്‍ ഏഴാം വയസ്സില്‍ ചെറുവിരല്‍ കൊണ്ടുയര്‍ത്തിയെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്ന ഗോവര്‍ധന്‍ കുന്ന് കയറാനാകാതെ വിയര്‍ക്കുകയാണ് മഥുരയില്‍ ബി.ജെ.പി. 15 വര്‍ഷത്തിനിടയില്‍ ബി.ജെ.പിക്ക് ഒരു എം.എല്‍.എയെപോലും ജയിപ്പിക്കാന്‍ കഴിയാത്ത ജില്ലയില്‍ ലോക്സഭാ ജയത്തിന്‍െറ മേനിയില്‍ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലാണിപ്പോള്‍ ജാട്ട് ഹൃദയഭൂമിയില്‍ തെറ്റുന്നത്.
ലോക്സഭയില്‍ മോദിക്കൊപ്പം നിന്ന ജാട്ടുകളത്രയും രണ്ടരവര്‍ഷം കൊണ്ട് പരസ്യമായി മോദി വിരോധികളായതോടെ ഗോവര്‍ധന്‍ മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങിയ ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷന്‍ കൂടിയായ കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങിന്‍െറ മകന്‍ പങ്കജ് സിങ്ങിന് അവസാനനിമിഷം മണ്ഡലം വിട്ടോടി നോയിഡയില്‍ അഭയം പ്രാപിക്കേണ്ടിവന്നു. 

രാമക്ഷേത്രത്തിന്‍െറ പേരില്‍ ബാബരി മസ്ജിദിനെന്നപോലെ കൃഷ്ണന്‍െറ ജന്മസ്ഥലമെന്ന പേരില്‍ സംഘ്പരിവാര്‍ തര്‍ക്കമുന്നയിച്ച ഗ്യാന്‍വാപി മസ്ജിദുള്ള മഥുര മണ്ഡലത്തില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും അമിത് ഷായുടെ വിശ്വസ്തനുമായ ശ്രീകാന്ത് ശര്‍മ വിയര്‍ക്കുകയാണ്. പ്രചാരണത്തിന്‍െറ ആദ്യഘട്ടം പിന്നിടുമ്പോള്‍ പാര്‍ട്ടിക്ക് ആത്മവിശ്വാസമുള്ള മണ്ഡലം ഒന്നു മാത്രമാണ് മഥുര ജില്ലയില്‍. ലോക്സഭാ ജയത്തിന്‍െറ ബലത്തില്‍ അഞ്ച് സീറ്റിലേക്ക് 66 പേര്‍ രംഗത്തുവന്ന ജില്ലയിലാണ് ഈ ഗതിമാറ്റം. 

പിന്നാക്ക സംവരണത്തിന് തങ്ങള്‍ നടത്തിയ സമരത്തോട് പുറംതിരിഞ്ഞ് നിന്നതും നോട്ടുനിരോധനത്തിലൂടെ കര്‍ഷകരെ ദുരിതത്തിലാക്കിയതുമാണ് മോദി ഭക്തരായ ജാട്ടുകളെ ഒന്നടങ്കം മോദി വിരുദ്ധരാക്കിയത്. ജയിപ്പിച്ച മോദിയെ തോല്‍പിക്കാന്‍ ജാട്ടുകള്‍ കച്ചകെട്ടിയിറങ്ങിയതിനാല്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി ശ്രീകാന്ത് ശര്‍മ പരാജയപ്പെട്ടാലും അദ്ഭുതമില്ളെന്നാണ് കര്‍ഷകനായ സഞ്ജയ് ചൗധരി പറയുന്നത്. ഇതുമൂലം മുന്നണിയില്ളെങ്കില്‍പോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുത്തിയൊലിച്ചുപോയ കാലിനടിയിലെ മണ്ണ്  തിരിച്ചുപിടിക്കാന്‍ ജാട്ട് നേതാവ് അജിത് സിങ്ങിനും മകന്‍ ജയന്ത് ചൗധരിക്കും കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് രാഷ്ട്രീയ ലോക്ദള്‍ (ആര്‍.എല്‍.ഡി) പ്രവര്‍ത്തകര്‍.

ഗോവര്‍ധന്‍ മണ്ഡലത്തിന്‍െറ കാര്യമെടുത്താല്‍ ഈ ആത്മവിശ്വാസം അതിശയോക്തിപരമല്ളെന്ന് വ്യക്തമാകും. 55,000 ജാട്ടുകളും 80,000 ഠാകുര്‍മാരുമുണ്ട് ഗോവര്‍ധനില്‍. ഇത്രയും ഠാകുര്‍മാരുള്ളതുകൊണ്ടാണ് മകന്‍ പങ്കജിന് സുരക്ഷിത സീറ്റ് എന്ന നിലയില്‍ രാജ്നാഥ് കരുതിവെച്ചത്. പക്ഷേ, അതിന് ജാട്ടുകളുടെ പിന്തുണയും കൂടി ആവശ്യമായിരുന്നു. 

എന്നാല്‍, ഈ കണക്ക് തിരിച്ചുകൂട്ടിയ ആര്‍.എല്‍.ഡി കുന്‍വര്‍ നരേന്ദ്ര സിങ് എന്ന പഴയ നാട്ടുരാജാവായ ഠാകുറിനെ രംഗത്തിറക്കിയതോടെയാണ് പങ്കജിന് നോയിഡ പ്രാപിക്കേണ്ടിവന്നത്. മുന്‍ എം.എല്‍.എ രാജ്കുമാര്‍ റാവത്തിനെ സ്ഥാനാര്‍ഥിയാക്കിയ ബി.എസ്.പിയോടാണ് ആര്‍.എല്‍.ഡിയുടെ മത്സരം. 

പങ്കജിന് പകരം ആരുമറിയാത്ത ഠാകുറിനെ സ്ഥാനാര്‍ഥിയാക്കിയ ബി.ജെ.പിക്കിപ്പോള്‍ ആര്‍.എല്‍.ഡിക്ക് കിട്ടുന്ന വോട്ടുകളിലുണ്ടാക്കുന്ന ഭിന്നിപ്പിന്‍െറ വ്യാപ്തി കൂട്ടി ബി.എസ്.പി സ്ഥാനാര്‍ഥിയുടെ ജയത്തിന് സാധ്യതയൊരുക്കാന്‍ മാത്രമാണ് കഴിയുക. മഥുര സിറ്റിയിലാകട്ടെ നാലു തവണ ജയിച്ച കോണ്‍ഗ്രസിന്‍െറ സിറ്റിങ് നേതാവും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവുമായ പ്രദീപ് മാഥൂറിനും ആര്‍.എല്‍.ഡിയുടെ ബനിയ സ്ഥാനാര്‍ഥി രാകേഷ് അഗര്‍വാളിനുമിടയിലാണ് മണ്ഡലത്തിന് പുറത്തുള്ളയാള്‍ എന്ന പേര് വീണ ശ്രീകാന്ത് ശര്‍മ. എം.പിയായി പോയി മുംബൈയിലേക്ക് വണ്ടികയറിപ്പോയ ഹേമമാലിനിയെ പോലെയാകും ഡല്‍ഹിയില്‍ സ്ഥിരവാസമാക്കിയ ശ്രീകാന്തിനെ എം.എല്‍.എ ആക്കിയാല്‍ എന്ന പ്രചാരണമാണ് കോണ്‍ഗ്രസും ആര്‍.എല്‍.ഡിയും നടത്തുന്നത്. 

ജവഹര്‍ ബാഗില്‍ കൂടിയിരുന്ന ആത്മീയ നേതാവ് രാം വൃക്ഷ യാദവിനെ ഒഴിപ്പിച്ച സംഭവത്തില്‍ 29 അനുയായികള്‍ കൊല്ലപ്പെട്ട സംഭവം മാഥൂറിനെതിരെയുള്ള പ്രധാന ആയുധമാക്കുകയാണ് ശര്‍മ. അമിത് ഷായുമായുള്ള തന്‍െറ ബന്ധം മണ്ഡലത്തിന്‍െറ വികസനത്തിന് പ്രയോജനപ്പെടുത്താമെന്ന സൂചനയും ശര്‍മ നല്‍കുന്നുണ്ട്. 

ത്രികോണ മത്സരത്തിന്‍െറ ആനുകൂല്യം കിട്ടിയെങ്കില്‍ അത് മാത്രമേയുള്ളൂ ശര്‍മക്ക്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജാട്ട് നേതാവ് ജയന്ത് ചൗധരിയെ മൂന്നു ലക്ഷത്തില്‍പരം വോട്ടിന് തോല്‍പിച്ച് വെന്നിക്കൊടി പാറിച്ച മഥുരയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലൊന്ന് മാത്രമാണ് ബി.ജെ.പിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ അല്‍പമെങ്കിലും ആത്മവിശ്വാസം നല്‍കുന്നത്. ഛാട്ടയിലാണത്. മഠില്‍ മൂന്നാം സ്ഥാനത്തുള്ള ബി.ജെ.പി ബല്‍ദേവ് മണ്ഡലത്തില്‍ ത്രികോണ മത്സരത്തിന്‍െറ ചിത്രത്തിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP Elections
News Summary - up politics
Next Story