ഏഴ് ആശുപത്രികളിൽ കൊണ്ടുപോയി, എന്നിട്ടും രക്ഷിക്കാനായില്ല; ദലിത് ബാലന്റെ കുടുംബം പറയുന്നു
text_fieldsജലോർ: ജാതി വിവേചനത്തിൽ കൊല്ലപ്പെടുന്ന അവസാനത്തെ ആളൊന്നുമല്ല രാജസ്ഥാനിൽ കൊല്ലപ്പെട്ട ദലിത് ബാലൻ. ഇന്നും രാജസ്ഥാനിൽ ഒരു ദലിത് അധ്യാപിക കൊല്ലപ്പെട്ടു. ജാതിക്രൂരതകളുടെ ഒടുങ്ങാത്ത ഇരകൾ. കേവലം കുടിവെള്ളം ദാഹിച്ചപ്പോൾ എടുത്ത് കുടിച്ചതിനാണ് ഒമ്പതു വയസുകാരൻ വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി തല്ലിക്കൊന്നത്. രാജസ്ഥാനിലെ അവന്റെ വീട്ടിൽ ഇപ്പോഴും ദുഃഖം തളംകെട്ടി നിൽക്കുകയാണ്. അവൻ മാത്രമല്ല, അവന്റെ വീട്ടുകാരും ജാതിവെറിയുടെയും അധികാരത്തിന്റെയും ഇരകളാണ്.
കുട്ടി മരിച്ചതിന് പിന്നാലെ വേഗം മൃതദേഹം സംസ്കരിക്കാൻ അധികൃതർ ധിറുതി കാട്ടിയെന്നും ഇതിന് വിസമ്മതിച്ചപ്പോൾ പൊലീസ് മർദ്ദിച്ചെന്നും ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ജൂലൈ 20നാണ് രാജസ്ഥാനിലെ ജലോറിൽ ഒമ്പത് വയസ്സുള്ള ദലിത് ആൺകുട്ടിക്ക് സ്വന്തം അധ്യാപകനിൽനിന്ന് ക്രൂരമായി പീഡനം ഏൽക്കുന്നത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അവൻ. ഇതര ജാതിക്കാർക്ക് കുടിക്കാൻ വെച്ചിരുന്ന കുടത്തിൽനിന്നും കുട്ടി വെള്ളം കുടിച്ചു എന്ന് പറഞ്ഞാണ് അധ്യാപകൻ കുട്ടിയെ അടിച്ചത്. കണ്ണിലും ചെവിയിലും ഗുരുതരമായ മുറിവുകളോടെ അവൻ നിലത്തുവീണു.
ജോധ്പൂരിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള സുരാന ഗ്രാമത്തിലാണ് കുട്ടിയുടെ അമ്മാവനുള്ളത്. അദ്ദേഹം പറയുന്നു: വൈകിട്ട് നാല് മണിക്ക് ഞങ്ങൾ അവനെ കണ്ടെത്തി. അവന്റെ കൈകാലുകൾ അനങ്ങുന്നില്ലെന്ന് ഞങ്ങൾക്ക് മനസിലായി. ഞങ്ങൾ അവനെ ഏഴ് ആശുപത്രികളിൽ കൊണ്ടുപോയി. പക്ഷേ ആർക്കും അവനെ ചികിത്സിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഞങ്ങൾ അവനെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി. അവിടെ ആഗസ്റ്റ് 13ന് അവൻ മരിച്ചു. അമ്മാവൻ എൻ.ഡി ടി.വിയോട് പറഞ്ഞു. 15 ദിവസങ്ങളിലായി അഞ്ച് നഗരങ്ങളിൽ ഏഴ് ആശുപത്രികളിലായി ആ കുഞ്ഞ് കഴിഞ്ഞു.
മൃതദേഹം സംസ്കരിക്കുന്നതിന് എല്ലാ ബന്ധുക്കളും എത്തിച്ചേരുന്നത് വരെ കാത്തിരിക്കാൻ അവന്റെ അടുത്ത ബന്ധുക്കൾ തീരുമാനിച്ചു. എന്നാൽ സംസ്ഥാന ഭരണകൂടം അവരെ വേഗത്തിലുള്ള ശവസംസ്കാരത്തിന് നിർബന്ധിച്ചു. "ഞങ്ങളെ ലാത്തി ചാർജ് ചെയ്തു, ഞങ്ങൾക്ക് പരിക്കേറ്റു" -കുട്ടിയുടെ അമ്മാവൻ പറഞ്ഞു. അതേസമയം, കുട്ടി മറ്റൊരു വിദ്യാർത്ഥിയുമായി വഴക്കിട്ടതിനെ തുടർന്നാണ് പരിക്കേറ്റതെന്ന നുണയുമായി സ്കൂൾ അധികൃതർ രംഗത്തെത്തി. ഇത് കളവാണെന്ന് ബന്ധുക്കൾ പറയുന്നു. താക്കൂർ ജാതിയിൽപെട്ടവർക്ക് ആധിപത്യമുള്ള സ്ഥലാമണ് സ്കൂൾ എന്നും ബന്ധുക്കൾ പറയുന്നു.
സംഭവം നടന്ന സ്കൂൾ അങ്ങേയറ്റം പരിതാപ അവസ്ഥയിൽ ഉള്ളതാണ്. ക്ലാസ് മുറികളിൽ മേശകളോ കസേരകളോ ഇല്ല. വിദ്യാർത്ഥികൾ വെറും തറയിലാണ് ഇരിക്കുന്നത്. സ്കൂളിൽ നാല് ദലിത് അധ്യാപകരുണ്ട്. അവിടെ ജാതി ഭിന്നതയില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു. സംഭവം അശോക് ഗെഹലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറിന് വൻ ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട്. പാർട്ടിക്കുള്ളിൽനിന്നുതന്നെ വൻ വിമർശനങ്ങളാണ് ഉയരുന്നത്. കൊലയിൽ പ്രതിഷേധിച്ച് ഒരു കോൺഗ്രസ് എം.എൽ.എ രാജിവെക്കുകയും ചെയ്തിരുന്നു. അതേസമയം, കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് സർക്കാർ 20 ലക്ഷം രൂപയും കുടുംബത്തിലെ രണ്ട് കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.