പ്രതീക്ഷാനിർഭരമായ ചില രാഷ്ട്രീയ നീക്കങ്ങൾ
text_fieldsഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ വ്യത്യസ്തമായൊരു ഏടായി 2018ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താവുന്നതാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കേവലഭൂരിപക്ഷമില്ലാത്തതിനാൽ ബി.ജെ.പിക്ക് ഭരണം പിടിക്കാനായില്ല. ചെറുകക്ഷികളെ പണമെറിഞ്ഞ് ചാക്കിട്ടുപിടിക്കാനുള്ള അമിത് ഷായുടെ 'ഓപറേഷൻ താമര'യും ഫലം കണ്ടില്ല. രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ ആ നിമിഷങ്ങളിലാണ് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോൺഗ്രസ് എച്ച്.ഡി. കുമാരസ്വാമിയുടെ ജനതാദളിന് പിന്തുണ പ്രഖ്യാപിച്ചത്. അങ്ങനെയാണ് 'കുമരണ്ണൻ' കന്നടദേശത്തിന്റെ 18ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഭരണംപിടിക്കാനായുള്ള ചാക്കിട്ടുപിടിത്തം, തെരഞ്ഞെടുപ്പാനന്തര സഖ്യം തുടങ്ങിയ നീക്കങ്ങളിലൊന്നും അസാധാരണമായൊന്നുമില്ല. ഇതിനൊക്കെ എത്രയോ തവണ ഇന്ത്യൻ ജനത സാക്ഷ്യംവഹിച്ചിട്ടുണ്ട്. എന്നാൽ, കുമാരസ്വാമിയുടെ കാര്യം വ്യത്യസ്തവും ചരിത്രപരവുമായത് ആ സമയത്ത് അദ്ദേഹം കൈക്കൊണ്ട ക്രിയാത്മക സമീപനംകൊണ്ടാണ്.
തെൻറ സത്യപ്രതിജ്ഞ ചടങ്ങിനെ അദ്ദേഹം ഫാഷിസ്റ്റ്വിരുദ്ധ കൂട്ടായ്മയുടെ വേദികൂടിയാക്കി മാറ്റി. രാജ്യത്തെ ഏതാണ്ടെല്ലാ മതേതര കക്ഷി നേതാക്കളും പെങ്കടുത്ത ആ ചടങ്ങ്, സംഘ് ഭരണകൂടത്തിനെതിരായ വിശാല സഖ്യത്തിെൻറ അനൗദ്യോഗിക പ്രഖ്യാപന വേദികൂടിയായി മാറി. ഒരുപേക്ഷ, ആ സഖ്യം മുന്നോട്ടുപോയിരുന്നുവെങ്കിൽ തൊട്ടടുത്ത വർഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഫലം തന്നെ മറ്റൊന്നായേനെ. സംഭവിച്ചത് മറിച്ചാണ്: അത്തരമൊരു സഖ്യത്തിെൻറ അഭാവത്തിൽ രാജ്യം മോദിക്ക് രണ്ടാമൂഴം സമ്മാനിച്ചു; മതേതര സഖ്യം പൊളിഞ്ഞ് കുമാരസ്വാമിക്ക് ഭരണം നഷ്ടമാവുകയും ചെയ്തു. നാലു വർഷങ്ങൾക്കിപ്പുറം, 2024ലെ ലോക്സഭാതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മതേതര കക്ഷികൾ ദേശീയ തലത്തിൽ നടത്തുന്ന ചില രാഷ്ട്രീയ നീക്കങ്ങൾ അന്നത്തെ ആ സംഭവപരമ്പരകളെ ഓർമിപ്പിക്കുന്നു.
ആഴ്ചകൾക്കുമുമ്പ് എൻ.ഡി.എ വിട്ട് മതേതര ചേരിയിൽ അണിനിരന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പുതിയ രാഷ്ട്രീയ ചുവടുകളുടെ പിന്നണിയിൽ എന്നതാണ് കൗതുകകരമായ കാര്യം. കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തിയ അദ്ദേഹം പ്രതിപക്ഷത്തുള്ള മിക്ക നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. 'ഭാരത് ജോഡോ' യാത്രക്കായി കന്യാകുമാരിയിലേക്ക് തിരിക്കുന്നതിന് തൊട്ടുമുന്നേ രാഹുൽ ഗാന്ധിയുമായും പിന്നീട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഹരിയാന മുൻമുഖ്യമന്ത്രി ഓം പ്രകാശ് ചൗതാല, സമാജ്‍വാദി പാർട്ടി നേതാക്കളായ മുലായംസിങ് യാദവ്, അഖിലേഷ് തുടങ്ങിയവരുമായെല്ലാം അദ്ദേഹം ആശയവിനിയമം നടത്തി. ഒരു വർഷം മുമ്പ്, സംഘ്പരിവാറിന്റെ നയങ്ങൾക്കെതിരായ പൊതുകൂട്ടായ്മ എന്നനിലയിൽ പ്രവർത്തിച്ചുപോരുന്ന 'രാഷ്ട്ര മഞ്ചി'ന്റെ പ്രവർത്തന പദ്ധതികൾ വിപുലമാക്കാൻ ഇറങ്ങിത്തിരിച്ച എൻ.സി.പി നേതാവ് ശരദ് പവാറുമായി നടത്തിയ ചർച്ച മണിക്കൂറുകൾ നീണ്ടുവെന്നാണ് റിപ്പോർട്ടുകൾ. അന്ന് ആ നീക്കങ്ങൾക്ക് ചുക്കാൻപിടിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും നിതീഷിന് പിന്നിലുണ്ടെന്നതും ശ്രദ്ധേയമാണ്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നിതീഷും ലാലുവും അടുത്ത ദിവസംതന്നെ ചർച്ച നടത്തുമെന്നും അവർ വ്യക്തമാക്കിയിരിക്കുന്നു.
മോദിവിരുദ്ധ പക്ഷത്തുള്ള തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവുമായി നേരത്തേതന്നെ നിതീഷ് ചർച്ച നടത്തിയിട്ടുണ്ട്. ബി.ജെ.പിക്കും കോൺഗ്രസിനും ബദലായി മറ്റു മതേര കക്ഷികൾ ഒന്നിക്കണമെന്ന ആശയക്കാരനായ റാവു വരുംനാളുകളിൽ തന്റെ പാർട്ടിയുടെ പ്രവർത്തനം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കാനിരിക്കുകയുമാണ്. അതിന്റെ ഭാഗമായി അദ്ദേഹം കുമാരസ്വാമിയടക്കമുള്ളവരെ കാണുകയും ചെയ്തു. സംഘ്പരിവാർ ഭരണത്തെയും നയങ്ങളെയും തുറന്നുകാണിച്ചുള്ള രാഹുൽഗാന്ധിയുടെ ഭാരതയാത്രക്കാകട്ടെ, സാമാന്യം തരക്കേടില്ലാത്ത പിന്തുണയും ലഭിക്കുന്നുണ്ട്. ചുരുക്കത്തിൽ, വ്യത്യസ്ത തലങ്ങളിലാണെങ്കിലും കേന്ദ്രത്തിലെ ഫാഷിസ്റ്റ് ഭരണത്തിനെതിരായ വികാരം പലകോണുകളിൽനിന്നായി ഉരുണ്ടുകൂടുകയാണ്. തീർച്ചയായും, ഈ നീക്കങ്ങൾ പ്രതീക്ഷക്ക് വകനൽകുന്നുണ്ട്.
അതേസമയം, ഈ രാഷ്ട്രീയ നീക്കങ്ങൾ എത്രകണ്ട് ഫലവത്താകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. മേൽസൂചിപ്പിച്ച രാഷ്ട്രീയ കക്ഷികൾ മുൻകാലങ്ങളിലെടുത്ത നിലപാടുകൾതന്നെയാണ് അതിനു നിദാനം. പൊതുവിൽ, ഈ പാർട്ടികളെല്ലാം സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയത്തെതന്നെയാണ് മുന്നോട്ടുവെക്കുന്നതെങ്കിലും പ്രായോഗികമായി അതവതരിപ്പിക്കുന്നതിൽ അവർ ദയനീയമായി പരാജയപ്പെടുന്നു. എന്നല്ല, പലപ്പോഴും സംഘ്പരിവാറിനെപ്പോലും നാണിപ്പിക്കുംവിധം ഹിന്ദുത്വയുടെ പ്രചാരകരാവുകയും ചെയ്യുന്നു. ഈ രാഷ്ട്രീയ ദൗർബല്യംകൂടിയാണ് വാസ്തവത്തിൽ ബി.ജെ.പിക്ക് വളമാകുന്നത്.
മതേതര കക്ഷികളുടെ ദേശീയതലത്തിലുള്ള സംഘാടനവും പ്രായോഗികമായി അത്ര എളുപ്പമല്ല. കേരളത്തിലും പശ്ചിമബംഗാളിലും കർണാടകയിലും യു.പിയിലുമെല്ലാം മതേതര കക്ഷികൾ പല ചേരികളിലായി നിൽക്കുമ്പോൾ, പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഈ സഖ്യം എങ്ങനെ പ്രവർത്തിക്കുമെന്ന ചോദ്യത്തെക്കൂടി പുതിയ ഐക്യസന്ദേശവാഹകർ അഭിസംബോധന ചെയ്തേ തീരൂ. അതിനാൽ, സർവ മതേതര പ്രസ്ഥാനങ്ങളെയും ഉൾച്ചേർക്കാൻ കഴിയുംവിധം ഒരു പൊതുമിനിമം പരിപാടി ആവിഷ്കരിക്കുക എന്നതാണ് ഫാഷിസ്റ്റ് വിരുദ്ധ സഖ്യം അടിയന്തരമായി ചെയ്യേണ്ടത്. അതത്ര എളുപ്പമല്ലെങ്കിലും അതിനിർണായകമായ ഈ ഘട്ടത്തിൽ രാജ്യം അത്തരമൊരു ഐക്യം ആഗ്രഹിക്കുന്നുണ്ട്. അതിനായുള്ള പ്രാഥമികമായ ചുവടുവെപ്പുകളാകട്ടെ ഇപ്പോഴത്തെ രാഷ്ട്രീയ യാത്രകളും കൂടിക്കാഴ്ചകളുമെല്ലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.