Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right'അഫ്സ്പ' ഭീകരതക്ക്...

'അഫ്സ്പ' ഭീകരതക്ക് അന്ത്യം കുറിക്കണം

text_fields
bookmark_border
അഫ്സ്പ ഭീകരതക്ക് അന്ത്യം കുറിക്കണം
cancel

വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിൽ മോൺ ജില്ലയിലെ ഓട്ടിങ് ഗ്രാമത്തിൽ ഇന്ത്യൻസേനയുടെ 21 പാരാ സ്പെഷൽ ഫോഴ്സസ് നടത്തിയ വിവേചനരഹിതമായ വെടിവെപ്പിൽ 13 സാധാരണക്കാർ കൊല്ലപ്പെട്ടു. തൊഴിലിടത്തിൽനിന്ന് മടങ്ങുന്ന ഖനിത്തൊഴിലാളികളുടെ നേർക്കാണ് സൈന്യം നിഷ്ഠുരമായി വെടിയുതിർത്തത്. വെടിയൊച്ച കേട്ട് ഗ്രാമീണർ എത്തുേമ്പാഴേക്ക് മൃതദേഹങ്ങൾ പെറുക്കിക്കൂട്ടി ഒരു വാഹനത്തിൽ ഒളിച്ചുകടത്താനും ശ്രമിച്ചു. സാധാരണക്കാരെ ബോധപൂർവം വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നും സംഘർഷബാധിത പ്രദേശങ്ങളിലെ ഓപറേഷന് മുമ്പായി, സ്ഥലം പൊലീസിൽ അറിയിക്കുകയെന്ന പ്രാഥമിക ബാധ്യതപോലും സൈന്യം ദീക്ഷിച്ചില്ലയെന്നും പൊലീസിെൻറ പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെക്കുറിച്ച് സേന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനസർക്കാർ പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചിട്ടുണ്ട്. അതേസമയം, സേനയും തിങ്കളാഴ്ച ഇതുസംബന്ധിച്ച് പാർലമെൻറിൽ പ്രസ്താവന നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സൈനികഭീകരതക്ക് ന്യായം കണ്ടെത്താനാണ് ശ്രമിച്ചത്. പാർലമെൻറിെൻറ ഇരുസഭകളിലും ചർച്ച നടത്തണമെന്ന ആവശ്യം തള്ളിയ കേന്ദ്രസർക്കാറിനുവേണ്ടി സംഭവവിവരണം നൽകുക മാത്രമാണ് ആഭ്യന്തരമന്ത്രി ചെയ്തത്. പ്രദേശത്ത് തീവ്രവാദിസാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നുള്ള സൈനിക നിരീക്ഷണത്തിനിടെ കടന്നുവന്ന തൊഴിലാളികളുടെ വാഹനം നിർത്താനുള്ള സൂചന മറികടന്ന് ഓടിച്ചുപോയതിനെ തുടർന്നാണ് വെടിവെപ്പ് എന്നാണ് അമിത് ഷാ പറഞ്ഞത്. എന്നാൽ, നിരീക്ഷണത്തിൽ തൊഴിലാളികളുടെ കൈയിൽ ബാരൽ സമാനമായതെന്തോ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് വെടിവെച്ചതെന്ന് സൈനികവൃത്തങ്ങൾ വിശദീകരിക്കുന്നു. രണ്ടായാലും 'സൈനികഭരണ'ത്തിലിരിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു-കശ്മീരിലുമൊക്കെ ജനങ്ങളുടെ ജീവൻ എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്യപ്പെടുന്നത് എന്നതിെൻറ ഏറ്റവും പുതിയ ഉദാഹരണമായിരിക്കുന്നു മോൺ കൂട്ടക്കൊല. ജമ്മു-കശ്മീരിൽ ഭീകരവേട്ടയുടെ മറവിൽ നഗരമധ്യത്തിൽ വർഷങ്ങളായി വ്യാപാരത്തിലേർപ്പെട്ട രണ്ടു സിവിലിയന്മാരെ കൊലചെയ്തതിെൻറ പേരിൽ സംഘർഷമുണ്ടായതും ഒടുവിൽ അന്വേഷണത്തിന് സർക്കാർ വഴങ്ങിയതും ഒരാഴ്ചമുമ്പാണ്. ആളെ വെടിവെച്ചുകൊന്നു, കുടുംബത്തിന് വിട്ടുകൊടുക്കാതെ സംസ്കരിക്കുകയും ഭീകരഭീഷണിയുടെ പേരിൽ ന്യായീകരിക്കുകയുമാണ് പതിവ്. അതേ രീതിതന്നെയാണ് നാഗാലാൻഡിലും പരീക്ഷിച്ചത്. എന്നാൽ, ജനം കൈയോടെ പിടികൂടിയതോടെ സൈന്യം കുടുങ്ങുകയായിരുന്നു.

ജമ്മു-കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ നമ്മുടെ ദേശത്തിെൻറ ഭാഗമായിത്തീർന്ന സങ്കീർണമായ രാഷ്ട്രീയ പ്രക്രിയയെക്കുറിച്ചറിയുന്ന രാഷ്ട്രീയനേതൃത്വം കരുതലോടുകൂടിയ നയസമീപനങ്ങളാണ് അവിടെ പുലർത്തിവന്നിരുന്നത്. നാഗാ ദേശീയത ഉയർത്തിപ്പിടിച്ച് ആയുധമെടുത്ത് പൊരുതുന്ന കലാപകാരികളെ അവരുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകി തയാറാക്കിയ കരാറുകളിലൂടെയാണ് കേന്ദ്ര ഭരണകൂടങ്ങൾ ഒരുവിധം വരുതിയിലാക്കിയത്. 2015ൽ നരേന്ദ്ര മോദി സർക്കാർ 80 വട്ടം ചർച്ച നടത്തി തയാറാക്കിയ പുതിയ കരാറിനെ കേന്ദ്രം ചരിത്രപ്രധാനമെന്ന് വിളിച്ച് പരമരഹസ്യമായി സൂക്ഷിച്ചപ്പോൾ അത് പരസ്യപ്പെടുത്തി സർക്കാറിനെ സമ്മർദത്തിലാക്കുകയാണ് നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് (ഐ.എം) ചെയ്തത്. അതിനിടെ സ്വന്തം അജണ്ട നടപ്പിലാക്കാനുള്ള വ്യഗ്രതയിൽ ജമ്മു-കശ്മീരിനെ വിഭജിക്കാൻ ബി.ജെ.പി ഭരണകൂടം നടത്തിയ നീക്കം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അസ്വസ്ഥത വിതച്ചിട്ടുണ്ടെന്നത് നേരാണ്. ഭാഷ, വംശ, ദേശ, ഗോത്ര ഐഡൻറിറ്റികളുടെ വൈരുധ്യമാർന്ന വൈവിധ്യം പുലർത്തുന്ന ഇവിടെ കരുതലോടുകൂടിയ രാഷ്ട്രീയ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതിനുപകരം അമിതമായ സൈനികവത്കരണത്തിനാണ് ഇന്നോളം കേന്ദ്രത്തിലിരുന്ന ഭരണകൂടങ്ങൾ ശ്രമിച്ചത്. സൈന്യത്തിന് കുപ്രസിദ്ധമായ സായുധസേന പ്രത്യേകാധികാര നിയമം (AFSPA) എന്ന സ്വൈരവിഹാര ലൈസൻസ് പതിച്ചുനൽകിയിട്ടുണ്ട്. മനുഷ്യാവകാശങ്ങൾ തീണ്ടാത്ത ഈ പൈശാചികനിയമം സൈന്യത്തിന് തേർവാഴ്ചക്കുള്ള അവസരമൊരുക്കുന്നു. അതിർത്തി ഭീകരതയെ ത്വരിപ്പിക്കുന്നതിൽ, സിവിലിയന്മാരെ രാജ്യത്തിനെതിരുനിർത്തുന്ന വിധത്തിലേക്ക് ഈ നിയമം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് രാഷ്ട്രീയനിരീക്ഷകർ പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. സുരക്ഷാഭീഷണിയുടെ സംശയംപറഞ്ഞ് തോന്നിയപോലെ കൊലക്കും ഭവനഭേദനത്തിനും പീഡനങ്ങൾക്കുമൊക്കെ ഇത് ഇടയാക്കുന്നുവെന്ന് മനുഷ്യാവകാശ ഏജൻസികൾതന്നെ പരാതിപ്പെട്ടതാണ്.

മോണിൽ തത്ത്വദീക്ഷയില്ലാതെ സാധാരണക്കാർക്കുനേരെ വെടിവെക്കാൻ സൈന്യത്തിന് അധികാരം നൽകുന്നതും 'അഫ്സ്പ' തന്നെയാണ്. ഒരു പ്രദേശത്തെ ഓപറേഷന് മുമ്പ് സ്ഥലം പൊലീസിനെ അറിയിക്കണമെന്നതരത്തിലുള്ള നാമമാത്ര മര്യാദകൾ അതിലുമുണ്ട്. അത് ലംഘിച്ചാലും പക്ഷേ, അന്തിമവിധി സൈന്യത്തിെൻറ ന്യായത്തിനനുസൃതമായിരിക്കും. അതുകൊണ്ടാണ് അഫ്സ്പ പിൻവലിക്കുകയാണ് ഇതുപോലുള്ള പൈശാചികതകൾക്കുള്ള പരിഹാരമെന്ന് നാഗാലാൻഡ്, മേഘാലയ മുഖ്യമന്ത്രിമാരായ നെയ്ഫിയു റിയോ, കോൺറാഡ് സങ്മ എന്നിവർ ആവശ്യപ്പെട്ടിരിക്കുന്നത്. ബി.ജെ.പിയുമായി മുന്നണിഭരണത്തിലാണ് എന്നുകരുതി സ്വന്തം ജനതയോട് നീതി കാണിക്കാൻ തങ്ങൾ ബാധ്യസ്ഥരാണ് എന്ന് അവർ ഉറച്ചുപറയുന്നു. സൈന്യത്തെ കയറൂരിവിടുന്ന ഈ പൈശാചികനിയമം പിൻവലിക്കുന്നതിനെക്കുറിച്ച് കേന്ദ്രം അടിയന്തരമായി ആലോചിച്ചേ മതിയാവൂ. സംഘർഷത്തെ തുടർന്ന് ഇൻറർനെറ്റ് ബന്ധം വിച്ഛേദിച്ച് ജനരോഷം അടിച്ചമർത്തുകയാണ് ഇപ്പോൾ എന്നപോലെ എപ്പോഴും സംഘർഷപ്രദേശങ്ങളിൽ ഭരണകൂടം സ്വീകരിക്കുന്ന എളുപ്പവഴി. എന്നാൽ, പട്ടാളബൂട്ടിനടിയിൽ ജനവികാരം അമർത്തിപ്പിടിക്കുന്നത് ഈ സുരക്ഷാലോല പ്രദേശങ്ങളിലെ ജനതയെ കൂടുതൽ അന്യവത്കരിക്കാനാണ് ഇടയാക്കുകയെന്നും അത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയേയുള്ളൂവെന്നും ഇനിയുമെന്നാണാവോ കേന്ദ്രവും ഈ സംസ്ഥാനങ്ങളും ഭരിക്കുന്നവർ മനസ്സിലാക്കുക! അതിർത്തിസംസ്ഥാനങ്ങളിൽ അതിരുവിടുന്ന 'അഫ്സ്പ' പിൻവലിക്കാൻ എത്രവേഗം തയാറാകുന്നുവോ, അത്രയും അവിടങ്ങളിലെ സമാധാനത്തിലേക്കുള്ള വേഗവും വർധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2021 december 7 about AFSPA
Next Story