നേതൃതെരഞ്ഞെടുപ്പിന് ഇറങ്ങുന്ന കോൺഗ്രസ്
text_fieldsസന്ദിഗ്ധതകൾക്കു വിരാമമിട്ട് ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ അധ്യക്ഷന്‍റെ തെരഞ്ഞെടുപ്പ് ഒക്ടോബർ 17ന് നടത്താൻ ഞായറാഴ്ച ചേർന്ന പാർട്ടി പ്രവർത്തകസമിതി തീരുമാനിച്ചിരിക്കുന്നു. ഇതോടെ രണ്ടു പതിറ്റാണ്ടിലേറെയായി സോണിയ, രാഹുൽ ഗാന്ധിമാരിൽ നിക്ഷിപ്തമായ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. കോൺഗ്രസിന്റെയും അതിനകത്തെ ഗാന്ധികുടുംബ വിധേയത്വത്തിന്‍റെയും കഥയറിയുന്ന ആർക്കും ഈ തെരഞ്ഞെടുപ്പ് പ്രഖ്യാപനമോ അതിന്‍റെ ഫലമോ സംബന്ധിച്ച വിസ്മയമൊന്നും ഉണ്ടാകാനിടയില്ല. അതേസമയം, അധ്യക്ഷപദവി ഏറ്റെടുക്കാനുള്ള ഗാന്ധികുടുംബ അന്ധഭക്തരുടെ തുടർച്ചയായ നിർബന്ധങ്ങൾക്കു മുന്നിൽ ഇപ്പോഴും വിലങ്ങടിച്ചുനിൽക്കുന്ന രാഹുൽ ഗാന്ധി വൈമുഖ്യം തുടർന്നാൽ അതിലൊരു കൗതുകമുണ്ടുതാനും.
നാമമാത്ര കപ്പിത്താനെവെച്ച് മുന്നോട്ടുനീങ്ങുന്ന കോൺഗ്രസ് കാറ്റിലും കോളിലും പെട്ടുലയുന്ന സന്ദർഭത്തിൽ, വരുന്ന തെരഞ്ഞെടുപ്പ് പാർട്ടിയെ ശക്തിപ്പെടുത്തുമോ അതോ പടലപ്പിണക്കവും പിളർപ്പുമായി ദുർബലപ്പെടുത്തുമോ എന്ന് കൗതുകപൂർവം നിരീക്ഷിക്കുകയാണ് രാഷ്ട്രീയവൃത്തങ്ങൾ. ആർക്കും മത്സരിക്കാനുള്ള അവസരം തുറന്നിട്ടുകൊണ്ടാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. രാജ്യത്ത് അടിമുടി ജനാധിപത്യപ്രക്രിയയിലൂടെ ഭാരവാഹികളെ കണ്ടെത്തുന്ന പാർട്ടി തങ്ങളുടേതാണ് എന്ന അവകാശവാദവും കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്. പാർട്ടിയിൽ കൂടിയാലോചനയുടെയും ജനാധിപത്യത്തിന്‍റെയും യുഗം അവസാനിച്ചു എന്നാരോപിച്ച് സമുന്നത നേതാവ് ഗുലാം നബി ആസാദ് പടിയിറങ്ങിപ്പോയതിനു പിറകെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.
കോൺഗ്രസിൽ അവസാനമായി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നത് 2000 നവംബറിലാണ്. രാഹുൽ ഗാന്ധി സ്ഥാനമേറ്റെടുത്ത രണ്ടുവർഷമൊഴിച്ചാൽ, 1998ൽ തുടങ്ങി ഏറ്റവും കൂടുതൽകാലം പാർട്ടി അധ്യക്ഷപദത്തിലിരുന്ന സോണിയയുടെ യുഗം ഇതോടെ അവസാനിക്കും.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം പുറത്തുവന്നശേഷവും മുതിർന്ന നേതാക്കൾ രാഹുൽവാഴ്ത്ത് തുടരുകയാണ്. 'കോൺഗ്രസ് എങ്കിൽ രാഹുൽ പ്രസിഡന്‍റ്' എന്ന കാമ്പയിൻ അവർ തുടങ്ങിക്കഴിഞ്ഞു. 2019 ലെ തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പദവിയൊഴിഞ്ഞ രാഹുലിനുമേൽ പലപ്പോഴായി മുതിർന്ന നേതാക്കൾ സമ്മർദം ചെലുത്തിയെങ്കിലും ഗാന്ധികുടുംബത്തിൽ നിന്നാരും നേതൃത്വം ഏറ്റെടുക്കുന്നതിനോട് അദ്ദേഹം യോജിച്ചില്ല. ഈ മാസം അഞ്ചിന്, മുതിർന്ന നേതാക്കൾ വന്നു കണ്ടപ്പോഴും 'ഞാൻ നയിക്കേണ്ട പാർട്ടി ഇതല്ല' എന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം. 2006ൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതു മുതൽ പാർട്ടിയെ പരിഷ്കരിക്കാൻ നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടതിലെ അമർഷംകൂടി ആ പ്രതികരണത്തിലുണ്ടായിരുന്നു.
രാജ്യത്ത് 1970കളിലെ നേതാക്കളെ വെച്ച് ഓടുന്ന ഒരേയൊരു പാർട്ടി കോൺഗ്രസ് ആയിരിക്കും. പുറത്തുപോയ ഗുലാംനബി, അശോക് ഗെഹ്ലോട്ട്, ദിഗ്വിജയ് സിങ്, കമൽനാഥ്, അംബിക സോണി തുടങ്ങിയവരൊക്കെ സഞ്ജയ് ഗാന്ധിയുടെ കാലത്ത് കോൺഗ്രസ് നേതൃത്വത്തിലെത്തിയവരാണ്. അഞ്ചു ദശാബ്ദത്തിലേറെയായി നേതൃത്വത്തിൽ തുടർന്നിട്ടും മതിയാകാത്ത ഇവരിൽനിന്ന് പാർട്ടിയെ രക്ഷിച്ചെടുക്കാനുള്ള നീക്കമാണ് രാഹുൽ നടത്തിയത്. എന്നാൽ, വൃദ്ധനേതൃത്വം അതിനെ ഒറ്റക്കെട്ടായി ചെറുത്തു. യൂത്ത് കോൺഗ്രസ്, എൻ.എസ്.യു, സേവാദൾ, മഹിള കോൺഗ്രസ് പരിഷ്കരണപരിപാടികൾ പോലും അവർ തടഞ്ഞു. മാറാനോ വഴിമാറാനോ തയാറില്ലാത്ത മുതിർന്നവർ രാഹുലിനെ മുഷിപ്പിച്ചപ്പോൾ യുവഗാന്ധിയുടെ അപക്വതയായിരുന്നു സീനിയർ നേതാക്കളുടെ പരാതി. വൃദ്ധനേതൃത്വവും പുതുരക്തവും തമ്മിലെ ഈ പടലപ്പിണക്കമാണ് ഒടുവിൽ ജി-23ലും നേതാക്കളുടെ കൊഴിഞ്ഞുപോക്കിലും എത്തിയത്. എന്നാൽ 1967, '77, '96, 98-99 കാലത്തെ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഫലമുണ്ടായ പിളർപ്പിലേക്ക് പാർട്ടി എത്തിയില്ല. അങ്ങനെ പിളരാനുള്ള ശേഷി പോലും ഇന്ന് കോൺഗ്രസിനില്ല. അതുകൊണ്ടാവും അഹ്മദ് പട്ടേലിന്‍റെ പിന്മുറസ്ഥാനം പോയതിനു പുറമെ, പ്രസിഡന്‍റ് സ്ഥാനത്തേക്ക് അശോക് ഗെഹ്ലോട്ടിന്റെ പേരുകൂടി വന്നതോടെ ഭാഗ്യാന്വേഷണം തേടി ഗുലാം നബി പുറത്തിറങ്ങിയത്. മനംമടുത്ത രാഹുലാകട്ടെ, കോൺഗ്രസിനെ തോൽക്കാൻവിട്ട് പ്രസ്താവനകളുടെയും പ്രചാരണവിദ്യകളുടെയും മികവിൽ തൃപ്തിയടഞ്ഞുവരുന്നു. ഇതെല്ലാം വർധിത ഊർജം പകർന്നത് രണ്ടാമൂഴവും കടന്ന് തങ്ങളുടെ ശിഥിലീകരണ അജണ്ടയിൽ ഇന്ത്യയുടെ വാർപ്പു പൂർത്തിയാക്കാൻ തുനിഞ്ഞിറങ്ങിയ ബി.ജെ.പിക്കാണ്.
രാഹുൽ ഗാന്ധി അധ്യക്ഷപദം പൂർണമായി ഏറ്റെടുക്കുകയോ അല്ലെങ്കിൽ മാറിനിന്ന് തെരഞ്ഞെടുപ്പിൽ ജയിക്കുന്ന പ്രസിഡന്‍റിനെ പൂർണസ്വതന്ത്രനായി വിടുകയോ ആണ് കോൺഗ്രസ് രക്ഷപ്പെടാനുള്ള ആദ്യപടി. എന്നാൽ അധ്യക്ഷ സ്ഥാനാർഥിയായി പുറത്തുനിന്നു പറഞ്ഞുകേൾക്കുന്നത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്ന പഴയ പടക്കുതിരയുടെ പേരാണ്. കാരണം മറ്റൊന്നുമല്ല, നരസിംഹ റാവുവിന്‍റെയും സീതാറാം കേസരിയുടെയും സ്വതന്ത്ര അധ്യക്ഷതയുടെ അനുഭവം മുന്നിലുള്ളതുകൊണ്ട് റിമോട്ട് കൺട്രോളിൽ നിൽക്കാൻ ഗെഹ്ലോട്ട് ആണ് ഗാന്ധികുടുംബത്തിന് അനുയോജ്യൻ. ഈ നീക്കത്തിനെതിരെ ജി-23 വെടിപൊട്ടിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് എത്രത്തോളം ജനാധിപത്യപരമാകും എന്ന് വോട്ടർപട്ടികയുടെ വിശ്വാസ്യതയിലേക്ക് വിരൽചൂണ്ടി അവർ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്. പടിപടിയായി രാജ്യത്തെ ഒന്നിപ്പിക്കുക എന്ന ആഹ്വാനത്തോടെ 'ഭാരത് ജോഡോ' യാത്രക്കുള്ള വമ്പിച്ച തയാറെടുപ്പിലാണ് രാഹുലിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ്. അതിനിടെ വരുന്ന സംഘടന തെരഞ്ഞെടുപ്പ് പാർട്ടിയെ ഒന്നിപ്പിച്ചു ശക്തമായി മുന്നോട്ടു കൊണ്ടുപോകുമോ, അതല്ല ശൈഥില്യത്തിനു വഴിവെച്ച് ബി.ജെ.പിക്ക് കരുത്തുപകരുമോ എന്നതാണ് പ്രസക്തമായ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.