ക്ഷോഭിക്കുന്ന തെരുവുകൾ ചോദിക്കുന്നത്
text_fieldsഭരണകൂടത്തിെൻറ മനുഷ്യത്വവിരുദ്ധനയങ്ങൾക്കെതിരെ ജനം തെരുവുകൾ കൈയടക്കുകയും മുഖ്യധാര രാഷ്ട്രീയകക്ഷികളെ പി ന്തള്ളി പരിവർത്തനത്തിനു മുന്നിൽ നടക്കുകയും ചെയ്യുന്ന അത്യസാധാരണമായ രണ്ടു പതിറ്റാണ്ടുകളാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കടന്നുപോകുന്നത്. പുതുവർഷപ്പുലരിയുടെ ആദ്യവെട്ടം വിടരുന്ന ആസ്ട്രേലിയൻ നഗരങ്ങളിലെ വെടിക്കെട്ട ു പൂരക്കാഴ്ചയല്ല, ഒാൾഡ് ഡൽഹിയിലെ ശാഹീൻ ബാഗിൽ ഡിസംബറിെൻറ കൊടും കുളിരിൽ നീതിക്കും സ്വാതന്ത്ര്യത്തിനുംവേണ ്ടി ഒന്നിച്ചലറുന്ന കുഞ്ഞുകുട്ടികളും സ്ത്രീകളുമടങ്ങുന്ന പ്രക്ഷോഭകരുടെ സമരാവേശമാണ് 2020െൻറ പുതുവർഷക്കണിക് കാഴ്ചയായി ലോകം ആഘോഷിച്ചത്.
ഉണ്ണാനും ഉടുക്കാനും ഉറങ്ങാനുമുള്ള അടിസ്ഥാനാവശ്യങ്ങൾപോലും നിവർത്തിക്കാ നാവാത്ത ഭരണപരാജയത്തെ, നുണപ്രചാരണങ്ങളുടെ അകമ്പടിയോടെ ദേശീയ, വംശീയഭ്രാന്ത് ഇളക്കിവിട്ട് മൂടിക്കളയാമെന്ന ഡോണൾഡ് ട്രംപ്, ഷി ജിൻ പിങ്, നരേന്ദ്ര മോദി ആദി സത്യാനന്തര മൂർത്തികളുടെ കുയുക്തികളെ മുഴുവൻ തകർത്തുകളയുന്നതാണ് ചെറുത്തുനിൽപിെൻറ പുത്തൻതെരുവുകൾ. പൗരാവകാശങ്ങളെ ധ്വംസിക്കുന്ന നിയമഭേദഗതികൾക്കെതിരെ, സാമ്പത്തികരംഗത്തെ നവ ഉദാരീകരണപരിഷ്കരണങ്ങൾക്കെതിരെ, കാലാവസ്ഥ വ്യതിയാനം അടക്കമുള്ള ഗുരുതരവിഷയങ്ങളിൽ ഭരണകൂടം പുലർത്തുന്ന നിസ്സംഗതക്കെതിരെ ലാറ്റിനമേരിക്കയിലും പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും ഹോേങ്കാങ്ങിലും ഒടുവിൽ ഇന്ത്യയിലും തെരുവുകൾ മുഖരിതമാകുകയാണ്.
ലോകത്തെ അവികസിതരാജ്യങ്ങളെയും സമൂഹങ്ങളെയും കുത്തുപാളയെടുപ്പിച്ച ലോക വ്യാപാരസംഘടനയുടെ കെണികൾക്കെതിരെ 1999 ൽ അമേരിക്കയിലെ സിയാറ്റിലിൽ ആരംഭിച്ച ജനകീയകമ്പനങ്ങൾ പിന്നീട് 2001 എത്തുേമ്പാഴേക്കും ‘മറ്റൊരു ലോകം സാധ്യമാണ്’ എന്ന മുദ്രാവാക്യവുമായി ലോക സോഷ്യൽ ഫോറം എന്ന ആഗോള പ്രക്ഷോഭപ്രസ്ഥാനമായി വളർന്നു. ഏതും തനിക്കാക്കി വെടക്കാക്കുക എന്ന മുതലാളിത്ത സാമ്രാജ്യത്വതന്ത്രത്തിെൻറ ചതുരുപായങ്ങളിൽ ഡബ്ല്യു.എസ്.എഫ് കുരുങ്ങിപ്പോയെങ്കിയും അതുയർത്തിവിട്ട ജനകീയ പ്രത്യക്ഷ സമരപരിപാടികൾക്ക് ലോകത്തെങ്ങും പിന്നീട് പകർത്തെഴുത്തുകളുണ്ടായി. സാമ്രാജ്യത്വരാഷ്ട്രങ്ങളുടെ യുദ്ധവെറിക്കു മുന്നിൽ കാര്യമായി ഒന്നും ചെയ്യാനില്ലാത്തനിലയിൽ ലോക സോഷ്യൽ ഫോറം എത്തിയപ്പോൾ അമേരിക്കയുടെയും ബ്രിട്ടെൻറയും ഇറാഖ് അധിനിവേശത്തിനെതിരെ ലോകത്തെ 800 നഗരങ്ങളിൽ യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളുടെ ശക്തിപ്രകടനങ്ങൾ പകരംവന്നത് അങ്ങനെയായിരുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യദശകം പിന്നിടുേമ്പാഴേക്കും അപ്പത്തിനും ആശയത്തിനുംവേണ്ടി പ്രക്ഷുബ്ധമായ തെരുവുകൾ സ്വേച്ഛാധിപത്യത്തിെൻറ ഭരണസിരാകേന്ദ്രങ്ങളിലേക്കും കൊട്ടാരങ്ങളിലേക്കും കടന്നുചെന്നതോടെ ഏകാധിപതികൾ കടപുഴകി. പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും നടന്ന ആ മുല്ലപ്പൂവസന്തങ്ങൾ പ്രതിവിപ്ലവങ്ങളിലൂടെ പെെട്ടന്നു വാടിപ്പോയെങ്കിലും അതുയർത്തിവിട്ട അലയൊലികളിൽനിന്ന് തെരുവു കൈയടക്കൽ പ്രസ്ഥാനങ്ങളും കറുത്തവരുടെയും പാർശ്വവത്കൃതരുടെയും സ്വത്വപ്രകാശന സമരങ്ങളും ലോകമെങ്ങും സജീവമായി. പഴയ കാലത്തിൽനിന്ന് ഭിന്നമായി പ്രക്ഷോഭങ്ങൾ നാട്ടിൻപുറങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് കുടിയേറുകയും സാമൂഹികമാധ്യമങ്ങൾ സംഘാടനത്തിെൻറയും സമരാവേശ പ്രസാരണത്തിെൻറയും മുഖ്യ ഉപാധികളായിത്തീരുകയും ചെയ്തു.
സാമൂഹികമായ അസമത്വവും അവഗണനയും തുടച്ചുനീക്കുമെന്ന ഭരണകൂടവാഗ്ദാനങ്ങൾ പാഴായതിനെ തുടർന്നു പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങൾ ഭരണകൂടത്തിെൻറ കഴിവുകേട് വെളിപ്പെടുത്തിയെന്നു മാത്രമല്ല, മുഖ്യധാര രാഷ്ട്രീയകക്ഷികളിൽ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്തു. ഹോേങ്കാങ്ങിലും ലബനാനിലും ഇറാഖിലും ഇക്കഴിഞ്ഞ വർഷം ആരംഭിച്ച ജനകീയപ്രക്ഷോഭങ്ങൾ ഇപ്പോഴും തെരുവിൽ കൊടുമ്പിരികൊള്ളുകയാണ്. 2020ലേക്ക് കടക്കുേമ്പാൾ ആഴം കൂടുന്ന അസമത്വത്തിനും സാമ്പത്തികപ്രതിസന്ധിക്കും വ്യാപാരയുദ്ധത്തിനും സൈനികവത്കരണത്തിനും പൗരാവകാശ നിഷേധങ്ങൾക്കുമെതിരായ ജനകീയ പോർമുഖങ്ങൾ കൂടുതലായി തുറക്കപ്പെട്ടിരിക്കുന്നു. അതോടൊപ്പം ഇതിനെ നേരിടേണ്ട ഭരണകൂടങ്ങളുടെ സാരഥ്യം അമേരിക്ക, ബ്രസീൽ മുതൽ ഇന്ത്യ വരെയുള്ള പലയിടങ്ങളിലും തീവ്രവലതുപക്ഷവാദികളുടെ കൈകളിലാണ് എത്തിച്ചേർന്നിരിക്കുന്നത്.
ഉന്മാദദേശീയതയുടെയും വംശവെറിയുടെയും വിദ്വേഷരാഷ്ട്രീയമല്ലാതെ മറ്റൊന്നും കൈവശമില്ലാത്ത ഇക്കൂട്ടർ എല്ലാ പ്രതിസന്ധികൾക്കും അപരഭീഷണി മറുമരുന്നായി കണ്ടതോടെ കാര്യങ്ങൾ കൂടുതൽ വഷളായിരിക്കുന്നു. ഇന്ത്യയിൽ കേന്ദ്രസർവകലാശാലകളിൽ അക്കാദമികമായും സാമ്പത്തികമായും വിദ്യാർഥികളെ പീഡിപ്പിച്ച് തങ്ങളുടെ അജണ്ട നടപ്പിൽവരുത്താനുള്ള സംഘ്പരിവാർ ശ്രമം ഇടക്കിടെ അസ്വാസ്ഥ്യങ്ങളുണ്ടാക്കിക്കൊണ്ടിരുന്നതാണ്. അതിനുമീതെ കൂനിന്മേൽ കുരുവെന്നവണ്ണം രാജ്യത്ത് മൊത്തം സാമുദായികധ്രുവീകരണമുണ്ടാക്കാനുള്ള പൗരത്വഭേദഗതി നിയമത്തിനുകൂടി സംഘ്പരിവാർ സർക്കാർ മുന്നിട്ടിറങ്ങിയതോടെ അളമുട്ടിയ വിദ്യാർഥികൾ കാമ്പസുകളിൽനിന്ന് പ്രക്ഷോഭമായി പുറത്തേക്കിറങ്ങുകയായിരുന്നു.
സമരം ശക്തിപ്പെടുന്നുവെന്നുകണ്ടതോടെ അതിനു മുന്നിൽ കയറിനിൽക്കാൻ കക്ഷിരാഷ്ട്രീയക്കാർ മാത്സര്യപൂർവം രംഗത്തുവന്നെങ്കിലും അവരെ കണക്കിലെടുക്കാതെയാണ് സമരക്കാരുടെ പോക്കെന്ന് ഡൽഹി, അലീഗഢ് കാമ്പസുകളും ശാഹീൻ ബാഗിലെ മധ്യവർഗകുടുംബിനികളും യുവതയും ലോകത്തോടു വിളിച്ചുപറയുന്നു. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിെൻറ ഭരണപരാജയത്തിനെതിരെ ഉയരുന്ന ജനവികാരത്തിൽനിന്ന് മുതൽക്കൂട്ടാൻ പോലും അശക്തമായ പ്രതിപക്ഷം ഇടയ്ക്കു നടത്തുന്ന മഹാറാലികൾ അവരുടെ സ്വാർഥമോഹങ്ങൾ പൂരിപ്പിക്കുന്നതിനപ്പുറം പോകുന്നില്ലെന്ന തിരിച്ചറിവിൽനിന്നുകൂടിയാണ് അഭൂതപൂർവമായ ഇത്തരം ജനകീയ ഉയിർത്തെഴുന്നേൽപ് ഉണ്ടാകുന്നത്. ഇൗ പ്രക്ഷോഭങ്ങൾക്ക് ഏജൻസിപ്പണി എടുക്കാനും അതിെൻറ മുന്നിൽ വലിഞ്ഞുകയറിനിന്ന് ആളാവാനുമല്ല, സ്വന്തം വീഴ്ച തിരിച്ചറിഞ്ഞ് തിരുത്താനും ജനവികാരത്തോടൊപ്പം ആത്മാർഥമായി നിന്ന് പടനയിക്കാനും തയാറുണ്ടോ എന്നാണ് ഫാഷിസ്റ്റുഭരണത്തിെൻറ മറുപക്ഷത്തുള്ള കക്ഷികളോട് ക്ഷോഭിക്കുന്ന ഇന്ത്യൻ തെരുവുകൾ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.