പൊളിച്ചെഴുതണം കേരള പൊലീസ് ആക്ട്
text_fieldsപൊലീസ് പരിഷ്കരണ കേസ് എന്ന പേരിലറിയപ്പെടുന്ന പ്രകാശ് സിങ്/യൂനിയൻ ഒാഫ് ഇന്ത്യ (2006) കേസിൽ വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള പൊലീസ് നിയമങ്ങളിൽ സമഗ്ര മാറ്റങ്ങൾ നിർദേശിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിൽ ചില ഭേദഗതികൾ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ ബോധിപ്പിച്ച ഹരജിയിൽ സുപ്രീംകോടതി ജൂൈല മൂന്നിന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ്, 2011ലെ കേരള പൊലീസ് ആക്ട് ഉൾപ്പെടെ, രാജ്യത്തെ പൊലീസ് നിയമങ്ങളിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. 2006ലെ സുപ്രീംേകാടതി വിധി നിർദേശങ്ങൾക്കനുസരിച്ച് എന്ന പേരിൽ കേരള നിയമസഭ പാസാക്കിയ 2011ലെ കേരള പൊലീസ് ആക്ടിൽ സംസ്ഥാന ഡി.ജി.പി നിയമനത്തെ സംബന്ധിക്കുന്ന 18(2), 97(2) വകുപ്പുകൾ ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് നിയമങ്ങളിലെ സമാനമായ വകുപ്പുകൾ സുപ്രീംകോടതി മേൽ ഉത്തരവിലൂടെ മരവിപ്പിച്ചിരിക്കുകയാണ്. ഇത് 2006ലെ സുപ്രീംകോടതി വിധിക്ക് അനുസൃതമെല്ലന്നതാണ് കാരണം. 2011ലെ ആക്ട് സുപ്രീംകോടതി വിധി നിർദേശങ്ങളിൽനിന്ന് വ്യതിചലിച്ചാണെന്ന് ആദ്യം മുതൽ ആക്ഷേപമുണ്ടായിരുന്നു. സംസ്ഥാന പൊലീസ് ഡയറക്ടർ ജനറലിെൻറ നിയമനം സംബന്ധിച്ച വകുപ്പുകൾ സുപ്രീംകോടതി മരവിപ്പിച്ച പശ്ചാത്തലത്തിൽ പ്രകാശ് സിങ് കേസിലെ നിർദേശങ്ങളിൽ വെള്ളം ചേർത്ത കേരള പൊലീസ് ആക്ടിലെ മറ്റു വകുപ്പുകളുെട നിയമസാധുത സംശയാസ്പദമാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് കുറ്റാന്വേഷണ ഏജൻസിയിലുപരി ഭരണകൂടത്തിെൻറ മർദനോപാധി കൂടിയാണ് പൊലീസ് എന്ന കാഴ്ചപ്പാടുവെച്ചാണ് 1861ലെ ഇന്ത്യൻ പൊലീസ് ആക്ട് നടപ്പാക്കിയത്. ഇന്ത്യ സ്വാതന്ത്ര്യം നേടുകയും ഒരു പരിപൂർണ ജനാധിപത്യ റിപ്പബ്ലിക്കായിത്തീരുകയും ലിഖിത ഭരണഘടന നിലവിൽ വരുകയും ചെയ്തെങ്കിലും ഭരണഘടനയനുസരിച്ച് പൊലീസ് ഒരു സംസ്ഥാന വിഷയമായി നിശ്ചയിക്കപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലുണ്ടാക്കിയ വിവിധ പൊലീസ് നിയമങ്ങൾ ഏതാണ്ട് 1861ലെ പൊലീസ് ആക്ടിൽനിന്ന് വ്യത്യസ്തമായിരുന്നില്ല. അടിയന്തരാവസ്ഥയിലെ പൊലീസ് അതിക്രമങ്ങളെ തുടർന്ന് 1977ൽ അധികാരത്തിൽവന്ന ജനത സർക്കാർ നാഷനൽ പൊലീസ് കമീഷനെ നിയോഗിച്ചു. വിവിധ ഘട്ടങ്ങളിലായി കേന്ദ്രസർക്കാറിന് സമർപ്പിച്ച റിപ്പോർട്ടുകളിലെ ശിപാർശകൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് റിട്ടയർ ചെയ്ത രണ്ട് പൊലീസ് ഉദ്യോഗസ്ഥർ 1986ൽ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചു. നീണ്ട 10 വർഷത്തെ നിയമപോരാട്ടത്തിനുശേഷമാണ് 2006 െസപ്റ്റംബർ 22ന് വിധിയുണ്ടായത്. പ്രസ്തുത വിധിക്ക് 12വർഷം പൂർത്തിയായിട്ടും രാജ്യെത്ത 29 സംസ്ഥാനങ്ങളിൽ കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, തമിഴ്നാട് എന്നീ അഞ്ചിടങ്ങൾ മാത്രമേ വിധിയനുസരിച്ച് സംസ്ഥാന പൊലീസ് ഡയറക്ടർ ജനറൽ നിയമനത്തിന് സുപ്രീംകോടതി കൽപനയനുസരിച്ച് യൂനിയൻ പബ്ലിക് സർവിസ് കമീഷനെ സമീപിച്ചിട്ടുണ്ടായിരുന്നുള്ളൂ.
മാത്രമല്ല, മറ്റ് പല സംസ്ഥാനങ്ങളും പൊലീസ് ഡയറക്ടർ ജനറൽമാരെ നിയമിക്കുന്നതിന് പകരം സർവിസിൽനിന്ന് റിട്ടയർ ചെയ്യാൻ ദിവസങ്ങൾ ബാക്കിയുള്ള ഉദ്യോഗസ്ഥരെ ആക്ടിങ് പൊലീസ് ഡയറക്ടർ ജനറൽ എന്ന പേരിൽ നിയമിക്കുകയും പിന്നീട് റിട്ടയർ ചെയ്യുന്നതിന് തൊട്ടുമുമ്പ് കോടതിവിധിയുടെ മറപിടിച്ച് പൊലീസ് ഡയറക്ടർ ജനറൽമാരായി സ്ഥാനക്കയറ്റം നൽകുകയും ചെയ്യുന്ന പതിവുണ്ടെന്നു അറ്റോണിജനറൽ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. അതിെൻറ അടിസ്ഥാനത്തിൽ ആക്ടിങ് നിയമനം ഇടക്കാല ഉത്തരവിലൂടെ സുപ്രീംകോടതി വിലക്കി. സ്വതന്ത്രവും ശക്തവുമായ സേനയായി പൊലീസിനെ മാറ്റാനുതകുന്ന സമഗ്ര നിയമംതന്നെയാണ് സുപ്രീംകോടതി ലക്ഷ്യം വെച്ചിരുന്നത്. ഭരണഘടനയും നിയമങ്ങളും പൗരന് ഉറപ്പുനൽകുന്ന അവകാശങ്ങളുടെ രക്ഷകരായി പൊലീസിനെ മാറ്റുകയും സമ്പൂർണ നീതി നടപ്പാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നിയമനിർമാണം നടത്തുന്നതിനു ഭരണഘടനയുടെ 142ാം അനുേച്ഛദമനുസരിച്ചുള്ള സുപ്രീംകോടതിയുടെ പ്രത്യേകാധികാരം ഉപയോഗപ്പെടുത്തിയ പ്രസ്തുതവിധി രാജ്യത്തെ സാധാരണ നിയമംപോലെ പ്രാബല്യമുള്ളതാണ്.
പ്രകാശ് സിങ് കേസിൽ സുപ്രീംകോടതി പൊലീസ് പരിഷ്കരണം വെച്ച് പുറപ്പെടുവിച്ചത് പ്രധാനമായും ആറു നിർദേശങ്ങളാണ്. സംസ്ഥാനതലത്തിൽ സ്റ്റേറ്റ് സെക്യൂരിറ്റി കമീഷൻ, സ്റ്റേറ്റ് പൊലീസ് ഡയറക്ടർ ജനറൽമാരുടെ നിയമനത്തിന് സുതാര്യ രീതി, ഡി.ജി.പി ഉൾപ്പെടെ കൃത്യനിർവഹണ രംഗത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് രണ്ടുവർഷത്തെ ചുരുങ്ങിയ സേവനകാലം, കേസന്വേഷണത്തിനും ക്രമസമാധാനപാലനത്തിനും പ്രത്യേകം വിഭാഗങ്ങൾ, പൊലീസ് അതിക്രമങ്ങളെ സംബന്ധിച്ച് പരാതിപ്പെടാൻ ജില്ലതലത്തിലും സംസ്ഥാനതലത്തിലും പൊലീസ് കംപ്ലയിൻറ് അതോറിറ്റികൾ, സ്ഥലം മാറ്റവും നിയമനവും തീരുമാനിക്കുന്നതിനായി പൊലീസ് എസ്റ്റാബ്ലിഷ്മെൻറ് ബോർഡ് എന്നിവയാണ് അവ. പ്രസ്തുത നിർദേശങ്ങൾക്കനുസരിച്ചാണ് 2011ലെ കേരള പൊലീസ് ആക്ട് പാസാക്കിയതെന്ന അവകാശവാദം പൊളിക്കുന്നതാണ് ഡി.ജി.പി നിയമനം സംബന്ധിച്ച പൊലീസ് ആക്ടിലെ വ്യവസ്ഥ മരവിപ്പിക്കാൻ സുപ്രീംകോടതി നൽകിയ ഇടക്കാല ഉത്തരവ്. സുപ്രീംകോടതി നിർദേശങ്ങൾ പാടെ ലംഘിച്ചും വെള്ളം ചേർത്തും നിർമിച്ച നിയമമാണ് 2011ലെ കേരള പൊലീസ് ആക്ട്. അതിൽ സമഗ്രമായൊരു പൊളിച്ചെഴുത്ത് ഇൗ കോടതി ഉത്തരവോടെ അനിവാര്യമായിരിക്കുന്നു.
ഡി.ജി.പി നിയമനം
ദീർഘകാല അനുഭവപരിചയവും സേനയെ നയിക്കാനുള്ള കാര്യക്ഷമതയും കളങ്കരഹിതമായ സേവന പാരമ്പര്യവും കണക്കിലെടുത്ത് യൂനിയൻ പബ്ലിക് സർവിസ് കമീഷൻ തയാറാക്കുന്ന മൂന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് ഡി.ജി.പിയെ നിയമിക്കണമെന്നാണ് സുപ്രീംകോടതി വിധി. പേക്ഷ, 2011ലെ കേരള പൊലീസ് ആക്ട് അനുസരിച്ച് ഡി.ജി.പി നിയമനത്തിൽ യൂനിയൻ പബ്ലിക് സർവിസ് കമീഷന് ഒരു പങ്കാളിത്തവുമില്ല. മറിച്ച്, സംസ്ഥാന സർക്കാർ പൊലീസ് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയവരിൽനിന്ന് നിയമിക്കണമെന്നാണ് െപാലീസ് ആക്ട് 18(2) വ്യവസ്ഥ ചെയ്തിരിക്കുന്നത്. സീനിയോറിറ്റിക്കും കാര്യക്ഷമതക്കും ഒരു പരിഗണനയുമില്ല. മുൻ ഡി.ജി.പി െസൻകുമാറിെൻറ കേസിലും പ്രകാശ് സിങ് കേസിലെ ഉത്തരവ് സംബന്ധിച്ച് സുപ്രീംകോടതി നിരീക്ഷണമുണ്ടായിരുന്നു.
സ്റ്റേറ്റ് സെക്യൂരിറ്റി കമീഷൻ
സംസ്ഥാന സർക്കാർ പൊലീസിൽ അമിത സമ്മർദവും സ്വാധീനവും ചെലുത്തുന്നില്ലെന്ന് ഉറപ്പുവരുത്തക്കവിധം സ്വതന്ത്രമായ നയരൂപവത്കരണ സമിതിയെന്നനിലയിൽ സംസ്ഥാനതലത്തിൽ സ്റ്റേറ്റ് സെക്യൂരിറ്റി കമീഷൻ രൂപവത്കരിക്കണം. പൊലീസിെൻറ കാവൽസമിതിയെന്ന നിലയിൽ പ്രവൃത്തിക്കേണ്ട സെക്യൂരിറ്റി കമീഷെൻറ തലവൻ മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ആയിരിക്കണം. സംസ്ഥാന പൊലീസ് ഡി.ജി.പി ഒാണററി എക്സ് ഒഫിേഷ്യാ സെക്രട്ടറിയായിരിക്കണമെന്നും സുപ്രീംകോടതി വിധിയിലുണ്ട്. സെക്യൂരിറ്റി കമീഷെൻറ ശിപാർശകൾ സംസ്ഥാന സർക്കാറിന് ബാധകമായിരിക്കും. 2011ലെ കേരള പൊലീസ് ആക്ടിലെ 24ാം വകുപ്പനുസരിച്ചുള്ള സ്റ്റേറ്റ് സെക്യൂരിറ്റി കമീഷൻ തലവൻ ആഭ്യന്തരമന്ത്രിയാണ്. പ്രതിപക്ഷനേതാവ്, നിയമമന്ത്രി, ഹൈേകാടതി ചീഫ് ജസ്റ്റിസ് നിർദേശിക്കുന്ന ഒരു റിട്ട. ഹൈകോടതി ജഡ്ജി എന്നിവരും പുറമെ മൂന്ന് അനൗദ്യോഗിക അംഗങ്ങളുമാണ് കമീഷനിലുള്ളത്. സുപ്രീംകോടതി രാഷ്ട്രീയേതര അംഗങ്ങൾ എന്നു നിർദേശിച്ചത് സംസ്ഥാന ആക്ടിൽ അനൗദ്യോഗിക അംഗങ്ങൾ എന്നാക്കി. സെക്യൂരിറ്റി കമീഷൻ ശിപാർശകൾ സർക്കാറിന് ബാധകമാണെന്നത് മാറ്റി പൊലീസിന് ബാധകമാണെന്നാക്കി. കമീഷെൻറ ഏതു ശിപാർശയും ഭാഗികമായോ മുഴുവനായോ തള്ളാനോ ഭേദഗതി ചെയ്യാനോ സർക്കാറിന് പരമാധികാരം നൽകുന്ന ആക്ടിലെ 25(5) വകുപ്പിലെ വ്യവസ്ഥ കൂടിയായതോടെ സെക്യൂരിറ്റി കമീഷൻ കടലാസ് സംഘടനയായി ചുരുങ്ങി.
ചുരുങ്ങിയ സേവന കാലാവധി
മേഖല െഎ.ജി, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒാഫ് പൊലീസ് (ഡി.െഎ.ജി), ജില്ല പൊലീസ് സൂപ്രണ്ടുമാർ, സ്റ്റേഷൻ ഹൗസ് ഒാഫിസർമാർ എന്നിവർക്ക് അതത് സ്ഥാനങ്ങളിൽ ചുരുങ്ങിയത് രണ്ടുവർഷത്തെ സേവന കാലാവധി നിശ്ചയിച്ചതാണ് വിധിയിലെ മറ്റൊരു സുപ്രധാന നിർദേശം. ഇൗ റാങ്കിലുള്ളവരെ ഗുരുതര അച്ചടക്കലംഘനം മൂലമോ, ക്രിമിനൽ/അഴിമതി കേസുകളിലോ ശിക്ഷിക്കപ്പെട്ടാലോ മറ്റ് വിധത്തിലെ കാര്യക്ഷമതക്കുറവ് കാരണമോ മാത്രമേ രണ്ടു വർഷത്തിന് മുമ്പ് സ്ഥലംമാറ്റാൻ പാടുള്ളൂ. ഇൗ വ്യവസ്ഥയിൽ മാറ്റംവരുത്തി ആക്ടിലെ 97ാം വകുപ്പനുസരിച്ച് ഡി.െഎ.ജിമാർക്ക് രണ്ടു വർഷത്തെ സേവന കാലാവധിയെന്നത് വിട്ടുകളഞ്ഞു. പൊതുജനങ്ങൾക്കിടയിൽ പൊലീസ് ഉദ്യോഗസ്ഥെൻറ കാര്യക്ഷമത സംബന്ധിച്ച് അസംതൃപ്തിയുണ്ടായാൽ രണ്ടുവർഷത്തിനുമുമ്പ് സ്ഥലംമാറ്റമാവാമെന്ന രീതിയിൽ വ്യവസ്ഥ ഉൾപ്പെടുത്തുകയും ചെയ്തു. കേസന്വേഷണവും ക്രമസമാധാനപാലനവും വെവ്വേറെകേസന്വേഷിക്കുന്ന പൊലീസിനെ ക്രമസമാധാന ചുമതലയുള്ള പൊലീസിൽനിന്ന്വേർപെടുത്തണമെന്നും ആയത് 10 ലക്ഷമോ അതിലധികമോ ജനസംഖ്യയുള്ള പട്ടണപ്രദേശങ്ങളിൽനിന്നു തുടങ്ങി ക്രമേണ ചെറിയ പട്ടണങ്ങളിലും നഗരപ്രദേശങ്ങളിലും വ്യാപിപ്പിക്കണമെന്നും സുപ്രീംകോടതി വിധിച്ചു. പക്ഷേ, കേരള പൊലീസ് ആക്ടിൽ ഇത് സർക്കാറിെൻറ സ്വാതന്ത്ര്യത്തിനു വിടുകയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കേസന്വേഷണവും ക്രമസമാധാനപാലനവും സംസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷനിലെങ്കിലും നടപ്പാക്കാനുള്ള സാധ്യത ഹൈേകാടതി ആരാഞ്ഞിട്ടുപോലും നടപ്പായില്ല.
പൊലീസ് എസ്റ്റാബ്ലിഷ്മെൻറ് ബോർഡ്
ഡിവൈ.എസ്.പി റാങ്കിലും അതിനുതാഴെയുമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങൾ ഡി.ജി.പിയും സംസ്ഥാനത്തെ നാല് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പൊലീസ് എസ്റ്റാബ്ലിഷ്മെൻറ് ബോർഡ് നടത്തണമെന്നും അതിൽ സർക്കാർ അപൂർവമായേ ഇടപെടാവൂ എന്നുമാണ് സുപ്രീംകോടതി വ്യവസ്ഥ. ഇൗ നിർദേശം പാടെ അവഗണിക്കപ്പെട്ടു. ഡിവൈ.എസ്.പി തൊട്ട് താഴോട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ എന്നത് സർക്കിൾ ഇൻസ്പെക്ടറുടേത് തൊട്ടു താഴെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച പരാതിയും അപ്പീലും കേൾക്കുന്ന സമിതിയാണ് പൊലീസ് എസ്റ്റാബ്ലിഷ്മെൻറ് ബോർഡ് എന്നാണ് ആക്ടിലെ 106ാം വകുപ്പ് പറയുന്നത്. സർക്കാർ നടത്തുന്ന സ്ഥലംമാറ്റെത്തക്കുറിച്ചുള്ള പരാതി സർക്കാർ സമിതി പരിശോധിച്ചാൽ ഫലം ഉൗഹിക്കാവുന്നതേയുള്ളൂ.
പൊലീസ് കംപ്ലയിൻറ് അതോറിറ്റി
ഡിവൈ.എസ്.പി വരെ റാങ്കിലുള്ള പൊലീസുകാർക്കെതിരെയുള്ള പരാതി കേട്ട് തീർപ്പുകൽപിക്കാൻ എല്ലാ ജില്ലതലത്തിലും പൊലീസ് സൂപ്രണ്ട് മുതൽ മുകളിലുള്ള റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥർ സംസ്ഥാനതലത്തിലും ഒരു കംപ്ലയിൻറ് അതോറിറ്റി നിയമിക്കണമെന്നും സംസ്ഥാനതല കംപ്ലയിൻറ് അതോറിറ്റിയുടെ തലവൻ ഹൈകോടതി ചീഫ് ജസ്റ്റിസ് നൽകുന്ന പാനലിൽനിന്നുള്ള റിട്ട. ഹൈകോടതി ജഡ്ജിയും ജില്ലതല അതോറിറ്റിയുടെ തലവൻ ചീഫ് ജസ്റ്റിസോ ചീഫ് ജസ്റ്റിസ് നിർദേശിക്കുന്ന മറ്റൊരു ഹൈകോടതി ജഡ്ജി തയാറാക്കുന്ന റിട്ട. ജില്ല ജഡ്ജിമാരായിരിക്കണമെന്നാണ് സുപ്രീംകോടതി നിർദേശം. കംപ്ലയിൻറ് അതോറിറ്റിയിലെ മറ്റ് അംഗങ്ങളെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ തയാറാക്കുന്ന പാനലിൽനിന്ന് അതോറിറ്റിയുടെ ജോലി ഭാരത്തിനനുസരിച്ച് സർക്കാർ നിയമിക്കണമെന്നും വ്യവസ്ഥയുണ്ട്. പേക്ഷ, കേരള പൊലീസ് ആക്ട് 110ാം വകുപ്പനുസരിച്ച് കംപ്ലയിൻറ് അതോറിറ്റിയുടെ തലവന്മാരെയും അംഗങ്ങളെയും സർക്കാർ നേരിട്ട് നിയമിക്കുന്ന വ്യവസ്ഥയാക്കി മാറ്റി. ജില്ലതല കംപ്ലയിൻറ് അതോറിറ്റി ഇല്ലാതാക്കുകയും ചെയ്തു.
സുപ്രീംകോടതി വ്യവസ്ഥകൾക്ക് അനുസൃതമല്ലാത്ത വ്യവസ്ഥയുള്ള സംസ്ഥാനതല നിയമങ്ങൾ ഡി.ജി.പി നിയമനത്തിെൻറ വിഷയത്തിൽ ഇടക്കാല ഉത്തരവുമൂലം സുപ്രീംകോടതി മരവിപ്പിച്ച പശ്ചാത്തലത്തിൽ പൊലീസ് ആക്ടിലെ മറ്റ് വ്യതിയാനങ്ങൾ സുപ്രീംകോടതിയുടെ ശ്രദ്ധയിൽ വന്നാൽ പൊളിച്ചെഴുത്ത് അനിവാര്യമായിത്തീരുമെന്നുറപ്പാണ്.
(കേരള ഹൈകോടതിയിലെ അഭിഭാഷകനും മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.