മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
അഞ്ചൽ: കത്തിക്കരിഞ്ഞ നിലയിൽ സ്വകാര്യ ബസുടമയുടെ മൃതദേഹം കണ്ടെത്തി. അഞ്ചൽ അഗസ്ത്യക്കോട് അമ്പലംമുക്കിൽ തുഷാര ഭവനിൽ ഉല്ലാസ് (40) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ അഞ്ചൽ സെൻറ് ജോൺസ് സ്കൂളിന് സമീപം നിർമാണം പൂർത്തിയാകാത്ത അഞ്ചൽ ബൈപാസിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രഭാതസവാരിക്കാരാണ് മൃതദേഹം കിടക്കുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ നാട്ടുകാെരയും പൊലീസനൈയും വിവരമറിയിച്ചു. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.മൃതദേഹത്തിനടുത്തുനിന്ന് മൊബൈൽ, വാച്ച്, ചെരുപ്പ്, കന്നാസ് എന്നിവയും പൊലീസ് കണ്ടെടുത്തു. മൊബൈൽ ഫോണിൽ നിന്നുള്ള വിവരങ്ങൾ മനസ്സിലാക്കിയാണ് പൊലീസ് ഉല്ലാസിെൻറ ബന്ധുക്കളുമായി ബന്ധപ്പെട്ടത്. ബന്ധുക്കൾ സ്ഥലത്തെത്തി മൊബൈൽ ഫോൺ, ചെരുപ്പ്, വാച്ച് എന്നിവ തിരിച്ചറിഞ്ഞു.റൂറൽ എസ്.പി കെ.ബി. രവി, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അശോകൻ, പനലൂർ ഡിവൈ.എസ്.പി എസ്. സന്തോഷ്കുമാർ, അഞ്ചൽ ഇൻസ്പെക്ടർ സൈജുനാഥ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മേൽനടപടിയെടുത്ത ശേഷം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അഞ്ചൽ കേന്ദ്രീകരിച്ച് സർവിസ് നടത്തുന്ന കാർത്തിക എന്ന മൂന്ന് ബസുകളുടെ ഉടമയാണ് ഉല്ലാസ്. അവിവാഹിതനാണ്. പിതാവ്: പരേതനായ രവീന്ദ്രൻ, മാതാവ്: ലൈല, സഹോദരങ്ങൾ: ഉന്മേഷ്, രോഹിത്.അഞ്ചൽ: ഉല്ലാസിെൻറ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാകാനാണ് സാധ്യതയെന്നും ബന്ധുക്കൾ പറഞ്ഞു. സാമ്പത്തിക ബാധ്യതമൂലം ആത്മഹത്യ ചെയ്തുവെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പൊലീസ് ശരിയായ രീതിയിൽ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ബന്ധുക്കൾ പറഞ്ഞു.