കെട്ടിടവാടക നിയന്ത്രണ നിയമം: വ്യാപാര മേഖലയില്‍ ആശങ്ക
text_fieldsസുൽത്താൻ ബത്തേരി: കേന്ദ്ര സ൪ക്കാറിൻെറ ചുവടുപിടിച്ച് പുതിയ കെട്ടിട വാടക നിയന്ത്രണ നിയമം സംസ്ഥാനത്തും നടപ്പാക്കാനുള്ള തീരുമാനം വാടക കെട്ടിടങ്ങളിൽ താമസിക്കുന്നവരെയും ചെറുകിട വ്യാപാര, വ്യവസായ മേഖലയിലുള്ളവരെയും കടുത്ത ആശങ്കയിലാക്കി. അതേസമയം, കെട്ടിട ഉടമകൾക്ക് നിയമം പ്രതീക്ഷയാണ് നൽകുന്നത്. കെട്ടിട വാടക നിയന്ത്രണ നിയമം ഈ മേഖലയിൽ സ്വദേശി-വിദേശി കുത്തകകൾക്ക് അവസരമൊരുക്കാനുള്ളതാണെന്ന വിമ൪ശം ഉയരുന്നുണ്ട്.
പുതിയ കെട്ടിട വാടക നിയന്ത്രണ നിയമപ്രകാരം അതാത് പ്രദേശങ്ങളിൽ ചുരുങ്ങിയ വാടക നിശ്ചയിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്നുണ്ട്. ഒഴിപ്പിക്കൽ വ്യവസ്ഥകൾ പൂ൪ണമായും കെട്ടിട ഉടമകൾക്ക് അനുകൂലമാണെന്നതാണ് വാടകക്കാ൪ക്ക് ആശങ്ക സൃഷ്ടിക്കുന്നത്. സ്വന്തമായ ആവശ്യം ചൂണ്ടിക്കാണിച്ചും അറ്റകുറ്റപ്പണികൾക്കെന്ന പേരിലും ഏതു സമയത്തും പുതിയ നിയമപ്രകാരം കെട്ടിടയുടമക്ക് വാടകക്കാരനെ ഒഴിപ്പിച്ചെടുക്കാം. കെട്ടിട ഉടമയും വാടകക്കാരും തമ്മിലുള്ള കരാറിന് വിരുദ്ധമായി കെട്ടിടം ദുരുപയോഗം ചെയ്യുക, കൈമാറ്റം ചെയ്യുക എന്നീ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് കരാ൪ റദ്ദുചെയ്യാനും നിയമം ഉടമക്ക് അനുമതി നൽകുന്നു.
കരാ൪ കാലാവധി കഴിഞ്ഞാലും കെട്ടിടം വാടകക്കാരൻ കൈവശംവെക്കുന്ന നിലവിലുള്ള രീതി ഇനി തുടരാനാവില്ല. തുടരണമെങ്കിൽ കെട്ടിടയുടമയുടെ വ്യവസ്ഥകൾ പാലിക്കണം. കച്ചവടം ആരംഭിച്ച് പ്രചാരത്തിലെത്തുമ്പോഴേക്കും ഒഴിയേണ്ടിവരുന്ന അവസ്ഥ ഇതിലൂടെ വ്യാപാരികൾക്ക് ഉണ്ടാകാം. അറ്റകുറ്റപ്പണിയുടെ പേരിൽ ഒഴിപ്പിച്ചാലും പുതുക്കിപ്പണിത കെട്ടിടത്തിൽ കെട്ടിട ഉടമ ആവശ്യപ്പെടുന്ന വാടക നൽകിയാൽ മാത്രമേ തുടരാനാവൂ. അല്ലാത്തപക്ഷം, കെട്ടിട ഉടമയുടെ ഇഷ്ടാനുസരണം കൊടുക്കാമെന്നും നിയമം അനുശാസിക്കുന്നു. കൈവശക്കാരൻ മരിച്ചാൽ അനന്തരാവകാശിക്ക് ഒരു വ൪ഷം വരെ മാത്രമേ കൈവശാവകാശമുണ്ടാവൂ. വാടകത്ത൪ക്കം സംബന്ധിച്ച കേസുകൾ വ൪ഷങ്ങളായി നീണ്ടുപോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. നിയമം നടപ്പാവുന്നതോടെ പരമാവധി ഒരു വ൪ഷത്തിനകം കേസ് തീ൪പ്പാക്കണം. പരാതിഏത് കോടതിയിൽ നൽകിയാലും ആറു മാസത്തിനുള്ളിൽ തീ൪പ്പ് കൽപിക്കണമെന്നാണ് വ്യവസ്ഥ. അപ്പീൽ കോടതിയിലും പരമാവധി ആറുമാസമാണ് കാലാവധി. തുട൪ന്ന് അപ്പീലുമില്ല.
സ്വന്തമായി വീടില്ലാത്തവരാണ് നിയമത്തെ ഏറെ ഭയപ്പെടുന്നത്. പതിറ്റാണ്ടുകളായി താമസിക്കുന്ന വീട് നിരുപാധികം ഒഴിഞ്ഞുകൊടുക്കേണ്ടി വരും. മറ്റൊരു വീട് കിട്ടണമെങ്കിൽ നിലവിലുള്ളതിൻെറ അഞ്ചോ ആറോ ഇരട്ടി തുക നൽകണം. ജീവിതത്തിൻെറ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാത്തവരാണ് വാടക വീടുകളിലും ക്വാ൪ട്ടേഴ്സുകളിലും മിക്കവാറും കഴിയുന്നത്. പെട്ടെന്ന് പകരം സംവിധാനം കണ്ടെത്താൻ ഇവ൪ക്കു കഴിയില്ല.
വാടകയും ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട പുതിയ നിയമത്തെ കെട്ടിട ഉടമകൾ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള ചെറിയ വാടക മാത്രം ലഭിക്കുന്ന നിരവധി കെട്ടിട ഉടമകൾ സംസ്ഥാനത്തുണ്ട്.
കേസുകൾ മിക്കപ്പോഴും വാടകക്കാരന് അനുകൂലമാകുന്നു. ന്യായമായ വാടക വസൂലാക്കാനോ ഒഴിപ്പിക്കാനോ കഴിയാതെ പുലിവാല് പിടിച്ചവ൪ പുതിയ നിയമത്തെ മോചനമാ൪ഗമായാണ് കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.