ഓർമയിൽ പൂത്തുനിൽക്കുന്ന ഈണങ്ങൾ
text_fieldsകൊടൈക്കനാലിലെ ഒരു ബംഗ്ലാവ്. മഞ്ഞുപുതഞ്ഞ തണുത്ത അന്തരീക്ഷത്തിൽ കൂറ്റൻ ബംഗ്ലാവിെൻറ മുറ്റത്ത് ഒരു ജീപ്പ് വന്നുനിൽക്കുന്നു. അതിൽനിന്ന്, കഴുത്തോളം മുടിയും അറ്റം താഴ്ന്നുകിടക്കുന്ന മീശയുമായി കഴുത്തിൽ വെളുത്ത ഷാൾ ചുറ്റിയ നായകൻ പുറത്തിറങ്ങുന്നു. പശ്ചാത്തലത്തിൽ നേർത്ത ഒരു സംഗീതം. ‘മിഴിയോരം നിലാവലയോ... മുകിൽ മാലകളോ നിഴലോ... മഞ്ഞിൽ വിരിഞ്ഞ പൂവേ...’ മലയാളി അന്നുവരെ കേട്ടുശീലിച്ച ശീലുകളിൽനിന്നൊരു മാറ്റം. പ്രണയാതുരമായ മനസ്സുകളിലേക്ക് ആ നിമിഷത്തിൽ ചേക്കേറിയ മധുരസംഗീതം ഇന്നും സംഗീതസ്നേഹികളുടെ ഹൃദയമിടിപ്പിനൊപ്പം അലിഞ്ഞുകിടപ്പുണ്ട്.
1980 ഡിസംബർ 25ന് കേരളത്തിെൻറ വെള്ളിത്തിരയിലെത്തിയ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിലെ ഗാനമാണിത്. പലതുകൊണ്ടും വ്യത്യസ്തമായിരുന്നു ഇൗ സിനിമ. ഫാസിൽ എന്ന സംവിധായകനെയും മോഹൻലാൽ, ശങ്കർ, പൂർണിമ ജയറാം എന്നീ അഭിനേതാക്കളെയും മലയാള സിനിമയിൽ അടയാളപ്പെടുത്തിയത് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ ആയിരുന്നു.
ഇക്കൂട്ടത്തിൽ പുതിയൊരു സംഗീതവും മലയാളികൾ കേട്ടു. ഇൗണങ്ങൾ പ്രണയമായും ദുഃഖമായും സന്തോഷമായും ആഘോഷമായും ഹൃദയത്തെ തൊടുന്നതെങ്ങനെയെന്ന് മലയാളിയെ അനുഭവിപ്പിച്ച ജെറി അമൽദേവ് എന്ന നാൽപതുകാരനെ. അദ്ദേഹത്തിെൻറ ഹൃദയവും വിരലുകളും ചേർന്നൊരുക്കിയ സംഗീതമായിരുന്നു അവ. അക്കാലം യൗവനത്തിലേക്ക് കാലൂന്നിയ ഓരോ യുവതയും മനസ്സിൽ യൗവനം ഇത്തിരിയെങ്കിലും ബാക്കിനിൽക്കുന്നവരും ഇതിലെ ഗാനങ്ങൾ ഹൃദയത്തിലേറ്റി. ഒരു തലമുറതന്നെ ആ ഗാനങ്ങൾക്കു വേണ്ടി റേഡിയോക്കു മുന്നിൽ ചെവിയോർത്തിരുന്നു.
മലയാള സിനിമാസംഗീതത്തിൽ, മലയാളികളുടെ മനസ്സിൽ ജെറി അമൽദേവ് എന്ന സംഗീതസംവിധായകൻ സൃഷ്ടിച്ച ഈണങ്ങളുടെ വസന്തം, പുതുമ മാറാതെ ഇന്നും ഒഴുകിവരുന്നുണ്ട്... ആദ്യ പ്രണയംപോലെ, എത്ര കാലം കഴിഞ്ഞാലും മറക്കാനാവാത്ത ഗാനങ്ങളായി... ഈണങ്ങളായി. 1980ൽ സംഗീതസംവിധാനത്തിനുള്ള സംസ്ഥാന അവാർഡും ഇൗ ഗാനങ്ങൾ അദ്ദേഹത്തിന് നേടിക്കൊടുത്തു.
‘മഞ്ചാടിക്കുന്നിൽ’ (യേശുദാസ്, വാണി ജയറാം), ‘മഞ്ഞണിക്കൊമ്പിൽ’ (എസ്. ജാനകി), ‘മിഴിയോരം നനഞ്ഞൊഴുകും’ (യേശുദാസ്), ‘മിഴിയോരം നിലാവലയോ’ (എസ്. ജാനകി) എന്നീ ഗാനങ്ങളുടെ മാന്ത്രികശക്തിയുള്ള വരികളെഴുതിയത് ബിച്ചു തിരുമലയായിരുന്നു.
1939ൽ ഫോർട്ട് കൊച്ചി വെളീപ്പറമ്പിൽ വീട്ടിൽ ജനിച്ച അദ്ദേഹം സെൻറ് ആൽബേർട്സ് സ്കൂളിലും കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ആദ്യ ഗാനം കമ്പോസ് ചെയ്തത് 14ാം വയസ്സിൽ. പിന്നീട് വൈദികനാകാൻ പോയി. ബറോഡയിലും പുണെയിലുമായി തുടർന്ന സെമിനാരി വിദ്യാഭ്യാസം, തെൻറ വഴി ഇതല്ല എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് അദ്ദേഹം ഉപേക്ഷിക്കുകയാണ് ചെയ്തത്. തുടർന്ന് പുണെയിലെ മധുസൂദൻ പട്വർധെൻറ കീഴിൽ ഹിന്ദുസ്ഥാനി സംഗീതത്തിൽ പഠനം.1965 മുതൽ 1969 വരെ പ്രശസ്ത സംഗീതസംവിധായകനായ നൗഷാദിെൻറ കീഴിൽ സഹായിയായി ജോലിചെയ്തു.
ആ കാലയളവിലാണ് പാശ്ചാത്യസംഗീത പഠനത്തിെൻറ കുറവ് അദ്ദേഹത്തിന് അനുഭവപ്പെട്ടത്. തുടർന്ന് പാശ്ചാത്യസംഗീതപഠനത്തിനായി അമേരിക്കയിലേക്കു പോയി. അവിടെ ‘ന്യൂ ഓർലിയൻസിലെ യൂനിവേഴ്സിറ്റി ഓഫ് ലൂയീസിയാന’യിൽനിന്ന് മ്യൂസിക്കിൽ ബാച്ച്ലർ ബിരുദവും തുടർന്ന് ന്യൂയോർക്കിലെ കോർണൽ യൂനിവേഴ്സിറ്റിയിൽനിന്ന് മാസ്റ്റർ ബിരുദവും കരസ്ഥമാക്കി. അവിടെ സംഗീതം പഠിപ്പിക്കുന്നതിനിടയിലാണ് 1980ൽ അദ്ദേഹം തിരിച്ച് കേരളത്തിലെത്തുന്നത്. ബോംബെയിലേക്ക് മടങ്ങി സംഗീതത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു ഉദ്ദേശ്യം.
അതിനിടയിലാണ് ഒരു അഭ്യുദയകാംക്ഷി വഴി, നവോദയ അപ്പച്ചൻ, ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ന് ഒരു പുതിയ സംഗീതസംവിധായകനെ തേടുന്നുണ്ടെന്ന് അറിയാനിടയായത്. പിന്നെ സംഭവിച്ചത്, ചരിത്രം...!
അതിനുമുമ്പ് ‘മമത’ എന്ന പേരിൽ, എൻ. ശങ്കരൻനായരുടെ ചലച്ചിത്രത്തിന് ജെറി സംഗീതം നൽകിയിരുന്നെങ്കിലും, സംവിധായകെൻറ കടുംപിടിത്തം മൂലം ആ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ആ ചിത്രം, പിന്നീട് ‘ചുവന്ന ചിറകുകൾ’ എന്ന പേരിൽ സലിൽ ചൗധരിയുടെ സംഗീതത്തോടെ പുറത്തിറങ്ങി. ആ സമയത്ത് ‘ആത്മാ കീ ആവാസ്’ എന്നൊരു ആൽബവും അദ്ദേഹം ചെയ്തു. അന്ന്, അതധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അതിലെ ഈണങ്ങൾ പിന്നെ ചിലയിടത്ത് അദ്ദേഹത്തിന് ഉപയോഗിക്കാനായി.
‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലെ ഗാനങ്ങളുടെ പ്രത്യേകത അവക്ക് വല്ലാത്തൊരു ലാളിത്യവും മനോഹാരിതയുമുണ്ടായിരുന്നു എന്നതാണ്. ഇത്രയും വർഷങ്ങൾക്കുശേഷവും പുതുമ തോന്നിപ്പിക്കുന്ന എന്തോ ഒന്ന്, അവ്യക്ത വിഷാദമധുരമായ ഏതോ ഒരനുഭൂതിപോലെ മനസ്സിെൻറ തന്ത്രികളിലൂടെ തഴുകിപ്പോകുന്ന എന്തോ ഒന്ന് അതിെൻറ ഇൗണങ്ങളിൽ നിറഞ്ഞുതുളുമ്പിയിരുന്നു.
സാമ്പ്രദായികമായ രീതിയിൽനിന്നും വിട്ടുമാറി, ചെണ്ടപോലെയുള്ള അസുരവാദ്യങ്ങൾപോലും മനോഹരമായി ആ ഗാനങ്ങളിൽ ജെറി വിളക്കിച്ചേർത്തു (മഞ്ചാടിക്കുന്നിൽ എന്ന ഗാനം). മഞ്ഞിെൻറ കുളിരുന്ന നനവും പ്രണയത്തിെൻറ ഊഷ്മളതയും നാടോടിപ്പാട്ടിെൻറ ലാളിത്യവും നിറഞ്ഞ ഗാനങ്ങൾ!
ജെറി അമൽദേവിെൻറ ഈണങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയിട്ടുള്ളത്, അവ എത്രകേട്ടാലും മടുപ്പിക്കുന്നില്ല എന്നതാണ്. നിത്യനൂതനത്വം മുഖമുദ്രയാക്കിയ ഗാനങ്ങൾ. വളരെ പ്രിയപ്പെട്ട പഴയ ഗാനങ്ങൾപോലും കുറെ കേട്ടുകഴിഞ്ഞാൽ, കുറേശ്ശ മടുപ്പിക്കുമ്പോൾ, ഇദ്ദേഹത്തിെൻറ ഗാനങ്ങൾ ഓരോ കേൾവിയിലും നമ്മെ മാസ്മരികമായ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും.
അതൊരു തുടക്കമായിരുന്നു. പിന്നീട് കുറച്ചുകാലം വിശ്രമമില്ലാത്ത സംഗീതസപര്യ. എഴുപതോളം ചലച്ചിത്രങ്ങളിലൂടെ മുന്നൂറോളം ഗാനങ്ങൾ. അവയിൽ ‘കാട്ടുപോത്ത്’ പോലെ കുറെ ചിത്രങ്ങൾ പുറത്തുവന്നില്ല. വന്നവയിൽതന്നെ ഗാനങ്ങൾ അതിമനോഹരമെങ്കിലും പല ചിത്രങ്ങളും ശ്രദ്ധിക്കപ്പെടാതെ പോയി. ‘ധന്യ’ എന്ന ചിത്രത്തിലെ ‘കൊഞ്ചും ചിലങ്കേ, നൂപുരമേതോ കഥ പറഞ്ഞു...,
‘കൂടും തേടി’ യിലെ ‘വാചാലം എൻ മൗനവും നിൻ മൗനവും..., ‘പൂ വിരിയും പുലരി’യിലെ ‘ഇനിയുമേതു തീരം, ‘ഹലോ മദ്രാസ് ഗേളി’ലെ ‘ആശംസകൾ... നൂറു നൂറാശംസകൾ, ‘പുന്നാരം ചൊല്ലിച്ചൊല്ലി’യിലെ ‘അത്തപ്പൂവും നുള്ളി, അരയരയോ, വാ കുരുവീ... ഇണപ്പൂങ്കുരുവീ, ‘ഉദയം പടിഞ്ഞാറ്’ എന്ന ചിത്രത്തിലെ ‘ഓക്കുമരക്കൊമ്പത്തെ കാക്കാലപ്പൂങ്കുയിലേ’ തുടങ്ങിയവ ഉദാഹരണങ്ങളാണ്.
പേരു മാത്രമായി ഒതുങ്ങിപ്പോയ ‘മമത’ യിലെ ‘പൂക്കളും പുഴകളും’ പോലുള്ള ഗാനങ്ങൾ ആരുമറിയാതെയും പോയി. മുൻമന്ത്രി പി.ജെ. ജോസഫും പാടി, ഒരിക്കൽ, ജെറിയുടെ സംഗീതസംവിധാനത്തിൽ ‘ഈ ശ്യാമ സന്ധ്യ വിമൂകം സഖീ’ എന്ന ഗാനം.
1983ൽ ഇറങ്ങിയ ‘എെൻറ മാമാട്ടിക്കുട്ടിയമ്മ’യിലെ’ ആളൊരുങ്ങി അരങ്ങൊരുങ്ങി, മൗനങ്ങളേ ചാഞ്ചാടുവാൻ, തൈമണിക്കുഞ്ഞു തെന്നൽ’ തുടങ്ങിയ ഗാനങ്ങൾ ഗാനങ്ങൾ വീണ്ടും ട്രെൻഡ് സെറ്റർ ആയി. തുടർന്ന് ഫാസിലിെൻറതന്നെ ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന സിനിമയിലേക്കു വന്നപ്പോൾ അവ വീണ്ടും പ്രശസ്തിയുടെ ഉയരങ്ങളിലേക്ക് കുതിച്ചു.
ഇൗ സിനിമയിലെ ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ’ എന്ന വരികൾ മൂളാത്ത ആരെങ്കിലും ആ കാലത്തുണ്ടായിരുന്നോ എന്ന് സംശയം. ‘കിളിയേ കിളിയേ’ മറ്റൊരു ഹിറ്റ് ആയപ്പോൾ കേട്ടുതുടങ്ങുേമ്പാൾതന്നെ, ഒരു ക്രിസ്മസ് കാലം മുഴുവനും കൂടി മനസ്സിലേക്കെത്തുന്ന, ‘ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ...’ എന്ന ഗാനവും സർവകാല റെക്കോഡും ഭേദിച്ചു മുന്നേറി.
‘ഗുരുജീ ഒരു വാക്കി’ലെ ‘വേളാങ്കണ്ണി പള്ളിയിലെ..., കണ്ടില്ലേ കിന്നാരം പറയണൊരാള്... തുടങ്ങിയ ഗാനങ്ങളും അക്കാലത്ത് തരംഗമായ ഗാനങ്ങളാണ്. ‘നമ്പർ വൺ സ്നേഹതീരത്തി’ലെ, ‘മേലെ മേലെ മാനം...’ വരെ, ഒട്ടേറെ ചിത്രങ്ങളിലെ മനോഹര ഗാനങ്ങൾക്ക്, അദ്ദേഹം ഈണം നൽകി. ഇതിനിടയിൽ മൂന്നു തവണ ഏറ്റവും നല്ല സംഗീതസംവിധായകനുള്ള സംസ്ഥാന അവാർഡ് നേടി (1980 മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, 1990 അപരാഹ്നം, 1995 കഴകം... പശ്ചാത്തല സംഗീതം). ‘നമ്പർ വൺ സ്നേഹതീരത്തിനുശേഷം, പല കാരണങ്ങളാലും, ചലച്ചിത്രലോകത്തുനിന്ന് ഒരു ദീർഘകാല മൗനത്തിലേക്ക് അദ്ദേഹം സ്വയം പിൻവാങ്ങി. എങ്കിലും സംഗീതത്തെ കൈവിടാതെ അദ്ദേഹം കോറൽ മ്യൂസിക്കിലേക്ക് ശ്രദ്ധപതിപ്പിച്ചു. ഒട്ടേറെ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ പിറവിക്ക് ഇത് കാരണമായി.
റോക്ക് ഓഫ് ഏയ്ജസ്..., സിംഗ് ഇന്ത്യ... തുടങ്ങിയ ട്രൂപ്പുകൾക്ക് നേതൃത്വം കൊടുത്തതും ജെറി അമൽദേവായിരുന്നു. ആ ഇടവേളക്കുശേഷം വീണ്ടും ചലച്ചിത്രരംഗത്തേക്ക് അദ്ദേഹത്തെ എത്തിച്ചതിെൻറ ക്രെഡിറ്റ് ‘ആക്ഷൻ ഹീറോ ബിജു’വിെൻറ സംവിധായകൻ എബ്രിഡ് ഷൈനിന് അവകാശപ്പെട്ടതാണ്. അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ തങ്ങളുടെ നിത്യഹരിത പ്രണയഗാനങ്ങളുടെ കൂട്ടത്തിലേക്ക് ചേക്കേറാൻ ‘പൂക്കൾ പനിനീർ പൂക്കൾ’ എന്ന ഗാനം മലയാളത്തിന് കിട്ടില്ലായിരുന്നു.
ചെയ്യുന്ന ഈണങ്ങളുടെ മനോഹാരിതക്കപ്പുറം, ഒട്ടേറെ ലോബികളുടെയും താൽപര്യങ്ങളുടെയും മുൻഗണനകളുടെയും കാരണംകൊണ്ടാവാം, ജീവിച്ചിരിക്കുന്ന ഈ ഇതിഹാസത്തിനെ മലയാള ചലച്ചിത്രലോകത്തിന്, വേണ്ടവണ്ണം ഉപയോഗിക്കാനാവാതെ പോയതെന്ന് തോന്നുന്നു. അതല്ലെങ്കിൽ, സംഗീതത്തിെൻറ കാര്യത്തിലൊഴികെ മറ്റൊന്നിലും നിർബന്ധ ബുദ്ധി കാണിക്കാത്ത, ലളിതജീവിതം നയിക്കുന്ന ഈ സംഗീത സാഗരത്തിൽനിന്ന്, മലയാളിക്ക് നെഞ്ചോടുചേർക്കാൻ എത്രയെത്രയോ ഗാനങ്ങൾ ലഭിച്ചേനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.