മൈസൂരു-ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് നവംബർ 10 മുതൽ
text_fieldsബംഗളൂരു: രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് എക്സ്പ്രസ് മൈസൂരു- ബംഗളൂരു- ചെന്നൈ റൂട്ടിൽ സർവിസ് നടത്തും. അതിവേഗ ട്രെയിനിന്റെ ആദ്യ സർവിസ് നവംബർ 10ന് ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് മൈസൂരു എം.പി പ്രതാപ് സിംഹ ട്വീറ്റ് ചെയ്തു. ബംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിന്റെ ഉദ്ഘാടനവും അന്ന് നടക്കും. മൈസൂരു- ബംഗളൂരു- ചെന്നൈ റൂട്ടിലെ സർവിസിനാവശ്യമായ വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചുകൾ തയാറായാണെന്ന് റെയിൽവേയിൽനിന്ന് മറുപടി ലഭിച്ചതായി എം.പി പറഞ്ഞു.
ഹുബ്ബള്ളി- ബംഗളൂരു റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസ് സർവിസ് നടത്തുമെന്ന് റെയിൽവേ മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ റൂട്ടിൽ പാതയിൽ വൈദ്യുതീകരണം പൂർത്തിയാകേണ്ടതുണ്ട്. ഇപ്പോഴത്തെ കണക്കുകൂട്ടൽ പ്രകാരം ഇതിന് അടുത്തവർഷം ഫെബ്രുവരിയോ മാർച്ചോവരെ കാത്തിരിക്കേണ്ടിവരും. എന്നാൽ, കർണാടക നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ വേഗത്തിൽ വൈദ്യുതീകരണം പൂർത്തിയാക്കി ഹുബ്ബള്ളി- ബംഗളൂരു റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസ് ഓടിക്കാനാണ് ശ്രമം.
ഫെബ്രുവരിവരെ കാത്തുനിന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനംവന്നാൽ പെരുമാറ്റച്ചട്ടം നിലവിൽവരുകയും സർവിസ് ഉദ്ഘാടനം അവതാളത്തിലാവുകയും ചെയ്യും. ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്കാണ് നാലാമത്തേയും അഞ്ചാമത്തേയും വന്ദേഭാരത് എക്സ്പ്രസുകൾ അനുവദിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് മാനദണ്ഡമാക്കിയാണ് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ അതിവേഗ ട്രെയിനുകൾ അനുവദിക്കുന്നതെന്ന വിമർശനമുയർന്നിട്ടുണ്ട്.
52 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ശേഷിയുള്ളതാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ. പരമാവധി വേഗം 180 കിലോമീറ്ററാണ്. ആദ്യമിറക്കിയ വന്ദേഭാരത് ട്രെയിനുകൾക്ക് 430 ടണാണ് ഭാരമെങ്കിൽ പുതിയ ട്രെയിനുകൾക്ക് 392 ടൺ ഭാരമേയുള്ളൂ. ബംഗളൂരു- മൈസൂരു റൂട്ടിൽ 135 വളവുകളുള്ളതിനാൽ വന്ദേഭാരത് ട്രെയിനുകൾക്ക് ഈ റൂട്ടിൽ അതിവേഗത്തിൽ സഞ്ചരിക്കാനാവില്ല. പാതയുടെ പുനഃക്രമീകരണവും വളവുകൾ നിവർത്തലുമാണ് അടുത്ത ലക്ഷ്യമെന്ന് പ്രതാപ് സിംഹ എം.പി പറഞ്ഞു. നിലവിലുള്ള ശതാബ്ദി സർവിസിന് പകരമാണോ അതോ പുതിയ സർവിസായാണോ വന്ദേഭാരത് ട്രെയിൻ മൈസൂരു- ബംഗളൂരു- ചെന്നൈ റൂട്ടിൽ അവതരിപ്പിക്കുക എന്നതുസംബന്ധിച്ച് തീരുമാനമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.