പുത്തുമല വന്നടിഞ്ഞത് ഏലവയലിൽ
text_fieldsമേപ്പാടി: പുത്തുമല ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ മണ്ണും പാറക്കൂട്ടങ്ങളും കൂറ്റൻ മരങ്ങളും വന്നടിഞ്ഞത് ഏലവയലിലെ കർഷകരുടെ കൃഷിയിടങ്ങളിൽ.
ദശലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന കാപ്പി, കുരുമുളക്, കമുക്, ഏലം, തെങ്ങ് എന്നിവയെല്ലാം നശിച്ചു. കൃഷിയിടങ്ങളിൽ വന്നടിഞ്ഞ വൻമരങ്ങളും പാറക്കൂട്ടങ്ങളും മണ്ണും നീക്കാനാകാതെ നിസ്സഹായാവസ്ഥയിലാണ് ഏലവയലിലെ കർഷകർ. പ്രദേശത്തെ 20ഓളം കുടുംബങ്ങളാണ് എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നത്. വിളകളെല്ലാം നശിച്ചതു മൂലമുണ്ടായ നഷ്ടത്തിന് പുറമെ കൃഷിയിടങ്ങളിൽ വന്നടിഞ്ഞു കിടക്കുന്ന ഇവയെല്ലാം നീക്കം ചെയ്താലേ വീണ്ടും കൃഷിയിറക്കാനാകൂ. അതിന് ലക്ഷങ്ങൾ ചെലവ് വരും.
സ്വന്തം ചെലവിൽ അത് ചെയ്യാനുള്ള സാമ്പത്തിക ശേഷി ഇവർക്കില്ല. അധികൃതരെ തങ്ങളുടെ വിഷമം അറിയിച്ചെങ്കിലും രണ്ടര മാസം പിന്നിട്ടിട്ടും ആരും പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന പരാതിയും ഇവർക്കുണ്ട്. പ്രദേശത്തെ കർഷകർക്കുണ്ടായ നഷ്ടങ്ങളുടെ കണക്ക് ആരും എടുത്തിട്ടുമില്ല. ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽപ്പെട്ട ഏലവയൽ പുത്തുമലയിൽനിന്ന് ഒരു കി.മീറ്റർ മാത്രം ദൂരത്താണ്. അപകട സാധ്യത മുന്നിൽക്കണ്ട് വീടുകൾ ഒഴിഞ്ഞു പോയതിനാൽ മാത്രമാണ് ഇവിടെ ആളപായമുണ്ടാകാത്തത്. കുടുംബങ്ങളുടെ ജീവിത മാർഗമായിരുന്ന കൃഷികളെല്ലാം നശിച്ചു. ഏലവയലിലെ കന്നൻകാടൻ മൂസ്സ ഹാജിയുടെ ആകെയുള്ള 3.66 ഏക്കർ കൃഷിഭൂമിയിൽ രണ്ട് ഏക്കർ സ്ഥലത്തെ കൃഷി പൂർണമായും നശിച്ചു. 500 കമുക്, 850 കാപ്പി, 17 തെങ്ങുകൾ, കുരുമുളക്, ഏലം എന്നിങ്ങനെ 10 ലക്ഷം രൂപയെങ്കിലും നഷ്ടമുണ്ടായതായി കണക്കാക്കുന്നു. മൂസ്സ ഹാജിയുടെ സഹോദരി ഐഷാ ബീവിയുടെ അര ഏക്കർ സ്ഥലത്തെ മുഴുവൻ കൃഷിയും നശിച്ചു.
തെക്കേക്കുറ്റിയിൽ ശശിയുടെ ഒരു ഏക്കറിൽ 60 സെൻറ് സ്ഥലത്തെ കൃഷിയും വീടും തകർന്നു. വാസുവിെൻറ 75 സെൻറ് സ്ഥലത്തെ കൃഷി നശിച്ചു. രാജു, കോയ, കബീർ, സഫിയ, മോഹനൻ, അബു, കദീജ ഇവരെല്ലാം നഷ്ടം സംഭവിച്ചവരിൽ ചിലരാണ്. കൃഷിയിടങ്ങളിൽ വന്നടിഞ്ഞു കിടക്കുന്ന മരങ്ങൾ മുറിച്ചുനീക്കണമെങ്കിൽ വനംവകുപ്പിെൻറ അനുമതി വാങ്ങണം. മണ്ണുമാന്തിയന്ത്രം ഉപയോഗിക്കാതെ മണ്ണും പാറകളും നീക്കാനാവില്ല. പലരുടെയും ഉപജീവന മാർഗം കൃഷിയും അതിൽ നിന്നുള്ള വരുമാനവുമായിരുന്നു. അതെല്ലാം ഇല്ലാതായിരിക്കുകയാണിപ്പോൾ. ഇനി തങ്ങളുടെ വിഷമം ആരോട് പറയും എന്നറിയാതെ കുഴങ്ങുകയാണ് ഇവിടത്തുകാർ. പ്രകൃതിദുരന്തത്തിനിരയായവരുടെ പുനരധിവാസം എന്നതിെൻറ നിർവചനത്തിൽ ഇതുകൂടി ഉൾപ്പെടുത്തുകയും നഷ്ടം നികത്താനും ഭൂമി കൃഷിയോഗ്യമാക്കാനും സർക്കാർ സഹായിക്കണമെന്നാണ് ഇവരുടെ അപേക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.