Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:14 AM GMT Updated On
date_range 27 April 2018 5:14 AM GMTവെബ്സൈറ്റ് ബ്ലോക്കിൽതന്നെ; സാമൂഹികസുരക്ഷാ പെൻഷൻ കിട്ടിയിട്ട് ഒരുവർഷം പിന്നിടുന്നു
text_fieldsbookmark_border
തിരുവനന്തപുരം: ഗുണഭോക്തൃ പട്ടിക കൗൺസിൽ യോഗം അംഗീകരിച്ച് ഒരുവർഷം പിന്നിട്ടിട്ടും വിവിധ സാമൂഹികസുരക്ഷാ പെൻഷനുകൾ ലഭിക്കാതെ കോർപറേഷൻ പരിധിയിൽമാത്രം 15,300 പേർ. പട്ടികയിൽ ഉൾപ്പെട്ടവരുടെ വ്യക്തിഗത വിവരങ്ങൾ അപ്ലോഡ് ചെയ്യാനുള്ള വെബ്സൈറ്റ് സർക്കാർ ബ്ലോക്ക് ചെയ്തിരിക്കുന്നതാണ് കാരണം. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ബ്ലോക്ക് ചെയ്ത വെബ്സൈറ്റ് തുറന്നുനൽകണമെന്ന് നിരവധിതവണ കോർപറേഷൻ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ല. നിലവിൽ പെൻഷൻ കൈപ്പറ്റുന്നവരിലെ അനർഹരെ കണ്ടെത്തുന്നതിന് സർവേ നടത്തുന്നതിെൻറ ഭാഗമായാണ് വെബ്സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുന്നതെന്നാണ് വിശദീകരണം. അനർഹർ സാമൂഹികസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുണ്ടോയെന്ന് പരിശോധിക്കാൻ സാമ്പിൾ സർവേ നടത്താൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനെ സർക്കാർ ചുമതലപ്പെടുത്തി. കൗൺസിലർമാരുടെ ശിപാർശയോടെ ലഭിക്കുന്ന അപേക്ഷകളിൽ അർഹരായ ഗുണഭോക്താക്കളുടെ പട്ടിക കൗൺസിൽ യോഗം അംഗീകരിക്കുകയാണ് ആദ്യനടപടി. ശേഷം വ്യക്തിഗതവിവരങ്ങൾ ഉൾപ്പെടുത്തി പട്ടിക ധനവകുപ്പിെൻറ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. അപ്പോൾ 12 അക്കമുള്ള പെൻഷൻ ഐ.ഡി നമ്പർ ലഭിക്കും. ഗുണഭോക്താക്കൾക്ക് ഈ നമ്പർ കൈമാറിയശേഷം അവരിൽനിന്ന് സത്യപ്രസ്താവന വാങ്ങി വീണ്ടും ഡാറ്റാ എൻട്രി നടത്തും. ശേഷം പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഡയറക്ട് ബനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) വഴിയാണ് പെൻഷൻ വിതരണം. ആദ്യം വിവരങ്ങൾ ഡാറ്റാ എൻട്രി നടത്തേണ്ട ധനവകുപ്പിെൻറ വെബ്സൈറ്റ് ആണ് ഒരു വർഷത്തോളമായി ബ്ലോക്ക് ചെയ്തിരിക്കുന്നത്. അതേസമയം, വികലാംഗ പെൻഷന് അർഹതയുള്ളവരുടെ വിവരങ്ങൾ ഡാറ്റാ എൻട്രി നടത്തുന്നതിന് തടസ്സമില്ല. 2017 ഫെബ്രുവരിക്കുശേഷം കൗൺസിൽ പാസാക്കിയ 15,299 പേർക്കാണ് ഇതുവരെ പെൻഷൻ ലഭിക്കാത്തത്. ഇതിൽ വാർധക്യകാല പെൻഷൻ ഗുണഭോക്തൃ പട്ടികയിലുള്ള 12,842 പേരും വിധവാ പെൻഷന് അർഹതയുള്ള 2,312 പേരും കർഷകത്തൊഴിലാളി പെൻഷൻ പട്ടികയിലുള്ള 77 പേരും 50 വയസ്സ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷന് അർഹതയുള്ള 68 പേരും ഉൾപ്പെടുന്നു. അനർഹരെ കണ്ടെത്തുന്നതും വെബ്സൈറ്റ് ബ്ലോക്കും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് വിലയിരുത്തൽ. നിലവിലെ അനർഹരെ ഒഴിവാക്കാൻ പല മാർഗങ്ങളുണ്ടെങ്കിലും അതൊന്നും സ്വീകരിക്കാതെ വെബ്സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുന്നത് കാരണം അർഹരായവർക്ക് പെൻഷൻ ലഭിക്കാത്ത സ്ഥിതിയുണ്ട്. എന്നാൽ, ധനപ്രതിസന്ധിയാണ് പുതിയ അപേക്ഷകർക്ക് സാമൂഹികസുരക്ഷാ പെൻഷൻ നൽകാതിരിക്കാൻ കാരണമെന്നാണ് വിവരം. ക്ഷേമപെൻഷൻ കൈപ്പറ്റുന്ന അനർഹരെ കണ്ടെത്താൻ വീണ്ടും സർവേ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ശാസ്തമംഗലം, എസ്റ്റേറ്റ് തുടങ്ങി ഏതാനും വാർഡുകളിലാണ് സാമ്പിൾ സർവേ നടത്തുന്നത്. സർവേ ഫലം വിലയിരുത്തിയശേഷം പെൻഷൻ കൈപ്പറ്റുന്ന അനർഹരുടെ എണ്ണം പരിഗണിച്ച് മറ്റ് വാർഡുകളിലും സർവേ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story