Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2018 5:09 AM GMT Updated On
date_range 10 Jan 2018 5:09 AM GMTഗുരുവായൂർ ദേവസ്വം ചെയർമാൻ: പിടിമുറുക്കി സി.പി.െഎ
text_fieldsbookmark_border
ഗുരുവായൂർ: യു.ഡി.എഫ് ഭരണകാലത്ത് നിയമിച്ച ദേവസ്വം ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ അടുത്ത ഭരണസമിതിയുടെ ചെയർമാൻ സ്ഥാനത്തിനായി സി.പി.ഐ പിടിമുറുക്കുന്നു. മുന്നണി മര്യാദയനുസരിച്ച് ഗുരുവായൂർ ദേവസ്വം ചെയർമാൻ പദവി ഞങ്ങൾക്ക് വേണമെന്നാണ് സി.പി.ഐയുടെ ആവശ്യം. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് സി.പി.എമ്മിനായിരുന്നു അധ്യക്ഷ സ്ഥാനം. ആ കീഴ്വഴക്കം ഇത്തവണ തുടരാനാവില്ലെന്നാണ് സി.പി.ഐ പറയുന്നത്. സംസ്ഥാനത്തെ നാല് ദേവസ്വങ്ങളിൽ മൂന്നെണ്ണത്തിെൻറയും അധ്യക്ഷന്മാർ സി.പി.എം നോമിനികളാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എം.കെ. സുദർശൻ, മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഒ.കെ. വാസു, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രസിഡൻറ് എ. പത്മകുമാർ എന്നിവരെ നിയോഗിച്ചത് സി.പി.എമ്മാണ്. മലബാർ ദേവസ്വം ബോർഡ് വരുന്നതിന് മുമ്പ് ഒരു ദേവസ്വത്തിെൻറ അധ്യക്ഷ സ്ഥാനം സി.പി.ഐക്ക് നൽകിയിരുന്നു. ദേവസ്വങ്ങളുടെ എണ്ണം നാലായി വർധിച്ചപ്പോൾ സി.പി.ഐക്ക് ഒന്നിെൻറയും അധ്യക്ഷ സ്ഥാനം ഇല്ലാത്ത അവസ്ഥ വരരുതെന്നാണ് പാർട്ടി നിലപാട്. നേരത്തെ എൽ.ഡി.എഫ് ഭരണ കാലത്ത് ഘടകകക്ഷിയായ ജനതാദളിന് അധ്യക്ഷ സ്ഥാനം നൽകുന്ന പതിവുണ്ടായിരുന്നു. പിന്നീട് സി.പി.എം തന്നെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്ത് നിലവിൽ കോഴിക്കോട് മേയറായ തോട്ടത്തിൽ രവീന്ദ്രനായിരുന്നു ചെയർമാൻ. രണ്ട് തവണയായി നാല് വർഷം ഇദ്ദേഹത്തിന് ചെയർമാൻ സ്ഥാനം ലഭിച്ചു. ഒമ്പത് അംഗങ്ങളുള്ള ദേവസ്വം ഭരണ സമിതിയിൽ മൂന്ന് പേർ പാരമ്പര്യ അംഗങ്ങളാണ്. ആറ് പേരെയാണ് മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങൾ ചേർന്ന് നാമനിർദേശം ചെയ്യേണ്ടത്. കഴിഞ്ഞ എൽ.ഡി.എഫ് കാലത്തെ ഭരണ സമിതിയിൽ സി.പി.ഐക്ക് ഒരു അംഗം മാത്രമാണ് ഉണ്ടായിരുന്നത്. ജീവനക്കാരുടെ പ്രതിനിധിയും സി.പി.എം അംഗമായിരുന്നു. എന്നാൽ ഇത്തവണ ഈ രീതി തുടരാനാവില്ലെന്ന നിലപാടിലാണ് സി.പി.ഐ. എൽ.ഡി.എഫിലെ ന്യായമായ അവകാശങ്ങൾ ചോദിച്ചുവാങ്ങുകയെന്ന നയം ഗുരുവായൂർ ദേവസ്വത്തിെൻറ കാര്യത്തിലും വേണമെന്ന നിലപാടിലാണ് നേതൃത്വം. സംസ്ഥാനത്തെ എല്ലാ ദേവസ്വം അധ്യക്ഷ സ്ഥാനങ്ങളും സി.പി.എമ്മിന് വിട്ടുനൽകാനാവില്ലെന്നാണ് നിലപാട്. ചെയർമാൻ സ്ഥാനം സി.പി.എമ്മിനെന്ന ധാരണയിൽ പല പേരുകളും ഉയരാൻ തുടങ്ങിയ സാഹചര്യത്തിലാണ് കണക്കുകൾ നിരത്തി സി.പി.ഐ പിടിമുറുക്കിയിട്ടുള്ളത്. 18നാണ് എൻ. പീതാംബര കുറുപ്പ് ചെയർമാനായ യു.ഡി.എഫ് ഭരണ സമിതിയുടെ കാലാവധി അവസാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story