കുടിവെള്ളമില്ല വെച്ചൂച്ചിറക്കാർ വലയുന്നു
text_fieldsറാന്നി: വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം. പഞ്ചായത്ത് അതിർത്തി യിലൂടെ കടന്നുപോകുന്ന പമ്പാനദിമാത്രമാണ് ഏക ജലവാഹിനി. പഞ്ചായത്തിലെ 90 ശതമാനം പ്രദേശത്തും നദീസാമീപ്യമില്ല. പഞ്ചായത്തുവാസികൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ വെച്ചൂച്ചിറ-പെരുന്തേനരുവി കുടിവെള്ളപദ്ധതി നദിയിലെ പെരുന്തേനരുവിയോട് ചേർന്നാണ് സ്ഥാപിച്ചിട്ടുള്ളത്. പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും കുടിവെള്ളം ലഭ്യമാക്കിയിരുന്ന പദ്ധതി ഇപ്പോൾ ഏറെപേർക്കും പ്രയോജനപ്പെടുന്നില്ല. ജലവിതരണ പൈപ്പുകൾ തുടർച്ചയായി പൊട്ടുന്നതുമൂലവും ചില പ്രദേശങ്ങളിലേക്കുള്ള വിതരണ വാൽവുകൾ തുറന്നുകൊടുക്കാത്തതിനാൽ വെള്ളം ലഭിക്കാത്ത അനേകം പ്രദേശങ്ങളാണ് പദ്ധതിയുടെ പരിധിയിലുള്ളത്.
പഞ്ചായത്ത് പരിധിയിെല പൊതുമരാമത്ത്, ഗ്രാമീണ റോഡുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പുലൈനുകൾ മുറിഞ്ഞുപോയതിനാൽ പകുതിയിലേറെ ഗുണഭോക്താക്കൾക്കും വെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ട്. വേനൽ വറുതി രൂക്ഷമായി ബാധിക്കുന്ന പഞ്ചായത്തിൽ 80 ശതമാനം പ്രദേശങ്ങളിലെയും കിണറുകളും മറ്റു ജലസ്രോതസ്സുകളും വറ്റിവരളുന്നത് മൂലമാണ് പെരുന്തേനരുവിയിൽ വർഷങ്ങൾക്കുമുമ്പ് ജലവിതരണ പദ്ധതി സ്ഥാപിച്ച് ആളുകൾക്ക് കണക്ഷൻ നൽകിയത്. പൈപ്പുവെള്ളം കിട്ടാക്കനിയായതോടെ വാഹനങ്ങളിലും ടാങ്കർ ലോറികളിലും എത്തിക്കുന്ന വെള്ളം വൻവില നൽകി വങ്ങേണ്ട ഗതികേടിലാണ് ജനം. വേനൽ ശക്തിപ്രാപിക്കുന്നതോടെ പെരുന്തേനരുവിയിൽ പമ്പിങ്ങിന് കുഴിച്ചിട്ടുള്ള കിണറ്റിലെ വെള്ളവും വറ്റും. പിന്നീട് പാറയിടുക്കിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം ഉപയോഗിക്കേണ്ടിവരും. പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയോടു ചേർന്നുള്ള എരുമേലി പദ്ധതിയിൽനിന്ന് വെച്ചൂച്ചിറ പദ്ധതിയിലേക്ക് വെള്ളം നൽകാമെന്ന വാഗ്ദാനം പാലിക്കപ്പെടാത്തത് പദ്ധതിയുടെ നിലനിൽപിനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.