ആളില്ലാ വീടുകളിൽ മോഷണം: പ്രതി പിടിയിൽ
text_fieldsആലത്തൂർ: പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് ആലത്തൂർ പൊലീസിെൻറ പിടിയിലായി. കണ്ണമ്പ്ര കിഴക്കേകളം സ്വദേശി സുലൈമാനാണ് (53) പിടിയിലായത്. അടുത്തിടെ ആലത്തൂർ മേഖലയിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മോഷണം പതിവായതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. കാവശ്ശേരിയിലെ മോഷണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോ എന്നത് വെളിവായിട്ടില്ലെന്നാണ് പൊലീസ് പറഞ്ഞത്. അന്വേഷണത്തിൽ 300ലധികം കളവുകേസുകളിലെ പ്രതിയാണ് സുലൈമാനെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
കൊല്ലങ്കോട്, വടക്കഞ്ചേരി ഭാഗങ്ങളിലുള്ള വീടുകളിൽനിന്ന് 50 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പിടിയിലായ സുലൈമാൻ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം തുടരുകയായിരുന്നു. തൃപ്പാളൂരിലെ വീട്ടിൽനിന്ന് കളവു നടത്തിയത് സമ്മതിക്കുകയും മോഷ്ടിച്ച സാധനങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ നിയോഗിച്ച ആലത്തൂർ പൊലീസ് ഇൻസ്പെക്ടർ ബോബിൻ മാത്യു, എസ്.ഐ അരുൺ കുമാർ, എസ്.സി.പി.ഒ സുഭാഷ്, ക്രൈം സ്ക്വാഡിലെ കൃഷ്ണദാസ്, റഹീം മുത്തു, സൂരജ് ബാബു, രാജിദ്, ദിലീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.