കുന്തിപ്പുഴയുടെ ആഴങ്ങളിൽ കൗമാരം മുങ്ങിത്താഴുന്നു
text_fieldsപുലാമന്തോൾ: കുന്തിപ്പുഴയിലെ അടിയൊഴുക്കുകൾ കൗമാരക്കാരുടെ അന്തകനാകുന്നു. വർഷങ്ങൾക്കിടയിൽ പുഴയിൽ കുളിക്കാനെ നിരവധിപേരാണ് പുഴയുടെ ആഴങ്ങളിൽ ആണ്ടിറങ്ങി ജീവൻവെടിഞ്ഞത്. കുന്തിപ്പുഴയിൽ ഏലംകുളം മുതുകുർശ്ശി മുതൽ മൂർക്കനാട് വരെയുള്ള ഭാഗങ്ങളിലാണ് കുളിക്കാനെത്തുന്ന കൗമാരക്കാരും യുവാക്കളും മുങ്ങി മരിക്കുന്നത്. ഞായറാഴ്ച ഉച്ചക്ക് 12ന് കുന്തിപ്പുഴ ഇട്ടക്കടവ് പാലത്തിന് താഴെ കുളിക്കാനിറങ്ങി പുഴയിൽ കുഴഞ്ഞുവീണ് ആഴങ്ങളിലേക്ക് ആണ്ടിറങ്ങിയതാണ് ഒടുവിലെ സംഭവം. പാലത്തിെൻറ കാൽ തൂണിൽനിന്ന് തൊട്ടടുത്ത തൂൺ കാലിന് താഴേക്ക് നീന്തുമ്പോഴായിരുന്നു പുളിങ്കാവ് സ്വദേശി ജാസിറിന് കൈകാൽ തളർന്ന് നീന്താൻ കഴിഞ്ഞില്ല.
കൂടെയുണ്ടായിരുന്ന ആഷിഫിനും തളർച്ച അനുഭവപ്പെട്ടതോടെ മലർന്നുകിടന്ന് നീന്തിയാണത്രെ രക്ഷപ്പെട്ടത്. ജാസിറിനോട് മലർന്നുകിടന്ന് നീന്താൻ ആവശ്യപ്പെട്ടെങ്കിലും അതിനും കഴിയാതാവുകയായിരുന്നു. ഇതുകണ്ട് പുഴയിലുണ്ടായിരുന്നവർ ഓടിയെത്തി മുടിക്ക് പിടിച്ച് വലിച്ച് കയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് ഒന്നര മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ പാലത്തിെൻറ മറുഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. പുഴയിലെ അടിയൊഴുക്കാണ് അപകടങ്ങൾക്ക് കാരണമായി പറയുന്നത്. ഏലംകുളം എളാട് ചെക്ക്ഡാം, കട്ടുപ്പാറ ഇട്ടക്കടവ് ചെക്ക്ഡാം, പുലാമന്തോൾ ചെക്ക്ഡാം ഇവയുടെ താഴ്ഭാഗങ്ങളിലുമായാണ് അപകടമരണങ്ങൾ നടക്കുന്നത്. ചെക്ക്ഡാമുകളിൽ നിന്നുതാഴെയുള്ള ഭാഗങ്ങളിൽ ശക്തമായി വെള്ളം ചാടുന്നതോടെ രൂപപ്പെടുന്ന കുഴികളാണ് ഏറെയും അപകടം വിതക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.