Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:35 AM GMT Updated On
date_range 13 March 2018 5:35 AM GMTമഹാകവി വള്ളത്തോൾ ഓർമയായിട്ട് 60 ആണ്ട്
text_fieldsbookmark_border
തിരൂർ: മഹാകവി വള്ളത്തോൾ ഓർമയായിട്ട് 60 വർഷം തികയുമ്പോഴും ജന്മനാട്ടിൽ സ്മാരകമായി ആകെയുള്ളത് ബസ് കാത്തിരിപ്പ് കേന്ദ്രം. ആധുനികമലയാള കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യത്താലും സർഗാത്മകതയാലും അനുഗൃഹീതനായ കവിയെ സ്മരിക്കാൻ പോലും പിറന്ന മണ്ണിൽ വേദിയില്ല. സ്മാരകമായി ചേന്നര വി.വി.യു.പി സ്കൂളിനോട് േചർന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം അപകടനിലയിലുമാണ്. ജന്മശതാബ്ദിയാഘോഷവുമായി ബന്ധപ്പെട്ട് മിച്ചം വന്ന തുകയുപയോഗിച്ച് വള്ളത്തോൾ കുടുംബം നൽകിയ സ്ഥലത്ത് മൂന്ന് പതിറ്റാണ്ട് മുമ്പ് നിർമിച്ചതാണിത്. ഇത് കാലപ്പഴക്കം മൂലം അപകടാവസ്ഥയിലാണ്. ഏതാനും വർഷം മുമ്പ് ചായമടിച്ച് പുതുക്കിയെങ്കിലും ശോച്യാവസ്ഥക്ക് പരിഹാരമായിട്ടില്ല. പുതുക്കിപ്പണിയാനോ നവീകരിക്കാനോ പഞ്ചായത്തോ നാട്ടുകാരോ മുന്നിട്ടിറങ്ങിയിട്ടുമില്ല. 17ാം വയസ്സ് വരെ കവി ജീവിച്ചത് ചേന്നരയിലായിരുന്നു. ആദ്യ കവിതയായ കിരാത ശതകം, വ്യാസാവതാകം, ഏതാനും കൂട്ടുകൃതികൾ തുടങ്ങിയവ രചിച്ചത് തറവാടിനോട് ചേർന്ന കുടുംബക്ഷേത്രത്തിന് മുന്നിലെ ആൽത്തറയിൽ ഇരുന്നാണ്. ജോലി ലഭിച്ച് തൃശൂരിലേക്ക് പോയതോടെ ജന്മനാടുമായുള്ള വേരറ്റു. പിന്നീട് കഴിഞ്ഞതും കുടുംബസമേതം താമസിച്ചതുമെല്ലാം ചെറുതുരുത്തിയിലായതോടെയാണ് ചരിത്രത്തിൽ ജന്മനാടിന് മതിയായ പ്രാധാന്യം ലഭിക്കാതെ പോയത്. വള്ളത്തോളിെൻറ എഴുത്തുകൂട്ടായ്മ മംഗലം ട്രാൻസ്ഫോർമറിനടുത്തുള്ള പുല്ലൂണി കളരിയിലായിരുന്നു. തറവാടിെൻറ ഭാഗമായ എഴുത്ത് കളരി അവിടെയായിരുന്നതിനാൽ കാരണവന്മാരെ കാണാനെത്തിയിരുന്നതും കളരിയിലായിരുന്നു. തറവാടിനെ കുടുംബം വള്ളത്തോൾ സ്മാരകമാക്കിയിട്ടുണ്ട്. അവിടം കേന്ദ്രീകരിച്ച് എട്ട് വർഷമായി സ്മാരക ട്രസ്റ്റ് പ്രവർത്തിക്കുന്നു. രണ്ട് മാസം മുമ്പ് വള്ളത്തോൾ കുടുംബാംഗങ്ങൾ ഒത്തുകൂടിയത് ഈ കളരിയുടെ മുറ്റത്തായിരുന്നു. വള്ളത്തോൾ സ്മാരക ട്രസ്റ്റും 60ാം ചരമവാർഷികമെത്തിയത് അറിഞ്ഞിട്ടില്ല. ജന്മനാട്ടിലോ പരിസരത്തോ ചരമവാർഷിക പരിപാടികൾ ഒന്നുമില്ല. മലയാള സർവകലാശാലയിൽ ചൊവ്വാഴ്ച അനുസ്മരണ പ്രഭാഷണമുണ്ട്. മഹാകവിയുടെ പിൻമുറക്കാരനായ ഡോ. അനിൽ വള്ളത്തോളാണ് ഇപ്പോൾ സർവകലാശാലയുടെ സാരഥി. 1878 ഒക്ടോബർ 16ന് ചേന്നര കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരൻ ഇളയതിെൻറയും മകനായിട്ടായിരുന്നു മഹാകവിയുടെ ജനനം. 1958 മാർച്ച് 13നായിരുന്നു അന്ത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story