Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 4:59 AM GMT Updated On
date_range 15 April 2018 4:59 AM GMTകെട്ടിടത്തിന് മുകളിൽ കയറി 'ആത്മഹത‍്യ ഭീഷണി' യുവാവിന് നേരെ തിരിഞ്ഞത് മൊബൈൽ കാമറ കണ്ണുകൾ
text_fieldsbookmark_border
നിലമ്പൂര്‍: നഗരമധ‍്യത്തിലെ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത‍്യ ഭീഷണി മുഴക്കിയ യുവാവിനുനേരെ തിരിഞ്ഞത് അനേകം മൊബൈൽ കാമറക്കണ്ണുകൾ. കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടുന്ന യുവാവിെൻറ ചിത്രം പകർത്താനുള്ള കാഴ്ചക്കാരുടെ തിക്കുംതിരക്കിനുമിടയിൽ ചിലർ അടിതെറ്റി നിലത്തുവീഴുന്നുമുണ്ടായിരുന്നു. 20 മിനിറ്റോളം ഉദ‍്യോഗജനകമായ നിമിഷങ്ങൾ. ആൾക്കൂട്ടത്തിലെ ആരോ വിളിച്ചറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സൈറൺ മുഴക്കി മിന്നൽവേഗത്തിൽ സംഭവസ്ഥലത്തെത്തി. മൊബൈലിൽ ദൃശ‍്യം പകർത്താൻ ശ്രമിക്കുന്നവരുടെ ഇടയിലൂടെ ഏറെ പണിപ്പെട്ടാണ് കെട്ടിടത്തിനടുത്തേക്ക് സേനക്കെത്താനായത്. യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമം പരാജയപ്പെട്ടു. തെൻറ കൈയിലുള്ള വിഷക്കുപ്പി കാണിച്ച് കയറിവന്നാൽ വിഷം കഴിക്കുമെന്നും യുവാവ് ഭീഷണി മുഴക്കി. പിന്നീട് തന്ത്രപരമായിരുന്നു സേനയുടെ നീക്കം. സേനാംഗങ്ങളിൽ കുറച്ചുപേർ യുവാവിനെ അനുനയിപ്പിച്ച് നിർത്തുന്നതിനിടെ കെട്ടിടത്തിെൻറ പിറകിലൂടെ അതിസാഹസികമായി സേനാംഗങ്ങൾ കെട്ടിടത്തിന് മുകളിലെത്തി യുവാവിനെ കോണി വഴി താഴെയിറക്കി. ഇതിനിടെ യുവാവിന് നേരെ കാഴ്ചകാരുടെ തെറിവിളിയും കൈയേറ്റശ്രമവുമുണ്ടായി. തലയിലും വായിലും രക്തം കണ്ടയുടനെ ഇയാളെ പെെട്ടന്നുതന്നെ നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. തടിച്ചുകൂടിയ ആളുകൾക്കിടയിലൂടെ വീണ്ടും സേനയുടെ രണ്ട് യൂനിറ്റ് വാഹനങ്ങൾ ശരംപോല ചന്തക്കുന്ന് ഭാഗത്തേക്ക് കുതിച്ചു. ഒപ്പം രണ്ട് ആംബുലൻസുകളും. ആശങ്കയൊഴിയാതെ നാട്ടുകാരും പരക്കംപാഞ്ഞു. ചന്തക്കുന്ന് ബസ്സ്റ്റാൻഡിനുള്ളിലെ പൊതുകിണറിലേക്ക് ആരോ എടുത്തുചാടിയിരിക്കുന്നു. കുതിച്ചെത്തിയ അഗ്നിരക്ഷാസേനക്ക് ഇവിടെയും മൊബൈൽ കാമറകളുമായി ദൃശ‍്യംപകർത്താനെത്തിയവരുടെ തിക്കും തിരക്കും കാരണം കിണറിനരികിലേക്ക് എത്താൻപോലും കഴിയാത്ത സ്ഥിതി. ആളുകളെ ഉന്തിയും തള്ളിയും അകറ്റി സേനാംഗങ്ങൾ കീണറിൽനിന്ന് യുവാവിനെ രക്ഷപ്പെടുത്തി. ഇയാളെയും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രില്‍ 14 മുതല്‍ 20 വരെ അഗ്നിരക്ഷാസേന ദേശീയ ഫയര്‍ സര്‍വിസ് വാരാചരണം നടത്തുതിെൻറ ഭാഗമായി പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായുള്ള മോക്ഡ്രിൽ ആയിരുന്നു ഇത്. യുവാക്കളെ രണ്ടുപേരെയും രക്ഷപ്പെടുത്തിയ ശേഷമാണ് മോക്ഡ്രിൽ ആയിരുന്നുവെന്ന് പൊതുജനമറിയുന്നത്. ആത്മഹത‍്യ ഭീഷണി മുഴക്കിയ യുവാക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന് പകരം ദൃശ‍്യം ഫോണിൽ പകർത്താനായിരുന്നു കാഴ്ചക്കാർക്ക് ആവേശം. മോക്ഡ്രില്ലിന് ശേഷം സേന ഇൻസ്പെക്ടർ എം. അബ്ദുൽ ഗഫൂറിെൻറ നേതൃത്വത്തിലുള്ള സംഘം നാട്ടുകാർക്ക് ഇതേക്കുറിച്ച് ബോധവത്കരണവും നൽകി. ദൃശ‍്യങ്ങൾ പകർത്താനല്ല ഇത്തരം ഘട്ടങ്ങളിൽ അവരെ രക്ഷപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും വിവരം എത്രയും പെെട്ടന്ന് ഫയർഫോഴ്സിനെയും ബന്ധപ്പെട്ട പൊലീസിനെയും അറിയിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. തലേദിവസംതന്നെ മോക്ഡ്രിൽ നടത്തുന്ന കെട്ടിടവും കിണറും അഗ്നിരക്ഷാസേന പരിശോധന നടത്തിയിരുന്നു. ബീറ്റ് റൂട്ട് അരച്ചുചേർത്താണ് കെട്ടിടത്തിൽ കയറിയ യുവാവിെൻറ തലയിലും വായിലും ചോരക്കളറാക്കിയത്. പരിശീലനം നൽകിയ ട്രോമകെയർ വളൻറിയേഴ്സിനെയാണ് മോക്ഡ്രില്ലിനായി ഉപയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story