Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2017 5:08 AM GMT Updated On
date_range 2 Oct 2017 5:08 AM GMTഫിറോസിെൻറ മരണം: വാഹനവുമായി കടന്ന ഡ്രൈവര്‍ അറസ്റ്റില്‍
text_fieldsbookmark_border
നിലമ്പൂര്‍: കെ.എൻ.ജി റോഡിൽ പുലര്‍ച്ച വാഹനമിടിച്ച് കളത്തിന്‍കടവ് കളത്തിങ്ങതൊടി ഫിറോസ് (36) മരിക്കാനിടയായ സംഭവത്തില്‍ നിര്‍ത്താതെപോയ വാഹനത്തിെൻറ ഡ്രൈവര്‍ അറസ്റ്റില്‍. മൂത്തേടം കാരപ്പുറം കല്‍ക്കുളം കണ്ണാടിപ്പറമ്പന്‍ അബ്ദുല്ലയെയാണ് (55) നിലമ്പൂര്‍ സി.ഐ കെ.എം. ബിജുവും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ ഗുഡ്‌സ് ഒാട്ടോയും കസ്റ്റഡിയിലെടുത്തു. വാഹനം തിരിച്ചറിയാതിരിക്കാന്‍ പെയിൻറ് മാറ്റിയിട്ടുണ്ട്. 304-ാം വകുപ്പ് അനുസരിച്ച് മനഃപൂര്‍വമല്ലാത്ത നരഹത്യക്കും 201 വകുപ്പനുസരിച്ച് തെളിവ് നശിപ്പിച്ചതിനുമാണ് കേസ്. സെപ്റ്റംബര്‍ 11ന് പുലര്‍ച്ച അഞ്ചുമണിയോടെയാണ് നിലമ്പൂര്‍ ജനതപ്പടിയില്‍ വാഹനമിടിച്ച് ഫിറോസിന് പരിക്കേറ്റത്. വാഹനം നിര്‍ത്താതെപോവുകയും ചെയ്തു. പള്ളിയിൽനിന്ന് നമസ്കരിച്ചിറങ്ങിയവരും മറ്റു വാഹനങ്ങളിലെ യാത്രക്കാരുമാണ് അബോധാവസ്ഥയില്‍ റോഡരികില്‍ കിടന്ന ഫിറോസിനെ നിലമ്പൂര്‍ ജില്ല ആശുപത്രിയിലെത്തിച്ചത്. പിന്നീട്, പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ അഞ്ചുദിവസങ്ങള്‍ക്ക് ശേഷം മരിച്ചു. വാഹനം കണ്ടെത്താത്തതില്‍ ജനങ്ങള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതേ തുടർന്ന്, പ്രതിയെ കണ്ടെത്തുന്നതിന് പ്രത‍്യേക സംഘത്തെവരെ പെരിന്തൽമണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രന്‍ രൂപം നല്‍കി. പൊലീസിെൻറ അന്വേഷണത്തിനൊടുവിൽ 20 ദിവസത്തിന് ശേഷമാണ് ഇടിച്ച വാഹനവും പ്രതിയെയും കണ്ടെത്താനായത്. ജനങ്ങളില്‍നിന്ന് വലിയ പിന്തുണ അന്വേഷണത്തിന് ലഭിച്ചതായി പൊലീസ് പറഞ്ഞു. സമൂഹ മാധ‍്യമങ്ങളും പ്രതിയെ കണ്ടെത്തുന്നതിന് ഉപയോഗിച്ചു. വഴിക്കടവ് മുതല്‍ എടവണ്ണ വരെയുള്ള സി.സി.ടി.വി കാമറകള്‍ പരിശോധിച്ചു. മഹീന്ദ്ര അല്‍ഫ എന്ന വാഹനമാണ് ഇടിച്ചതെന്ന സൂചന ലഭിച്ചു. ആര്‍.ഡി.ഒ, വാഹന ഡീലര്‍മാര്‍, വില്‍പനക്കാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിച്ച് അഞ്ഞൂറോളം വാഹനങ്ങള്‍ പൊലീസ് പരിശോധിച്ചു. തുടര്‍ന്നാണ് അബ്ദുല്ലയിലേക്ക് അന്വേഷണം നീളുന്നത്. തുടക്കത്തില്‍ നിഷേധിച്ചെങ്കിലും പുതിയ പെയിൻറടിച്ചതും ഗ്ലാസ് മാറ്റിയതും സംശയത്തിനിടയാക്കി. കൂടുതൽ ചോദ‍്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. കോട്ടക്കലിലെ വര്‍ക്ക്േഷാപ്പില്‍ നിന്നാണ് ഗ്ലാസ് മാറ്റിയത്. തെളിവ് ലഭിച്ചതോടെ അബ്ദുല്ല അപകടവിവരം തുറന്നുപറഞ്ഞു. ആദിവാസികളില്‍നിന്ന് ഔഷധങ്ങള്‍ വാങ്ങി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ വില്‍പന നടത്തുകയാണ് അബ്ദുല്ലയുടെ പ്രധാനതൊഴില്‍. ഔഷധക്കെട്ട് കൊണ്ടുപോകുമ്പോഴാണ് അപകടമുണ്ടായത്. അന്വേഷണ സംഘത്തില്‍ എസ്.ഐ പ്രദീപ്കുമാര്‍, സി.പി.ഒമാരായ എം. മനോജ്, എം.പി. ജയരാജ്, ഇ.ജി. പ്രദീപ്, കെ. ഗിരീഷ്‌കുമാര്‍, പി.സി. വിനോദ്, ടി. ബിനോയ്, കെ. ജാബിര്‍, റെനി ഫിലിപ്, ശ്രീകുമാര്‍ എന്നിവരും ഉണ്ടായിരുന്നു. 01) അപകടത്തില്‍ മരിച്ച ഫിറോസ് 02 ഇടിച്ച ഗുഡ്‌സ് ഓട്ടോ 03 -പ്രതി അബ്ദുല്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story