നഗരസഭ പാര്‍ക്ക് ഇന്ന് നാടിന് സമര്‍പ്പിക്കും
text_fieldsവടകര: കാത്തിരിപ്പിന് വിരാമമായി. പുതിയ മുഖവുമായി നഗരസഭ പാര്‍ക്ക് വെള്ളിയാഴ്ച പൊ തുജനങ്ങള്ക്കായി സമര്‍പ്പിക്കും. രാവിലെ 10ന് മന്ത്രി എ.സി. മൊയ്തീന് ഉദ്ഘാടനം ചെയ്യും. കാ ടുമൂടിക്കിടന്ന പാര്‍ക്ക് ഇത്രകാലവും പരിസരവാസികള്‍ക്ക് തലവേദനയായിരുന്നു. എന്നാലിപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി. നവീകരിച്ച പാര്‍ക്കില്‍ മിനി സ്റ്റേഡിയം, ഓപണ്‍ സ്റ്റേജ്, കുട്ടികളുടെ പാര്‍ക്ക്, സ്നാക്സ് പാര്‍ലര്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഒഴിവുസമയം ഉല്ലാസപ്രദമാക്കാനുള്ള എല്ലാ സൗകര്യങ്ങളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. ഒരു കോടി 10 ലക്ഷം രൂപ ചെലവഴിച്ചാണ് പാര്‍ക്ക് നവീകരിച്ചിട്ടുള്ളത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസെറ്റിക്കായിരുന്നു നിർമാണ ചുമതല. ഏറ്റവും മനോഹരമായി പാര്‍ക്ക് സജ്ജമാക്കാന്‍ സാധിച്ചിട്ടുണ്ട്.
മനോഹരമായ നടപ്പാതകള്‍, പുല്‍ത്തകിടികള്‍, മരങ്ങള്‍ക്ക് ചുറ്റും മനോഹരമായ ഇരിപ്പിടങ്ങള്‍, പശ്ചിഘട്ട മലനിരകളെ ഓർമിക്കുന്ന രീതിയില്‍ ജലധാരയും പച്ചപ്പും ഒപ്പം ആനയുടെ ശില്പവും ഒരുക്കിയിട്ടുണ്ട്. നേരത്തേയുള്ള കെട്ടിടം നവീകരിച്ച് മുകള്‍ നിലയില്‍ ഓഡിറ്റോറിയം സജ്ജമാക്കി. താഴത്തെ നിലയില്‍ ആര്‍ട്ട് ഗാലറിക്കും അക്വേറിയത്തിനുമുള്ള സൗകര്യമുണ്ട്. തൊട്ടടുത്തായി കഫ്റ്റീരിയക്ക് യോജിച്ച കെട്ടിടവുമുണ്ട്. 2010ലാണ് പാര്‍ക്ക് പൂട്ടിയത്. പിന്നീട് പലതവണ തുറക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തുടര്‍ന്നാണ് കാടുപിടിച്ചുകിടന്നത്. പുതിയ സാഹചര്യത്തില്‍ പാര്‍ക്കിെൻറ നടത്തിപ്പ് ആദ്യഘട്ടത്തില്‍ നഗരസഭ നേരിട്ട് നടത്തും. തുടര്‍ന്ന്, സഹകരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം. മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നടത്തിപ്പിന് നല്‍കേണ്ടെന്നാണ് പൊതുവായ അഭിപ്രായം. സ്കൂള്‍ വേനലവധി വിളിപ്പാടകലെ നില്ക്കുന്ന സാഹചര്യത്തില്‍ കുട്ടികളുള്‍പ്പെടെ പ്രദേശവാസികൾ പാര്‍ക്ക് തുറന്നുകൊടുക്കുന്നത് ഏറെ ആവേശത്തോടെയാണ് കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.