ബി.ജെ.പി പൊതുയോഗം: മൂന്നു ടൗണുകളിൽ വ്യാപാരികൾ കടയടച്ച് സ്ഥലംവിട്ടു
text_fieldsഎകരൂല്‍: ബി.ജെ.പിയുടെ പൗരത്വ ഭേദഗതി നിയമ വിശദീകരണ യോഗത്തിനു മുന്നേ എകരൂലിലും എ സ്റ്റേറ്റ് മുക്കിലും നന്മണ്ടയിലും വ്യാപാരികൾ കടയടച്ച് സ്ഥലംവിട്ടു. വൈകീട്ട് അഞ്ച് മണിയോടെയാണ് ബി.ജെ.പിയുടെ പൗരത്വഭേദഗതി നിയമ വിശദീകരണ പൊതുയോഗവും റാലിയും തീരുമാനിച്ചത്. എസ്റ്റേറ്റ്മുക്കില്നിന്ന് വൈകീട്ട് നാലു മണിയോടെ റാലി ആരംഭിക്കുമെന്നും അറിയിച്ചിരുന്നു. റാലി ആരംഭിക്കുന്നതിനു മുമ്പ് എസ്റ്റേറ്റ് മുക്കിലെ വ്യാപാരികള്‍ ഒന്നടങ്കം മൂന്നു മണിയോടെയും എകരൂല്‍ ടൗണില്‍ അഞ്ചുമണിയോടെയുമാണ് കടകളടച്ചത്. റാലി എകരൂല്‍ അങ്ങാടിയില്‍ പ്രവേശിക്കുമ്പോള്‍ മെഡിക്കല്‍ ഷോപ്പ് ഉള്‍പ്പെടെ ഏതാനും കടകള്‍ മാത്രമാണ് തുറന്നുപ്രവര്‍ത്തിച്ചത്. ബി.ജെ.പി നടപടികളോട് പ്രതിഷേധ സൂചകമായാണ് കടകൾ അടച്ചിടുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.
പച്ചക്കറി, മത്സ്യ മാര്‍ക്കറ്റ്, ബേക്കറി തുടങ്ങിയ മുഴുവന്‍ കടകളും അടഞ്ഞു കിടക്കുകയും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും പ്രതിഷേധത്തില്‍ പങ്കാളികളാവുകയും ചെയ്തതോടെ ഹര്‍ത്താലിെൻറ പ്രതീതിയായി. കടകളടക്കാന്‍ ആഹ്വാനമൊന്നും നല്‍കിയിട്ടില്ലെന്നും വ്യാപാരികള്‍ സ്വമേധയാ അടക്കുകയായിരുന്നുവെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കള്‍ പറഞ്ഞു. നന്മണ്ട 13ലെ വ്യാപാരികളും കടകളടച്ച് പ്രതിഷേധിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.30ന് നന്മണ്ടയിൽ ബി.ജെ.പി സംഘടിപ്പിച്ച പൊതുയോഗമാണ് വ്യാപാരികൾ ബഹിഷ്കരിച്ചത്. കഴിഞ്ഞദിവസം കുറ്റ്യാടിയിലും നരിക്കുനിയിലും ബി.ജെ.പി പൊതുയോഗം തുടങ്ങുന്നതിനുമുന്നേ വ്യാപാരികൾ കടകളടച്ചിരുന്നു. ഇതിന് തുടർച്ചയായി സമാനരീതിയിൽ പ്രതിഷേധം വ്യാപിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.