ക്ലീന്‍-ഗ്രീന്‍ കോട്ടയം; ഏപ്രില്‍ രണ്ടു മുതല്‍
text_fieldsകോട്ടയം: ജില്ലയെ മാലിന്യമുക്തമാക്കുന്നതിനായി ജില്ല പഞ്ചായത്തും മറ്റ് തദ്ദേശഭരണ സ്ഥാപനങ്ങളും ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി നടപ്പാക്കുന്ന ക്ലീന്‍ കോ ട്ടയം-ഗ്രീന്‍ കോട്ടയം പദ്ധതിയുടെ നിര്‍വഹണത്തിനായി ജനകീയ സമിതി രൂപവത്കരിച്ചു. ഏപ്രില്‍ രണ്ടുമുതല്‍ ഒരു വര്‍ഷം നീളുന്ന മാലിന്യനിര്‍മാര്‍ജന പദ്ധതിയാണ് ക്ലീന്‍ കോട്ടയം-ഗ്രീന്‍ കോട്ടയം. അമ്പതുകോടി രൂപയാണ് ഇതിനായി ചെലവിടുക. ജൈവമാലിന്യങ്ങള്‍ വീടുകളില്‍ തന്നെ സംസ്കരിക്കുന്നതിന് സംവിധാനം സജ്ജീകരിക്കുക, അജൈവ മാലിന്യങ്ങള്‍ വീടുകളില്‍നിന്ന് ശേഖരിച്ച് പുനരുപയോഗത്തിന് നല്‍കുക, ജില്ലയിലെ മുഴുവന്‍ അറവുശാലകളിലെയും കോഴി വില്പന കേന്ദ്രങ്ങളിലെയും മാലിന്യങ്ങള്‍ സംഭരിച്ച് സംസ്കരിക്കുക, ശുചിത്വം ഉറപ്പാക്കാന്‍ ജനങ്ങളെ ബോധവത്കരിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ല പഞ്ചായത്ത് ഹാളില്‍ ചേർന്ന യോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.ജില്ലയിലെ എം.പിമാരും എം.എല്‍.എമാരും രക്ഷാധികാരികളായുള്ള സമിതിയുടെ ചെയര്മാന് ജില്ല പഞ്ചായത്ത് പ്രസിഡൻറാണ്. കലക്ടര്‍ പി.കെ. സുധീര്‍ ബാബു മെംബര്‍ സെക്രട്ടറിയാണ്. ജനറല്‍ കോഓഡിനേറ്ററായി ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരിയെ തെരഞ്ഞെടുത്തു. ജില്ല പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്സ് അസോസിയേഷന് പ്രസിഡൻറ്, പഞ്ചായത്ത് പ്രസിഡൻറ്സ് അസോസിയേഷന് പ്രസിഡൻറ് എന്നിവര്‍ എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളാണ്. ഡോ. പുന്നന്‍ കുര്യന് വേങ്കടത്ത്, ജോണ്‍ ആശ്രമം എന്നിവരാണ് ടെക്നിക്കല്‍ അഡ്വൈസര്‍മാര്‍. കമ്മിറ്റികളുടെ യോഗം ഫെബ്രുവരി അഞ്ചിന് ചേരും. യോഗത്തില്‍ ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സഖറിയാസ് കുതിരവേലി, ലിസമ്മ ബേബി, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജയേഷ് മോഹന്‍, ശോഭനകുമാരി, ജില്ല പ്ലാനിങ് ഓഫിസര്‍ ടെസ് പി. മാത്യു, ഹരിത കേരള മിഷന് ജില്ല കോ ഓഡിനേറ്റര്‍ പി. രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.