Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2019 11:31 PM GMT Updated On
date_range 26 Oct 2019 11:31 PM GMTലഹരിക്കടിപ്പെട്ട് വാഹനം ഓടിക്കുന്നവരെ നിയന്ത്രിക്കണമെന്ന് യാത്രക്കാർ
text_fieldsbookmark_border
അടൂര്‍: ലഹരിക്കടിപ്പെട്ട് വാഹനം ഓടിക്കുന്നവരെ നിയന്ത്രിക്കാനും പരിശോധനക്കു വിധേയമാക്കാനും ബന്ധപ്പെട്ട അധി കൃതര്‍ കാട്ടുന്ന അലംഭാവമാണ് അടൂരില്‍ ശനിയാഴ്ചയുണ്ടായ സ്വകാര്യ ബസ് അപകടത്തിനു കാരണമായി യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരുന്ന പാന്‍മസാലകളും കഞ്ചാവും മദ്യവും ഉപയോഗിക്കുന്ന ഡ്രൈവര്‍മാരാണ് ചില ബസുകൾ ഓടിക്കുന്നത്. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാര്‍ അടുത്തുള്ള ബാറുകളില്‍ കയറിയശേഷമാണ് ബസ് ഓടിക്കുന്നത്. മദ്യലഹരിയില്‍ ബസ് ഓടിച്ചു യുവദമ്പതികളുടെ മരണത്തിനിടയാക്കിയ ഡ്രൈവര്‍ക്കു തെല്ലും കൂസലില്ലായിരുന്നു. ഡ്രൈവര്‍ മാവേലിക്കര കൊല്ലകടവ് കൃഷ്ണസദനത്തില്‍ ഉല്ലാസിനെ (48) അടൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്കു കൊണ്ടുവന്നത് കനത്ത ബന്തവസ്സോടെയാണ്. പലരും ഇയാളെ കൈകാര്യം ചെയ്യാന്‍ ആവേശം കൊണ്ടു. ശനിയാഴ്ച വൈകീട്ട് 3.25നാണ് അമിതവേഗത്തിലെത്തിയ ബസ് വണ്‍വേ റോഡില്‍ ശ്രീമൂലം ചന്തക്കു സമീപം വലിയ ശബ്ദത്തോടെ ദമ്പതികളെ ഇടിച്ചുവീഴ്ത്തി കടയിലേക്ക് ഇടിച്ചുകയറിയത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നവരും വ്യാപാരികളും ഉള്‍പ്പെടെ അപകടം നടന്ന സ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും ബസിൻെറ ടയറിനടിയിൽപെട്ടവരെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തി ബസ് ഒരു വശത്തേക്ക് മറിച്ചിട്ട് ശ്യാംകുമാറിനെയും ശില്‍പയെയും പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നിമിഷങ്ങള്‍ക്കകം വണ്‍വേ റോഡ് ജനസമുദ്രമായി മാറി. ഒരു മണിക്കൂറോളം ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ അടൂര്‍ ജനറല്‍ ആശുപത്രിപടി വഴി തിരിച്ചുവിടുകയായിരുന്നു. അപകടസമയം ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു. ഇവര്‍ക്ക് അപായമൊന്നുമുണ്ടായില്ല. വൈകീട്ട് ആറിന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയ കലക്ടര്‍ പി.ബി. നൂഹ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ പൊലീസിനും ഡോക്ടര്‍മാര്‍ക്കും നിർദേശം നല്‍കി. തുടര്‍ന്ന് രാത്രി ഏേഴാടെ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുത്തു. കലക്ടര്‍ അപകടസ്ഥലവും സന്ദര്‍ശിച്ചു. മന്ത്രി കെ. രാജുവും ചിറ്റയം ഗോപകുമാര്‍ എം.എൽ.എയും ആശുപത്രിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story