സിയാൽ നിർമാണപ്രവൃത്തി നിലച്ചു; ജനകീയസമിതി പ്രക്ഷോഭത്തിന്
text_fieldsകാലടി: 2018ലെ പ്രളയത്തിനുശേഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവള സൊസൈറ്റി (സിയാൽ) ആരം ഭിച്ച നിർമാണപ്രവർത്തനങ്ങൾ നിശ്ചലമായതായി ജനകീയ സമരസമിതി ആരോപിച്ചു. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ചെങ്ങൽ തുറവുംകര, ചെത്തിക്കോട് പാലങ്ങൾ, റിങ് റോഡ്, ചെങ്ങൽതോട് കുറുകെ പാലം, കനാൽ പ്രാരംഭ പ്രവർത്തനം, കാഞ്ഞൂർ തുറവുംകര റോഡ് പാർശ്വഭിത്തി നിർമാണം, സ്ഥലമെടുപ്പ്, ചുറ്റുമതിൽ നിർമാണം എന്നിവ രണ്ടാഴ്ചയിലധികമായി നിലച്ചു. വിമാനത്താവളത്തിന് സമീപം പ്രളയത്തിന് ആക്കംകൂട്ടിയത് പെരിയാറിെൻറ കൈവഴിയായ ചെങ്ങൽതോട് അശാസ്ത്രീയമായി നികത്തിയതാണെന്ന് കണ്ടെത്തിയിരുന്നു.
വിവിധ ഏജൻസികൾ പരിഹാര പഠനറിപ്പോർട്ടും നൽകി. ഈ നിർദേശങ്ങൾ നടപ്പാക്കണമാവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ പ്രതിഷേധ ഫലമായി ചില തീരുമാനങ്ങളും എടുത്തിരുന്നു. ചെങ്ങൽതോട് ദിശ മാറ്റി നിർമിച്ച് നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നത് അടക്കമുളള നിർമാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. ഇത്തരം കാര്യങ്ങളിൽ മെല്ലെപ്പോക്കും അനാസ്ഥയും തുടരുകയാണ്. അടുത്ത മഴക്കാലത്തിനുമുമ്പ് പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് ജനകീയ സമരസമിതി ആവശ്യപ്പെട്ടു. 2013 മുതൽ സമീപവാസികൾ ഉന്നയിക്കുന്ന ആവശ്യങ്ങളോട് മുഖംതിരിക്കുന്ന നിലപാട് തുടരാൻ അനുവദിക്കില്ലെന്ന് സമരസമിതി മുന്നറിയിപ്പ് നൽകി. തുറവുംകര വായനശാല ഹാളിൽ ചേർന്ന യോഗത്തിൽ പി.എച്ച്. നൗഷാദ്, സമദ് നെടുമ്പാശ്ശേരി, ജോർജ് ഓണാട്ട്, പി.എ. ബഷീർ, റിജോ പടയാട്ടി, എം.ആർ. അജയൻ, സി.പി. അപ്പു, പി.എം. ജോസ്, പി.ജി. രതീഷ്, പി.വി. ജോസ്, ജോർജ് പടയാട്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.