രാമമംഗലത്ത് തടയണ നിർമാണം പ്രതിസന്ധിയിൽ
text_fieldsപിറവം: വേനലിലും മൂവാറ്റുപുഴയാറിലെ ജലനിരപ്പ് കുറയാത്തതിനാൽ രാമമംഗലത്ത് ജലസേ ചനവകുപ്പ് നിർമാണം ആരംഭിച്ച തടയണ പൂർത്തീകരിക്കാൻ കഴിയുന്നില്ല. നിർമാണത്തിന് ഏ ഴ് കോടി ചെലവ് വരുന്ന തടയണക്ക് 140 മീറ്റർ നീളവും 2.5 മീറ്റർ വീതിയിലുമാണുള്ളത്. ഇതിൽ 80 മീറ്റർ ദൂരം പൂർത്തിയായിട്ടുണ്ട്.
പുഴയിലെ ശക്തമായ ഒഴുക്കാണ് തുടർന്നുള്ള നിർമാണത്തിന് തടസ്സമായിരിക്കുന്നത്. വൈദ്യുതി ഉൽപാദനത്തിനുശേഷം മലങ്കര ഡാമിലൂടെ എത്തുന്ന ഇടുക്കി പദ്ധതിയിൽ നിന്നുള്ള നീരൊഴുക്കാണ്
മൂവാറ്റുപുഴയാറിലെ ജലനിരപ്പ് താഴാത്തതിന് കാരണം. നിലവിൽ ഡാമിലുള്ള വെള്ളം പ്രയോജനപ്പെടുത്തി പരമാവധി വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി. ഇതേ സ്ഥിതിയാണെങ്കിൽ ഈ വർഷവും തടയണ പൂർത്തിയാകുന്നതിന് ബുദ്ധിമുട്ടാകുമെന്ന് കരാറുകാർ പറയുന്നു. തൃപ്പൂണിത്തുറ നഗരസഭയിലും ചോറ്റാനിക്കര പഞ്ചായത്തിലും കുടിവെള്ളം എത്തിക്കുന്ന ചൂണ്ടി പദ്ധതിയുടെ പമ്പിങ് സ്റ്റേഷനിലെ കിണറിലേക്ക് വേനലിൽ വെള്ളം എത്തുന്നതിന് ബുദ്ധിമുട്ട് ഒഴിവാക്കണമെങ്കിൽ തടയണ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്.
താൽക്കാലികമായി മണൽചാക്ക് അട്ടിയിട്ട് തടയണ നിർമിക്കുകയായിരുന്നു പതിവ്. ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായാണ് സ്ഥിരം തടയണ നിർമാണം ആരംഭിച്ചത്. കാർഷിക ആവശ്യങ്ങൾക്ക് നിലവിലുള്ള കനാലുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പുനരാരംഭിച്ചാലും ജലനിരപ്പ് താഴ്ത്തുവാനാകും. എന്നാൽ, ഇറിഗേഷൻ വകുപ്പ് ഇക്കാര്യത്തിലും നിസംഗതയിലാണ്. ശക്തി കൂടിയ മിക്ക മോട്ടറുകളും പണിമുടക്കിയിരിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സർക്കാർ തലത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം കാത്തിരിക്കുകയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.