കാത്തിരിപ്പിന് വിരാമം; ആയംകടവ് പാലം ഉടൻ നടിന് സമർപ്പിക്കും
text_fieldsകാസർകോട്: പൊതുജനത്തിെൻറയും ജനപ്രതിനിധികളുടെയും ഏറെനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആയംകടവ് പാലം ഉദ്ഘാടനസജ്ജമായി. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിനെയു ം ബേഡടുക്ക പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് ആയംകടവ് പാലം. ജില്ലയുടെ സ്വപ്ന പദ്ധതി കൂടിയാണിത്. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 14 കോടി ചെലവിലാണ് പാലം നിർമിച്ചിരിക്കുന്നത്. മലബാറിലെതന്നെ ഏറ്റവും ഉയരം കൂടിയ പാലമാണിത്. പാലം യാഥാർഥ്യമാകുന്നതോടെ ജനങ്ങളുടെ ഏറെനാളത്തെ യാത്രാദുരിതം അവസാനിക്കുകയാണ്. പെര്‍ളടക്കത്തിലെ വാവടുക്കം പുഴക്ക് കുറുകെ നാലു തൂണുകളിലായി 25.32 മീറ്റര്‍ നീളത്തിലാണ് നിര്‍മാണം.
11.5 മീറ്റര്‍ വീതിയുള്ള പാലത്തിെൻറ ഇരുവശങ്ങളിലുമായി നടപ്പാതയും ഒരുക്കിയിട്ടുണ്ട്. പാലത്തിെൻറ അടിഭാഗത്തായി ഡി.ടി.പി.സിയുടെ സഹായത്തോടെ പുഴയുടെ സൗന്ദര്യം ആസ്വദിക്കാനുതകുന്ന വിനോദകേന്ദ്രത്തിെൻറ നിര്‍മാണവും പുരോഗമിക്കുകയാണ്. ബേഡടുക്ക പഞ്ചായത്തില്‍നിന്ന് പെരിയ ഗവ. പോളിടെക്നിക്, പെരിയ ജി.എച്ച്.എസ്.എസ്, നവോദയ സ്കൂൾ, സെന്‍ട്രല്‍ യൂനിവേഴ്സിറ്റി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദിവസേന നിരവധി വിദ്യാർഥികളാണ് എത്തുന്നത്. പാലം ഈ വിദ്യാർഥികള്‍ക്ക് ഒരനുഗ്രഹമാകും. പെരിയ പി.എച്ച്.സി, വിവിധ ബാങ്കുകള്‍ എന്നിവിടങ്ങളിലേക്കും ജോലിയുടെ ഭാഗമായും വിവിധ ആവശ്യങ്ങള്‍ക്കായും ദിവസവും ധാരാളം പേര് എത്തുന്നുണ്ട്.
ഈ യാത്രക്കാര്‍ക്കെല്ലാം ആയംകടവ് പാലം ആശ്വാസമാകും. കുണ്ടംകുഴി, ബേഡടുക്ക, പെര്‍ളടക്കം, കൊളത്തൂർ, കരിച്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കാണ് പാലം ഏറെ പ്രയോജനപ്പെടുക. അവസാന മിനുക്കുപണികള്‍ പരിശോധിക്കാനായി കഴിഞ്ഞദിവസം കെ. കുഞ്ഞിരാമന് എം.എല്‍.എ, കലക്ടര്‍ ഡോ. ഡി. സജിത്ബാബു, കാസര്‍കോട് വികസന പാക്കേജ് സ്പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്മോഹന്‍, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയര്‍ വിനോദ്കുമാര്‍, ബേഡടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. രാമചന്ദ്രന്, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാരദ എസ്. നായര്‍ എന്നിവര്‍ പാലം സന്ദര്‍ശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.