പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് : അപകടരഹിത മേഖലയാക്കാൻ നടപടി
text_fieldsപഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് അപകടരഹിത മേഖലയാക്കാൻ ലക്ഷ്യമിട്ട് കേരള റോഡ് സേഫ്റ്റി അതോറിറ്റി നടപ്പിലാക്കുന്ന സേഫ്റ്റി കോറിഡോര്‍ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഡിസംബർ 19ന് രാവിലെ ഒമ്പതു മണിക്ക് ചെറുകുന്നിൽ ടി.വി. രാജേഷ് എം.എൽ.എ നിർവഹിക്കും. 1. 84 കോടി അനുവദിച്ച പദ്ധതിയുടെ ചുമതല സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ നാറ്റ്പാക്കിനാണ്. പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ കഴിഞ്ഞ ഒരു വര്‍ഷം നടന്ന അപകടങ്ങളെക്കുറിച്ച് വിശദമായ പഠനവും ഓഡിറ്റിങ്ങും നടത്തിയാണ് നാറ്റ്പാക് സമഗ്ര റോഡ് സുരക്ഷാ പദ്ധതി തയാറാക്കിയത്.
അപകടങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും ഗതാഗത കമീഷ്ണറും റോഡ് സന്ദർശിച്ചിരുന്നു. സേഫ്റ്റി കോറിഡോര്‍ പദ്ധതിയുടെ ഭാഗമായി 21 കിലോമീറ്റര്‍ വരുന്ന കെ.എസ്.ടി.പി വാതിൽ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ്, വേഗത എന്നിവ പകര്‍ത്തുന്ന എ.എന്‍.പി.ആര്‍ കാമറകള്‍ക്കു പുറമെ, 30 സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകളും സ്ഥാപിക്കും. പിലാത്തറ ജങ്ഷന്, പഴയങ്ങാടി പാലം, കണ്ണപുരം പൊലീസ് സ്‌റ്റേഷന്‍, പാപ്പിനിശ്ശേരി ജങ്ഷന്, പുന്നച്ചേരി, ഹനുമാരമ്പലം ജങ്ഷന്, എരിപുരം പൊലീസ് സ്‌റ്റേഷന്‍, യോഗശാല റോഡ്, പുതിയ കാവ് എന്നിവിടങ്ങളിലാണ് വാഹനങ്ങളുടെ വേഗതയും നമ്പര്‍ പ്ലേറ്റും ഹെല്‍മറ്റ് ഉപയോഗവും കണ്ടെത്തുന്ന എ.എന്‍.പി.ആര്‍ (ഓട്ടോമേറ്റഡ് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷൻ) കാമറകള്‍ സ്ഥാപിക്കുന്നത്.
മറ്റിടങ്ങളില്‍ റോഡിെൻറ എല്ലാ വശങ്ങളും പരിസരങ്ങളും പകര്‍ത്താന്‍ ശേഷിയുള്ള 26 പി.ടി.എസ് (പാന്‍-ടില്‍റ്റ്-സൂം) കാമറകളും നാല് ബുള്ളറ്റ് കാമറകളും സ്ഥാപിക്കും. ഈ കാമറകളിലെ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയമലംഘകരെ കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനുമായി കണ്ണപുരം പൊലീസ് സ്‌റ്റേഷനില്‍ സെന്‍ട്രല്‍ മോണിറ്ററിങ് സംവിധാനം ഒരുക്കും. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കു പുറമെ, മേഖലയിലെ കുറ്റകൃത്യങ്ങള്‍, മണല്‍ കടത്ത്, മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍, പുഴകളിലും റോഡരികുകളിലും മാലിന്യങ്ങള്‍ വലിച്ചെറിയല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ തടയാനും ഇതിലൂടെ സാധിക്കും. അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള സുരക്ഷാ നടപടികള്‍ക്കൊപ്പം വ്യാപകമായ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി വിവിധ കേന്ദ്രങ്ങളിൽ ഇതിെൻറ ഭാഗമായി നടത്തുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.