പ്ലാസ്റ്റിക് നിരോധനം: 1000 കിലോ കവറുകൾ പിടിച്ചു
text_fieldsതൊടുപുഴ: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതിനു പിന്നാലെ വ്യാഴാഴ്ച ജി ല്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വ്യാപകമായി പരിശോധന നടത്തി. തൊടുപുഴ നഗരസഭ ആരോഗ്യവിഭാഗം നേതൃത്വത്തിൽ നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് 1000 കിലോയിലധികം പ്ലാസ്റ്റിക് കവറുകൾ പിടിച്ചെടുത്തത്. പ്ലാസ്റ്റിക്കടങ്ങിയ തുണികോട്ടിങ്ങുള്ള സഞ്ചികളാണ് ഇവിടങ്ങളിൽനിന്ന് പിടിച്ചെടുത്തത്. ചില കടകളിൽനിന്ന് പഴയ പ്ലാസ്റ്റിക് കൂടുകളും പ്ലാസ്റ്റിക്കടങ്ങിയ പേപ്പർ ഗ്ലാസുകളും പിടിച്ചെടുത്തു. തുടക്കമെന്ന നിലയിൽ പിഴയീടാക്കുന്നതിന് പകരം താക്കീത് മാത്രമാണ് നൽകിയത്. രാവിലെ 10.45 മുതൽ ഉച്ചക്ക് 1.30വരെ പരിശോധന നീണ്ടു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും ഇനിയും പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിഴ ഈടാക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. പ്രവീൺ, തൗഫീക് പി. ഇസ്മയിൽ, ജെ.എച്ച്.ഐമാരായ ജോയ്സ് ജോസ്, അശ്വതി എസ്. കുട്ടപ്പൻ, കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് ജനുവരി 15വരെ ഏർപ്പെടുത്തിയിരുന്ന പിഴയിളവിനുള്ള സമയപരിധി തീർന്നതോടെയാണ് പരിശോധനകളുമായി അധികൃതർ രംഗത്തിറങ്ങിയത്. ജനുവരി ഒന്ന് മുതലാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വന്നതെങ്കിലും ആദ്യഘട്ടത്തിൽ പിഴയിൽ ഇളവ് നൽകുകയും ബോധവത്കരണത്തിന് ഉൗന്നൽ നൽകുകയും ചെയ്തിരുന്നു. ബദലുകളുടെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ പിഴയടക്കമുള്ള നടപടിയിലേക്ക് അധികൃതർ കടന്നിട്ടില്ല. എന്നാൽ, കുറച്ചുകൂടി സാവകാശം അനുവദിക്കണമെന്നാണ് വ്യാപാരികൾ ആവശ്യെപ്പടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.