സ്ത്രീ യാത്രക്കാർ രാത്രി കടത്തിണ്ണയിൽ; ഡി.ടി.ഒ കലക്ടർക്ക് റിപ്പോർട്ട് നൽകി
text_fieldsതൊടുപുഴ: സ്ത്രീ യാത്രക്കാർ രാത്രി മുഴുവൻ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കടത്തിണ്ണയിൽ കഴിഞ്ഞ സംഭവം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് കലക്ടർക്ക് ജില്ല ട്രാൻസ്പോർട്ട് ഓഫിസറുടെ മറുപടി. പരാതിയുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ കലക്ടർ വിശദീകരണം തേടിയതിനെ തുടർന്നാണ് ഡി.ടി.ഒ ആർ. മനേഷ് മറുപടി നൽകിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും ഇത്തരമൊരു സംഭവം ഉണ്ടായതായി അറിയാൻ കഴിഞ്ഞില്ലെന്ന് മറുപടിയിൽ പറയുന്നു. നിലവിൽ തൊടുപുഴ കെ.എസ്.ആർ.ടി.സി സർവിസ് നടത്തി വരുന്നത് മുനിസിപ്പാലിറ്റി താൽക്കാലികമായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ്. ഇവിടെ സൗകര്യങ്ങളുടെ അഭാവമുണ്ട്. വനിത ജീവനക്കാർ ഉൾപ്പെടെ ജോലി നിർവഹിക്കുന്നത് പരിമിതമായ സൗകര്യങ്ങളിലാണ്. കെ.എസ്.ആർ.ടി.സിയുടെ സ്റ്റേഷൻമാസ്റ്റർ ഓഫിസിനോട് ചേർന്ന് തന്നെയാണ് ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നത്.
രാത്രി കാലങ്ങളിൽ സ്ത്രീ യാത്രക്കാർ ബസ് സ്റ്റാൻഡിൽ എത്തിയാൽ സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ കയറി ഇരിക്കുന്നതിന് സൗകര്യം ചെയ്്ത് കൊടുക്കാറുണ്ടെന്നും മറുപടിയിൽ പറയുന്നു. പരാതിക്കാരിയായ സ്ത്രീ ഇറങ്ങിയത് കെ.എസ്.ആർ.ടി.സിയുടെ ബസ് സ്റ്റാൻഡിൽ തന്നെയാണോ എന്ന സംശയവും ഡി.ടി.ഒ മറുപടിയിൽ ഉന്നയിക്കുന്നു. എന്നാൽ, തങ്ങൾ വന്നിറങ്ങിയത് കെ.എസ്.ആർ.ടി.സി താൽക്കാലിക ഡിപ്പോയിൽ തന്നെയാണെന്നും ഇത്തരം പരാമർശങ്ങൾ വേദനിപ്പിക്കുന്നതാണെന്നും പരാതിക്കാരിയായ മൂലമറ്റം സ്വദേശിനി പ്രിൻസി േജാൺ പ്രതികരിച്ചു. പുതിയ കെ.എസ്.ആർ.ടി.സി ഡിപ്പോ തുറന്നു നൽകണമെന്നതാണ് ആവശ്യം. സ്ത്രീകളടക്കം ഒട്ടേറെ പേർ ഇതുമൂലം വർഷങ്ങളായി ദുരിതമനുഭവിക്കുകയാണ്. ഡിപ്പോ തുറന്നു നൽകാൻ വൈകുകയാണെങ്കിൽ താൽക്കാലിക ഡിപ്പോയിൽ സൗകര്യങ്ങൾ ഒരുക്കണമെന്നും പരാതിക്കാരി ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.