തെരുവു നായ് ഭീതിയിൽ ജില്ല
text_fieldsഹരിപ്പാട്: കരുവാറ്റ എൻ.എസ്.എസ് ഹൈസ്കൂളിന് സമീപം അഞ്ചുകുട്ടികൾ അടക്കം ഏഴുപേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെ സ്കൂൾ വിടുന്ന സമയത്താണ് സംഭ വം. കടിയേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താമല്ലാക്കൽ നാടാലത്തറ അമൃത (അഞ്ച്), കരുവാറ്റ പുത്തൻകണ്ടത്തിൽ കീർത്തന (13), കരുവാറ്റമൂലശേരിൽ അഞ്ജലി (രണ്ട്), റാന്നി സ്വദേശിനി രാജി (30), കുമാരപുരം ഷാന മൻസിലിൽ സജിത (38), മകൾ സെൽവ (ആറ്), വലിയപറമ്പ് ആദർശ് ഭവനത്തിൽ അശ്വിൻ (17) എന്നിവർക്കാണ് കടിയേറ്റത്.
അമൃതയുടെ കൈക്കും കവിളിനുമാണ് കടിയേറ്റത്. കീർത്തനയുടെ ഇടത് കൈത്തണ്ടിനാണ് പരിക്ക്. അഞ്ജലിക്കും രാജിക്കും കാലിനാണ് കടിയേറ്റത്. സജിത വീടിന് മുന്നിലെ ഗേറ്റിന് സമീപം മകൾ സെൽവ സ്കൂളിൽനിന്ന് വാനിൽ വരുന്നത് കാത്തുനിൽക്കുകയായിരുന്നു. വാൻ വന്ന് നിന്നപ്പോൾ മകളെ വാനിൽനിന്നിറക്കി നീങ്ങുമ്പോഴാണ് നായുടെ ആക്രമണമുണ്ടായത്. സെൽവയുടെ തുടക്കും മുഖത്തും തോളിനും കടിയുടെ പാടുണ്ട്. സജിനയുടെ കൈക്കാണ് പരിക്ക്. അശ്വിന് കൈക്കാണ് കടിയേറ്റത്. ആക്രമണകാരിയായ നായ്ക്കളെ നാട്ടുകാർ പിന്നീട് ഓടിച്ചുവിട്ടു. ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. പ്രദേശത്ത് നായ്ശല്യം അടുത്തകാലത്ത് രൂക്ഷമാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.