Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightജിമിയുടെ ജീവിത

ജിമിയുടെ ജീവിത യാത്രകൾ

text_fields
bookmark_border
ജിമിയുടെ ജീവിത യാത്രകൾ
cancel
camera_alt????

ചക്രങ്ങളാണ് ലോകത്ത് കണ്ടുപിടിത്തങ്ങളുടെ വേഗം കൂട്ടിയതെന്ന് ചരിത്രം. വ്യാവസായികയുഗം ലോകത്തിന്‍റെ വിധിമാറ്റിയെഴുതിയതും ചരിത്രമാണ്. അതുപോലെ ചക്രക്കസേരയില്‍ ജീവിതം വിധിമാറ്റിയെഴുതിയ കഥയാണ് ജിമിയുടേത്. അപൂര്‍വരോഗം കാലുകള്‍ തളര്‍ത്തിയപ്പോള്‍, കാരുണ്യത്തിന്‍റെ കരങ്ങളെന്ന് കരുതിയവര്‍ കൈയൊഴിഞ്ഞപ്പോള്‍, ഇച്ഛാശക്തി കൊണ്ടും സുമനസ്സുകളുടെ കൈത്താങ്ങുകൊണ്ടും ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് ഈ പെണ്‍കുട്ടി. ചക്രങ്ങളിലിരുന്ന് പല വഴികളിലൂടെ ജിവിതത്തിന്‍റെ പ്രതിസന്ധികളെ തോല്‍പിച്ചു കൊണ്ടിരിക്കുകയാണ് ഈ വയനാട്ടുകാരി. ലൈഫ് ഓണ്‍ വീല്‍സ് ബൈ ജിമി എന്ന് യുട്യൂബില്‍ സെര്‍ച് ചെയ്താല്‍ ആ ജീവിതം നമുക്ക് സ്ക്രീനില്‍ കാണാം. 

‘ഇവര് കുഞ്ഞായിരുന്നപ്പോഴേ എന്‍റെ വലിയ ആഗ്രഹമായിരുന്നു അണിയിച്ചൊരുക്കി സ്കൂളില്‍ വിടാന്‍. എന്തോ ആ ഭാഗ്യം ഇപ്പോഴാ ദൈവം എനിക്കു തന്നത്; അവരു മുതിര്‍ന്നപ്പോ...’ സന്തോഷം കലര്‍ന്ന നീര്‍ത്തുള്ളികള്‍ തിളങ്ങുന്നുണ്ടായിരുന്നു ആ അമ്മയുടെ കണ്ണുകളില്‍. മേരി എന്ന് പരിചയപ്പെടുത്തിയാല്‍ വെള്ളിമാട്കുന്നില്‍ അവരെ ആരുമറിയില്ല. മറിച്ച് ജെ.ഡി.ടിയിലെ ജിമിയുടെയും സുമിയുടെയും അമ്മ എന്നു പറഞ്ഞാല്‍ പിന്നെ കൂടുതല്‍ വിവരണം ആവശ്യമില്ല. അത്രമേല്‍ പരിചിതയാണിവര്‍ ഈ നാടിന്. വയനാട്  ജില്ലയിലെ പുല്‍പ്പള്ളിയില്‍ നിന്ന് 10 കി.മീറ്റര്‍ അകലെയുള്ള കബനീഗിരിയിൽ നിന്നെത്തിയ അവരിപ്പോള്‍ കോഴിക്കോട്ടുകാരാണ്. ഈ നാടാണ് അവരുടെ സ്വപ്നങ്ങള്‍ പൂവണിയിച്ചത്. ഇനി കഥയിലേക്ക് വരാം. 

മാലാഖമാരെ പോലുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ പിറന്നപ്പോള്‍ മേരിയും ഭര്‍ത്താവ് ജോണും സന്തോഷിച്ചു. കുഞ്ഞുങ്ങളുടെ കളിചിരിയിലൂടെ അവര്‍ ലോകം കണ്ടു. മൂത്തവള്‍ ജിമി മിടുക്കിയായിരുന്നു. പാടത്തും പറമ്പിലും ഓടിനടന്നിരുന്ന കൊച്ച് പൊടുന്നനെ തെന്നിവീഴാന്‍ തുടങ്ങി. ആദ്യമൊക്കെ പതിയെ എഴുന്നേറ്റ് നടന്നിരുന്ന അവള്‍ പിന്നെ വീണിടത്തുനിന്ന് എഴുന്നേല്‍ക്കാതായി. തെന്നി വീണാല്‍ ആരെങ്കിലും പിടിച്ചെഴുന്നേല്‍പിക്കണം. കയറ്റം കയറാനോ പടികള്‍ കയറാനോ വയ്യാതായി. അഞ്ചു വയസ്സായതേയുള്ളൂ. സ്കൂളില്‍ ചേര്‍ക്കാറായ പ്രായം. ജൂണിലെ പെരുമഴക്കാലത്ത് മറ്റു കുട്ടികള്‍ വര്‍ണക്കുടകള്‍ ചൂടി കലപിലകൂട്ടി സ്കൂളിലേക്ക് പോകുന്നത് അവള്‍ കൊതിയോടെ നോക്കിനിന്നു. പിന്നെ ആശ്വസിച്ചു. എങ്ങനെ പോയാലും എനിക്കും പഠിക്കണം. അവളെയും സ്കൂളില്‍ ചേര്‍ത്തു. വീട്ടിലിരുന്നായിരുന്നു പഠനം. ചെറിയ ക്ലാസുകളില്‍ അമ്മ സഹായിച്ചു. പരീക്ഷ എഴുതാന്‍ മാത്രം സ്കൂളിലെത്തും. ഇതിനിടെ കാണാവുന്ന ഡോക്ടര്‍മാരെയെല്ലാം കണ്ടുകഴിഞ്ഞിരുന്നു ആ മാതാപിതാക്കള്‍. 
 
ജിമിയും അനിയത്തി സുമിയും അമ്മ മേരിയോടൊപ്പം
 

മസ്ക്കുലര്‍ ഡിസ്ട്രോഫി എന്ന അപൂര്‍വരോഗമായിരുന്നു അവളെ പിടികൂടിയത്. മെഡിക്കല്‍ സയന്‍സില്‍ ആ രോഗത്തിന് മരുന്നില്ല. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല. രണ്ടാംക്ലാസുകാരിയായ മകളെയും കൊണ്ടവര്‍ ബംഗളൂരുവിലെ നിംഹാന്‍സിലെത്തി. അവിടെ ടെസ്റ്റുകള്‍ വിധിയെഴുതി. ഡി.എന്‍.എയിലെ അപാകതകള്‍ മൂലമുണ്ടാകുന്ന അസുഖമാണിത്. ചികിത്സ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ആദ്യമൊക്കെ ഇരുന്നിട്ട് എഴുന്നേല്‍ക്കാന്‍  കഴിയുമായിരുന്നു അവള്‍ക്ക്.  ചികിത്സ കഴിഞ്ഞതോടെ അതും ചെയ്യാന്‍ കഴിയാതായി. ഓടി നടന്നിരുന്ന കുട്ടിയുടെ ജീവിതം വീടിന്‍റെ നാലു ചുവരുകള്‍ക്കുള്ളില്‍ ചക്രക്കസേരയില്‍ ഒതുങ്ങി. പ്രതീക്ഷ കൈവിട്ടില്ല. എട്ടു വര്‍ഷം ചികിത്സ തുടര്‍ന്നു. ഫലമില്ലാതായപ്പോള്‍ നിര്‍ത്തി. ഈ കാലത്തിനിടക്ക് അവളുടെ പഠിത്തം മുടങ്ങാതെ അവര്‍ ശ്രദ്ധിച്ചു. എല്ലാ വര്‍ഷാന്ത പരീക്ഷയും വീട്ടിലിരുന്ന് പഠിച്ച് അവള്‍ നന്നായി എഴുതി. നല്ല മാര്‍ക്കോടെ വിജയിച്ചു. ഹൈസ്കൂളിലെത്തിയപ്പോള്‍  അധ്യാപകര്‍ സംശയമുള്ള കാര്യങ്ങള്‍ വീട്ടിലെത്തി പറഞ്ഞുകൊടുക്കും. ചിലപ്പോള്‍ മനസ്സിലാകാത്ത ഭാഗങ്ങള്‍ കൂട്ടുകാരുടെ അടുത്ത് എഴുതി വിടും. അവരും സഹായിച്ചു. 

മധുസാർ, സോമൻസാർ, ബീനടീച്ചർ ജീവിതം ചക്രക്കസേരയിലൊതുങ്ങിപ്പോകാതെ സഹായിച്ച പ്രിയപ്പെട്ട അധ്യാപകർ. ചിലർ കളിയാക്കി. ചിലർ  സഹതാപത്തോടെ നോക്കി. ഒന്നിനും കഴിയാത്ത കുട്ടികളെ എന്തിനു പഠിപ്പിക്കുന്നു എന്നായിരുന്നു അവരുടെ ചോദ്യം. സ്​റ്റീൽ പാത്രങ്ങളും ടീസ്​പൂണും ലെൻസായി ഉപയോഗിച്ചും ചെമ്പരത്തിപ്പൂക്കൾ ലിറ്റ്മസ്​ പേപ്പറായി ഉപയോഗിച്ചും സയൻസിെൻറ ബാലപാഠങ്ങൾ അമ്മ പറഞ്ഞുകൊടുത്തു. അങ്ങനെ പത്താം ക്ലാസ് നല്ല മാർക്കോടെ വിജയിച്ചു. സെൻറ്തോമസ്​ പെരിക്കല്ലൂർ കബനിഗിരി നിർമലാ ഹൈസ്​കൂൾ മുള്ളൻകൊല്ലി സെൻറ്മേരീസ്​ ഹയർസെക്കൻഡറി സ്​കൂൾ എന്നിവിടങ്ങളിൽ പഠനം. അതിനിടക്ക് അനിയത്തി സുമിയുമെത്തി. അവൾക്കും അസുഖം വരാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്ന് ശ്രദ്ധിക്കാൻ തുടങ്ങി. അവളിലും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. അവളെ സ്​കൂളിൽ എടുത്തുകൊണ്ടുപോയി വിടും. ഏഴാംക്ലാസ്​ വരെ വലിയ കുഴപ്പമില്ലാതെ പോയി. പതിയെ അവളുടെ ലോകവും വീൽചെയറിലായി. പിന്നീട് വീട്ടിലിരുന്നായി പഠനം. എങ്കിലും ഇടക്ക് ക്ലാസിൽ പോകും. പത്താം ക്ലാസു വരെ അത്തുടർന്നു. 


പത്താം ക്ലാസിനു ശേഷം ജിമി പ്ലസ്​ടുവിനു ചേർന്നു. വീട്ടിലിരുന്ന് പഠിക്കുന്നതിനാൽ ലാബ് പരീക്ഷണങ്ങളൊക്കെ പ്രയാസമാവുമെന്ന് കണ്ട് ഹ്യുമാനിറ്റീസ്​ വിഷയമെടുത്തു. വർഷത്തിൽ ഒരിക്കലാണ് അവൾ പുറത്തിറങ്ങുക; പരീക്ഷയുള്ള ദിവസങ്ങളിൽ. ജിമി എപ്പോഴും പറയും. ‘അമ്മേ, എന്നും പരീക്ഷയായിരുന്നേൽ എത്ര നന്നായേനെ, പുറത്തുപോവാല്ലോ...’ പ്ലസ്​ടുവും കഴിഞ്ഞു. നല്ല മാർക്കുള്ളതിനാൽ അടുത്തുള്ള കോളജിൽ പ്രവേശവും കിട്ടി. ഒരു മാനേജ്മെൻറ് കോളജായിരുന്നു. പ്രവേശ ദിവസം കോളജിൽ റഗുലറായി വന്ന് പഠിക്കാൻ പറ്റില്ലെന്നു പറഞ്ഞപ്പോൾ നിങ്ങളെപ്പോലുള്ളവർക്ക് പഠിക്കാനുള്ളതാണ് പ്രൈവറ്റ് സ്​റ്റഡിയെന്ന് പറഞ്ഞ് മടക്കിയയച്ചു. ഇടക്ക് കോളജിൽ വരാമെന്നു പറഞ്ഞിട്ടുപോലും പ്രിൻസിപ്പൽ സമ്മതിച്ചില്ല. പിന്നീട് ആദ്യസെമസ്​റ്റർ  കഴിയാറായപ്പോൾ നിർബന്ധിച്ച് ടി.സി തന്ന് പറഞ്ഞുവിട്ടു. പരീക്ഷ പോലും എഴുതാൻ സമ്മതിച്ചില്ല. നാട്ടിൽ സ്വകാര്യ കോളജുകളൊന്നുമില്ല. പഠിക്കാൻ മറ്റു വഴികളില്ലെന്നറിഞ്ഞ് വിഷമിച്ചുനിന്നപ്പോൾ മുമ്പ് സ്വകാര്യ കോളജ് നടത്തിയിരുന്ന ഫാദർ കാലിക്കറ്റ് സർവകലാശാലയിലെ പ്രൈവറ്റ് കോഴ്സുകളെ കുറിച്ച് പറഞ്ഞു. വീട്ടിലിരുന്ന് പഠിക്കാൻ പറ്റുമെന്ന് പറഞ്ഞ അദ്ദേഹം സർവകലാശാലയിൽ പോയി രജിസ്​റ്റർ ചെയ്തു.  ബുദ്ധിമുട്ടുകൾ തുടരുകയായിരുന്നു. ബി.എ ഹിസ്​റ്ററിക്കാണ് രജിസ്​റ്റർ ചെയ്തത്. ഏതു പുസ്​തകം വാങ്ങണമെന്നോ സിലബസ്​ എന്തെന്നോ പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നു. പരീക്ഷ എന്നാണെന്നു പോലും അറിയിക്കില്ല. പത്രത്തിൽ പരീക്ഷയെ കുറിച്ച് അറിയിപ്പ് കണ്ട് പരീക്ഷാസെൻററിൽ അന്വേഷിക്കുമ്പോൾ അധികൃതർ കൈമലർത്തും.  

സുമിയും ജിമിയും
 

എങ്ങനെയൊക്കെയോ രണ്ടു വര്‍ഷം കഴിഞ്ഞു. തുടര്‍ന്ന് പഠിക്കാനാവാതെ ബുദ്ധിമുട്ടി. ഇക്കാര്യങ്ങളൊക്കെ അവരുടെ ബന്ധു മുഖേന അറിഞ്ഞ് തോട്ടത്തില്‍ ടെക്സ്റ്റെയില്‍സ് ഉടമ റഷീദ് വിളിച്ചു. പഠിക്കാനുള്ള പുസ്തകങ്ങള്‍ സംഘടിപ്പിച്ചുകൊടുത്തു. എന്നാലും, തടസ്സങ്ങളൊഴിഞ്ഞില്ല. അപ്പോഴേക്കും സുമി പ്ലസ്ടു കഴിഞ്ഞു. ചേച്ചിയുടെ ബുദ്ധിമുട്ടുകളോര്‍ത്ത് അവള്‍ തുടര്‍ന്ന് പഠിക്കുന്നില്ലെന്ന് തീരുമാനിച്ചു. സാമ്പത്തിക ബുദ്ധിമുട്ടും താങ്ങാനായില്ല. റഷീദ് ഒരിക്കല്‍ കൂടി ഇവരെ വിളിച്ചു. രണ്ടുപേര്‍ക്കും കോഴിക്കോട് വന്ന് പഠിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ചു. ഒരുപാടാഗ്രഹമുണ്ട് എന്നായിരുന്നു  ചോദ്യത്തിന് ഞങ്ങളുടെ മറുപടിയെന്ന് സുമി പറയുന്നു. എന്നാല്‍ അമ്മയില്ലാതെ അവര്‍ക്ക് ഒന്നിനും കഴിയില്ല. മൂന്നുപേര്‍ക്ക് കോഴിക്കോട് വന്ന് താമസിക്കാനുള്ള വകയില്ല. അതിനാല്‍ വലിയ പ്രതീക്ഷയൊന്നും തോന്നിയില്ല. ആ നല്ല മനുഷ്യന്‍ അവരെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നു. 

ജെ.ഡി.ടിയിലെ മാനേജ്മെന്‍റുമായി ഞങ്ങളുടെ കാര്യം സംസാരിച്ചിരുന്നു. അവര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. താമസമുള്‍പ്പെടെ. അതിനു മുമ്പ് കൂടുതല്‍ സൗകര്യത്തിന് നഗരത്തിലെ മറ്റൊരു കോളജില്‍ അഡ്മിഷനായി അദ്ദേഹം ചെന്നിരുന്നുവെങ്കിലും അത്തരം കുട്ടികളെ പഠിപ്പിക്കാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞ് അവര്‍ കൈയൊഴിഞ്ഞു. ജെ.ഡി.ടി ആയി പിന്നീട് അവരുടെ ലോകം. സഹതപിക്കുന്ന കണ്ണുകള്‍ക്കപ്പുറം സഹായിക്കുന്ന ഏറെ പേരെ അവര്‍ അവിടെ കണ്ടു. മാനേജിങ് ഡയറക്ടര്‍ സി.പി. കുഞ്ഞുമുഹമ്മദ് പൂര്‍ണ സഹായം വാഗ്ദാനം ചെയ്തു. 

ഏതു കോഴ്സ് പഠിക്കണമെന്ന് ചോദിച്ചപ്പോള്‍ എന്തും പഠിക്കാന്‍ തയാറാണെന്ന് അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. അദ്ദേഹം ബാച്ചിലര്‍ ഓഫ് മള്‍ട്ടീമിഡിയ കമ്യൂണിക്കേഷന്‍ എന്ന കോഴ്സിനെ കുറിച്ചു പറഞ്ഞു. വലിയ പ്രയാസമില്ലാതെ പഠിക്കാം. കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ പഠനം ഡിസ്കണ്ടിന്യൂ ചെയ്ത് ജിമി ജെ.ഡി.ടിയില്‍ ബി.എം.എം.സിക്കു ചേര്‍ന്നു; ഒപ്പം സുമിയും. ആദ്യമായിട്ടായിരുന്നു ജിമി ഒരു ക്ലാസിലിരുന്ന് പഠിക്കുന്നത്. ‘സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്നു ശങ്കിച്ചിരുന്നു ഞാന്‍. ജെ.ഡി.ടിയെ കുറിച്ചുതന്നെ ഞങ്ങള്‍ ആദ്യായി കേള്‍ക്കുകയായിരുന്നു. വിശാലമായ ലോകമായിരുന്നു ഞങ്ങളെ സംബന്ധിച്ച് അത്’ -ജിമി പറയുന്നു. സഹപാഠികള്‍ മുതല്‍ പ്രിന്‍സിപ്പല്‍ വരെ അവരെ സഹായിച്ചു. അവരവര്‍ക്ക് പ്രിയപ്പെട്ടവരായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. അമ്മ മേരിക്ക് ഹോസ്റ്റല്‍ വാര്‍ഡനായി ജോലി നല്‍കി. പഠനത്തിനാവശ്യമായ പുസ്തകങ്ങളും ലാപ്ടോപ്പുകളും നല്‍കി. കൂടാതെ ഇലക്ട്രോണിക് വീല്‍ചെയറും. അതിനിടെ ബി.എം.എം.സിക്ക് ഒന്നാംറാങ്കും ജിമിയെ തേടിയെത്തി. ഒരുപാട് പേര്‍ അഭിനന്ദനം ചൊരിഞ്ഞു. 

അഞ്ചുവര്‍ഷമായ അവര്‍ ഈ കലാലയത്തിന്‍റെ തുടിപ്പാണ്. വെറുതെയിരിക്കുമ്പോള്‍ നന്നായി പെയിന്‍റ് ചെയ്യും ഈ മിടുക്കികള്‍. അമ്മ പഠിപ്പിച്ച ശീലമാണത്. ‘ഞങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമാണീ സ്ഥാപനം. ഗവേഷണമൊക്കെയായി ഇനിയും പഠിക്കാനാണ് ആഗ്രഹം. ഒപ്പം ജോലിക്ക് ശ്രമിക്കണം’ -ജിമി പറയുന്നു. ‘സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള സ്വപ്നങ്ങളേ കാണാറുള്ളൂ. മറ്റുള്ളവരെപ്പോലല്ലല്ലോ ഞങ്ങള്‍. അതിനാല്‍ നടക്കാന്‍ സാധ്യതയുള്ള സ്വപ്നങ്ങളേ ഞങ്ങള്‍ക്കുള്ളൂ. ഇതുവരെ ദൈവം കൈപിടിച്ചു നടത്തി. തുടര്‍ന്നും അങ്ങനെയായിരിക്കുമെന്ന് വിശ്വാസമുണ്ട്.’ -സുമി പറഞ്ഞുനിര്‍ത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialgimisumimery
Next Story